X

എതിര്‍പ്പിനെ അതിജീവിക്കാനായില്ല; യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫൻ മൂറിനെ കേന്ദ്ര ബാങ്കിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്നും അവസാന നിമിഷം പിൻവലിഞ്ഞ് ട്രംപ്

മൂറിനെ നാമനിർദ്ദേശം ചെയ്താൽ തങ്ങൾ വോട്ട് ചെയ്യില്ലായെന്ന് ചില റിപ്പബ്ലിക്കൻ പ്രതിനിധികൾ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ട്രംപ് പൂർണ്ണമായും പ്രതിരോധത്തിലായത്.

യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫൻ മൂറിനെ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസെർവിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്നും അവസാന നിമിഷം പിൻവലിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഫെഡറൽ റിസർവാകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞുവെന്ന് മൂർ പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴായിരുന്നു നാമനിർദ്ദേശം പിൻവലിച്ചുകൊണ്ടുള്ള ട്രംപിന്റെ അപ്രതീക്ഷിത നീക്കം.

മൂർ കൂടി ഉൾപ്പെട്ടുവെന്ന് പറയപ്പെടുന്ന ചില സാമ്പത്തിക ക്രമക്കേടുകളും നിയമപ്രശ്നങ്ങളും കണക്കിലെടുത്തുകൊണ്ടും മൂർ ഒരു ഘട്ടത്തിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ മൂലവുമാകാം ഈ നീക്കമെന്നാണ് സൂചന. പ്രമുഖ മാധ്യമങ്ങൾ മൂറിനെതിരെ നിരന്തരം വാർത്തകൾ നൽകിയിരുന്നത് മൂലം ഇദ്ദേഹത്തിന്റെ പ്രതിച്ഛായ ഇടിഞ്ഞതും ട്രംപിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഒരുകൂട്ടമാളുകളുടെ നിരീക്ഷണം.

ഇത്തരം അനുകമ്പയില്ലാത്ത ആക്രമണങ്ങൾ ഇനിയും തനിക്കും തന്റെ കുടുംബത്തിനും താങ്ങാനാവില്ലെന്നാണ് നിരപരാധിയാണെന്ന് സൂചിപ്പിച്ചുകൊണ്ട് മൂർ ട്രംപിനെഴുതിയ കത്തിൽ സൂചിപ്പിക്കുന്നത്. എന്നാൽ കോടതിയലക്ഷ്യം പോലുള്ള കേസുകൾ നേരിടുന്ന ഇദ്ദേഹത്തെ ഉന്നത സ്ഥാനമേൽപിക്കുന്നതിന്റെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നോബൽ സമ്മാന ജേതാവ് പോൾ ക്രൂഗ്മാൻ ഉൾപ്പടെയുള്ള സാമ്പത്തിക വിദഗ്ദർ രംഗത്തെത്തിയിരുന്നു. മുൻ ഭാര്യക്ക് ജീവനാംശം കൊടുക്കാത്തത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ മൂർ കോടതിയുടെ രൂക്ഷ വിമർശനത്തിന് പാത്രമായ ആളാണെന്നത് ഗാർഡിയൻ ഉൾപ്പടെയുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.

മൂറിന്റെ അക്കാദമിക് യോഗ്യതകളെക്കുറിച്ച് കൂടി വൈറ്റ് ഹൗസിലെ തന്നെ പലരും സംശയം പ്രകടിപ്പിച്ചപ്പോൾ ട്രംപ് ആശയകുഴപ്പത്തിലാകുകയായിരുന്നു. ഒടുവിൽ മൂറിനെ നാമനിർദ്ദേശം ചെയ്താൽ തങ്ങൾ വോട്ട് ചെയ്യില്ലായെന്ന് ചില റിപ്പബ്ലിക്കൻ പ്രതിനിധികൾ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ട്രംപ് പൂർണ്ണമായും പ്രതിരോധത്തിലായത്. മൂറിന്റെ യോഗ്യതകളും ജീവചരിത്രവും ഇടപെടലുകളും വിശദമായി സൂചിപ്പിക്കണമെന്നും ബോധ്യപ്പെടുത്തണമെന്നും ഡമോക്രാറ്റുകൾ മുൻപ് തന്നെ പ്രസിഡന്റിനോട് ആവിശ്യപ്പെട്ടിരുന്നതാണ്. ഇന്നലെ ഒരു ട്വീറ്റിലൂടെയാണ് താൻ നാമനിർദ്ദേശം പിൻവലിക്കുകയാണെന്ന് ട്രംപ് അറിയിച്ചത്.

This post was last modified on May 3, 2019 11:56 am