എഡിറ്റോറിയല്‍ / ടീം അഴിമുഖം
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് നടത്തുന്ന അന്താരാഷ്ട്ര യോഗ ദിനം ഈ വരുന്ന 21ന് ഇന്ത്യയിലും മറ്റ് 192 രാജ്യങ്ങളിലുമായി നടക്കുകയാണ്. ഈ വലിയ സംരംഭത്തെ ഗിന്നസ് ലോക റെക്കോഡില്‍ എത്തിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. യോഗ പരിശീലനത്തില്‍ സ്വയം ഉത്സുകനായ പ്രധാനമന്ത്രി, ജൂണ്‍ 21നും അതിന് ശേഷവും ലോകത്തെമ്പാടും സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു ചെറു വെബ്‌സൈറ്റ് പ്രകാശനം ചെയ്തു കഴിഞ്ഞു. പരിപാടിയുടെ മുന്നൊരുക്കം എന്ന നിലയില്‍ നിരവധി യോഗമുറകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്.
‘ഒറ്റ വേദിയില്‍ നടക്കുന്ന ഏറ്റവും വലിയ യോഗ ക്ലാസ/പ്രദര്‍ശനം’ എന്ന വിഭാഗത്തില്‍ പെടുത്തി ലോക റെക്കോഡ് സ്ഥാപിക്കാനാണ് ആയുഷ് (ആയുര്‍വേദ, യോഗ, നാച്ച്യുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി വകുപ്പുകള്‍) മന്ത്രാലയം ശ്രമിക്കുന്നത്. തലസ്ഥാനത്ത് രാജ്പഥില്‍ നടക്കുന്ന യോഗ പ്രദര്‍ശനത്തില്‍ ഏകദേശം 35,000 ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്പഥില്‍ നടക്കുന്ന പ്രധാന പരിപാടികള്‍ക്ക് പുറമെ, രാജ്യത്തെമ്പാടുമുള്ള 650 ജില്ലകളിലും യോഗ പ്രദര്‍ശനങ്ങള്‍ ഉണ്ടാവും.
പതിനൊന്ന് ലക്ഷം എന്‍സിസി അംഗങ്ങളും ഒമ്പത് ലക്ഷം സായുധ പോലീസ് സേന അംഗങ്ങളും തങ്ങളുടെ യൂണിറ്റുകളില്‍ പൊതു യോഗമുറകള്‍ നടത്തും. ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി പത്ത് രൂപ, നൂറ് രൂപ നാണയങ്ങളും ഒരു തപാല്‍ സ്റ്റാമ്പും പുറത്തിറക്കും.
എല്ലാ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം എന്ന് ഏഴ് കമാന്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കൊണ്ട്, യോഗദിനം ആചരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയുമായി കരസേന രംഗത്തെത്തിയിട്ടുണ്ട്.
യെമന്‍ ഒഴികെ, ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 192 ഇടത്തും ഇന്ത്യ സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തേക്കുള്ള സംഘത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയിക്കും.
ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിള്‍ നടക്കുന്ന വമ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പരിപാടിയുടെ ലൈവായ സംപ്രേക്ഷണവും ഉണ്ടാവും.
തങ്ങളുടെ മണ്ഡലങ്ങളിലും സംസ്ഥാനങ്ങളിലും ഈ ദിനം ‘ആത്മാര്‍ത്ഥതയോടെയും ഉത്സാഹത്തോടെയും’ ആചരിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പാര്‍ട്ടി ഭേദമന്യേ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ചില ആസനങ്ങളും ശ്ലോകങ്ങളും ഉള്‍ക്കൊള്ളിക്കാനുള്ള സര്‍ക്കാരിന്റെ പരിപാടി വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി, സൂര്യനെ നമസ്‌കരിച്ചുകൊണ്ട് ചെയ്യുന്ന 12 യോഗാസനങ്ങള്‍ അല്ലെങ്കില്‍ മുറകള്‍ ഉള്‍ക്കൊള്ളുന്ന സൂര്യനമസ്‌കാരത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതില്‍ ചില മുസ്ലീം സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൂര്യനമസ്‌കാരം പോലെയുള്ള ‘ഹിന്ദുമതാരാധനാ സമ്പ്രദായങ്ങള്‍’ ഏര്‍പ്പെടുത്തുന്നതിനെതിരെ ദേശവ്യാപകമായി പ്രചാരണം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിഗത ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
‘മുസ്ലീങ്ങള്‍ അള്ളാഹുവിനെ മാത്രമേ ആരാധിക്കു എന്നതിനാല്‍ ഇത് ബലപ്രയോഗത്തിലൂടെ നടപ്പിലാക്കാന്‍ ആവില്ല,’ എന്ന് ലക്‌നൗ ആസ്ഥാനമായുള്ള എഐഎംപിഎല്‍ബി വക്താവ് റഹീം ഖുറേഷി ചൂണ്ടിക്കാട്ടി.
എന്നാല്‍, യോഗയെ ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായി മാത്രം കാണരുതെന്നും അത് രാജ്യത്തിന്റെ മൊത്തമായി കാണണമെന്നും തങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി അഖിലേന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ തലവന്‍ ഉമര്‍ അഹമ്മദ് ഇല്യാസി ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച ഒരു വീഡിയോ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ലാത്തപക്ഷം, യോഗയെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനുള്ള ഒരു പരിശീലനമായി അംഗീകരിക്കാവുന്നതേ ഉള്ളുവെന്ന് ഉത്തര്‍പ്രദേശിലെ സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ദാറുള്‍ ഉലൂം ദിയോബന്ദ് പറയുന്നു.
