രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമായപ്പോൾ സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷിർ കണ്ടെത്തിയ പരിഹാരമാണ് ഇപ്പോൾ ലോകത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളെ നിരാശയിലാഴ്ത്തുന്നത്. പട്ടണി വർധിച്ചതോടെ പ്രതിഷേധത്തിനായി തെരുവിൽ ഇറങ്ങിയ പൗരന്മാരോട് താൻ ഒരു വർഷത്തേക്ക് രാജ്യത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നാണ് പ്രസിഡന്റ് പറഞ്ഞത്. പ്രതിപക്ഷ പാർട്ടികളുടെയും പൗരാവകാശ പ്രവർത്തകരുടെയും ഇടപെടലുകൾ പരമാവധി കുറച്ച് പരമാധികാരം തന്നിലേക്ക് ചുരുക്കാനുള്ള പ്രസിഡന്റിന്റെ ആസൂത്രിത നീക്കമെന്നാണ് പെട്ടെന്നുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെ ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധിയും വിലക്കയറ്റവും ജനങ്ങളെ ആകെ വലച്ചതിനെത്തുടർന്ന് രണ്ട് മാസത്തോളം ജനങ്ങൾ പ്രതിഷേധറാലികൾ നടത്തുകയും പ്രസിഡന്റിനോട് രാജിവെച്ച് പുറത്തുപോകാൻ ആവിശ്യപ്പെടുകയും ചെയ്തിരുന്നു.
എല്ലാത്തിലും അന്തിമതീരുമാനങ്ങൾ എടുക്കാനുള്ള അവകാശം തനിക്ക് മാത്രമാക്കി ചുരുക്കാനുള്ള ബഷീറിന്റെ തന്ത്രമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനമെന്നാണ് വാഷിങ്ടണിൽ നിന്നുള്ള മുതിർന്ന ഉപദേഷ്ടാവ് ഒമർ ഇസ്മായിൽ ആരോപിക്കുന്നത്. “ഇനി ഇവിടെ നീണ്ടകാലത്തേക്ക് പാർലമെന്റ് ഉണ്ടാകില്ല, ക്യാബിനറ്റ് ഉണ്ടാകില്ല ആകെ പ്രസിഡണ്ടും അദ്ദേഹത്തിന്റെ സൈന്യത്തിന്റെ സ്വേച്ഛാധിപത്യവും മാത്രം, സൈന്യത്തിന് ഇനി മുതൽ എന്ത് വേണമെങ്കിലും ചെയ്യാം, എവിടെയും ഓടിച്ചെല്ലാം, അകാരണമായി ആരെയും അറസ്റ് ചെയ്യാം, തടങ്കലിൽ വെച്ച് പീഡിപ്പിക്കാം”ഒമർ ഇസ്മായിൽ പറയുന്നു.
ഈ അടുത്ത കാലങ്ങളിലായി വിവിധ പ്രതിഷേധപ്രകടനകളിൽ പങ്കെടുത്ത 56 ആക്റ്റിവിസ്റ്റുകളാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്. അടിയന്തിരാവസ്ഥ കൂടി പ്രഖ്യാപിക്കുന്നതോടെ എല്ലാവിധ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെടുമെന്ന ആശങ്കയിലാണ് ഇപ്പോൾ സുഡാൻ പൗരന്മാർ. സാമ്പത്തിക പ്രശ്ങ്ങളെക്കുറിച്ച് പഠിക്കുകയും അത് പരിഹരിക്കാനുള്ള നടപടികളെക്കുറിച്ച് അന്വേഷിക്കുകയുമാണ് ആദ്യം വേണ്ടതെന്നാണ് ലോകത്തിലെ വിവിധ മനുഷ്യാവകാശ സംഘടനകൾ നിർദ്ദേശിക്കുന്നത്.
This post was last modified on February 24, 2019 7:57 am
Leave a Comment