X

റൊമീലാ ഥാപ്പറിനോട് ബയോ ഡാറ്റ ഹാജരാക്കാന്‍ ജെഎന്‍യു, അപഹാസ്യമെന്ന് അധ്യാപകര്‍

അന്താരാഷ്ട്ര പ്രശസ്തയായ ചരിത്രകാരിയോടാണ് സര്‍വകലാശാലയുടെ ചോദ്യം

വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പറിനോട് ബയോഡാറ്റാ ഹാജരാക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. എമിററ്റസ് പ്രൊഫസര്‍മാരുടെ പാനലില്‍ ഉള്‍പ്പെടത്തുന്നതിന് ബയോഡാറ്റ ആവശ്യപ്പെട്ടാണ് റൊമീലാ ഥാപ്പര്‍ക്ക് കത്തയച്ചത്.
ജെഎന്‍യു റജിസ്ട്രാര്‍ പ്രമോദ് കുമാറാണ് സര്‍വകാലശാല നിയോഗിച്ച കമ്മിറ്റിക്ക് റൊമീലാ ഥാപ്പറിന്റെ അക്കാദമിക് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് ബയോ ഡാറ്റ ആവശ്യപ്പെട്ട് കത്തെഴുതിയത്.

സര്‍വീസില്‍നിന്ന് വിരമിച്ചതിന് ശേഷം ഗവേഷണ മേല്‍നോട്ടത്തിനും മറ്റുമായി സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവരാണ് എമിററ്റസ് പ്രൊഫസര്‍മാര്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തരായ അധ്യാപകരെയാണ് എമിററ്റസ് പ്രൊഫസര്‍മാരായി നിയമിക്കുന്നത്.

രാഷ്ട്രീയ പ്രേരിതമായാണ് ഇങ്ങനെ കത്തയച്ചതെന്ന് സര്‍വകലാശാലയിലെ മറ്റ് ചില അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ എമിററ്റസ് പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ ആ പദവിയില്‍ തുടരുന്നതിന് മറ്റ് നടപടി ക്രമങ്ങള്‍ ഒന്നുമില്ലെന്നും അധ്യാപകരില്‍ ചിലരെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ആദ്യകാല ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുള്ള റൊമീലാ ഥാപ്പര്‍ 1970 മുതല്‍ 1991 വരെ ജെ എന്‍ യുവില്‍ അധ്യാപികയായിരുന്നു. 1993 മുതല്‍ ഇവിടെ എമിററ്റസ് പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചു വരികയാണ്. എമിററ്റസ് പ്രൊഫസര്‍മാരായി നിയമിക്കപ്പട്ടവര്‍ക്ക് പ്രത്യേകമായി സാമ്പത്തിക നേട്ടമൊന്നും ഉണ്ടാകാറില്ല. അവര്‍ക്ക് ഗവേഷണങ്ങള്‍ നടത്താന്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നതിനോടൊപ്പം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തം.

ആറ് പതിറ്റാണ്ടിലേറെക്കാലമായി ചരിത്ര അധ്യാപന രംഗത്തും ഗവേഷണ രംഗത്തും സജീവ സാന്നിധ്യമായ റൊമീല ഥാപ്പര്‍ മോദി സര്‍ക്കാരിന്റെയും ഹിന്ദുത്വത്തിന്റെയും കടുത്ത വിമര്‍ശകയാണ്. ഥാപ്പറുടെ പബ്ലിക്ക് ഇന്റലക്ച്വല്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകം മോദിയുടെ നയങ്ങള്‍ക്കെതിരായ വിമര്‍ശനമാണ്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

This post was last modified on September 1, 2019 3:49 pm