‘യോഗയെ ഒരു ആരോഗ്യ പരിശീലനം എന്ന നിലയില്‍ ഞങ്ങള്‍ക്ക് അംഗീരിക്കാന്‍ സാധിക്കും, എന്നാല്‍ അതിന് പിന്നിലുള്ള രാഷ്ട്രീയത്തിനെ അംഗീകരിക്കാനാവില്ല,’ എന്ന് ദാറുള്‍ ഉലൂം വക്താവ് അഷ്‌റഫ് ഉസ്മാനി പറഞ്ഞു. യോഗയെ കാവിവല്‍ക്കരിക്കുന്നത് രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര യോഗദിനം ഞായറാഴ്ച ആചരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി, കേരളത്തിലെ കത്തോലിക്ക സഭയും മുസ്ലീം സംഘടനകള്‍ക്ക് പിന്നാലെ തങ്ങുടെ അനിഷ്ടം പ്രകടമാക്കിയിട്ടുണ്ട്.
‘ഇപ്പോള്‍ എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും ഞായറാഴ്ച നടത്താന്‍ തീരുമാനിക്കുന്നത് ഖേദകരമാണ്. ഞങ്ങള്‍ യോഗയ്ക്ക് എതിരല്ല. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായാറാഴ്ച കടപ്പെട്ട ദിവസമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഞങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളുമായി അതൊരിക്കലും ഒത്തുപോകില്ല,’ എന്ന് കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കൊച്ചിയില്‍ പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ യോഗയെ ‘രാഷ്ട്രീയവല്‍ക്കരിക്കുക’യാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ ആരോപിക്കുന്നു.
‘യോഗയുടെ ഗുണങ്ങളെ കുറിച്ച് എംപിമാര്‍ക്ക് അവബോധമുണ്ട്. പക്ഷെ അത് ചെയ്യണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അന്താരാഷ്ട്ര യോഗദിനം ആചരിക്കണമെന്ന് പറഞ്ഞ് പാര്‍ലമെന്ററികാര്യ മന്ത്രി എംപിമാര്‍ക്ക് കത്തെഴുതുന്നത് എന്തിനാണ്? ഞങ്ങള്‍ യോഗയ്ക്ക് എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് എതിരാണ്,’ എന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
‘ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യോഗ ചെയ്താല്‍ അത് ആരോഗ്യത്തിന് നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ അതൊരു വ്യക്തിഗത തീരുമാനമാണ്. അത് വ്യക്തികളുടെ തീരുമാനത്തിന് വിടണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അല്ലാതെ അന്താരാഷ്ട്ര യോഗദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ട യാതൊരു കാര്യവുമില്ല,’ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രൊഫ. സുഗത ബോസ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ തീരുമാനത്തെ സഹായിക്കുന്ന രീതിയിലായിരുന്നില്ല ഗോരഖ്പൂരില്‍ നിന്നുള്ള ബിജെപി എംപി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ നന്ദകുമാര്‍ സിംഗ് ചൗഹാന്‍ തുടങ്ങിയവരുടെ പ്രതികരണങ്ങള്‍.
സൂര്യനമസ്‌കാരത്തെയും ആത്മീയ, ശാരീരിക അച്ചടക്കത്തെയും എതിര്‍ക്കുന്നവര്‍ ഹിന്ദുസ്ഥാന്‍ വിട്ടുപോകണമെന്നും ‘സൂര്യഭഗവാനില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം സമുദ്രത്തില്‍ ചാടി മരിക്കുകയോ അല്ലെങ്കില്‍ അവരുടെ ശിഷ്ടകാലം ഇരുട്ട് മുറിയില്‍ അടച്ചിരിക്കുകയോ ചെയ്യണം’ എന്നും യോഗി ആദിത്യനാഥ് ആക്രോശിച്ചു.
യോഗയെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന് എതിരാണെന്നായിരുന്നു ചൗഹാന്റെ പരാമര്‍ശം.
എന്നാല്‍ വിവിധ ചടങ്ങളുകളില്‍ പങ്കെടുത്ത മുതിര്‍ന്ന ബിജെപി നേതാക്കളായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
ആദിത്യനാഥിന്റെ പ്രതികരണം ‘ദൗര്‍ഭാഗ്യകരം’ എന്ന് വിശേഷിപ്പിച്ച സുഷമ സ്വരാജ്, യോഗദിനാചരണത്തില്‍ പങ്കെടുക്കുണമെന്ന് നിര്‍ബന്ധമില്ലെന്നും പറഞ്ഞു. യോഗ ഏതെങ്കിലും ജാതിയുമായോ വംശവുമായോ മതവുമായോ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് രാജ്‌നാഥ് സിംഗ് വിമര്‍ശകരെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചത്.
ജൂണ്‍ 21ന് നടക്കുന്ന യോഗ മഹോത്സവത്തില്‍ എന്തെങ്കിലും തരത്തിലുള്ള മതവിവാദങ്ങള്‍ ഒഴുവാക്കുന്നതില്‍ ബദ്ധശ്രദ്ധരായ സര്‍ക്കാര്‍, തങ്ങളുടെ പദ്ധതിക്ക് മുസ്ലീം സംഘടനകളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം നടത്തി.
‘യോഗ എല്ലാവരുടേയും നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അതിന് ഏതെങ്കിലും മതവുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ല,’ എന്ന് ഒരു ന്യൂനപക്ഷ പ്രതിനിധി സംഘത്തെ കണ്ട ആയുഷ് മന്ത്രി ശ്രീപാദ് യെസോ നായിക് അഭിപ്രായപ്പെട്ടത് വിവാദങ്ങള്‍ക്ക് ശമനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.
എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തെമ്പാടും നടത്തുന്ന യോഗദിനാഘോഷ പരിപാടികളില്‍ നിന്നും സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
This post was last modified on June 15, 2015 8:49 am