X

കലാഭവന്‍ മണി; 8 വെള്ളിത്തിര അനുഭവങ്ങള്‍

അഴിമുഖം പ്രതിനിധി

ചാലക്കുടി ചന്തയിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും മലയാള സിനിമാലോകത്തേക്ക് നാടന്‍ പാട്ടിന്റെയും മിമിക്രിയുടെയും അകമ്പടിയോടെ കടന്നുവന്ന കലാഭവന്‍ മണി ഇന്നലെ ഓര്‍മ്മയായപ്പോള്‍ മലയാള സിനിമാലോകത്തിനു നഷ്ടമായത് ഒരു ബഹുമുഖ പ്രതിഭയെയാണ്. ഒരേ സമയം വില്ലന്‍ വേഷവും സ്വഭാവ റോളുകളും ഹാസ്യ കഥാപാത്രങ്ങളും തികഞ്ഞ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കാനും അത് പ്രേക്ഷകഹൃദയങ്ങളില്‍ എത്തിക്കാനും കഴിവുള്ള ഒരാള്‍. ചെയ്ത ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വാസന്തിയും ലക്ഷ്മിയും ഞാനിലെ അന്ധ ഗായകന്‍ മുതല്‍ നായ്കനും പ്രതിനായകനും ഉപനായകനും ഹാസ്യനടനും ഒക്കെയായി നിരവധി വേഷങ്ങളിലേക്ക് മണി പരകായപ്രവേശം നടത്തി. മണിയുടെ മുഖം മലയാളിയുടെ ടിവി സ്ക്രീനിലും തിയേറ്ററുകളിലും നിറയാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്ന് വരെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചില കഥാപാത്രങ്ങള്‍

1.ദി ഗാര്‍ഡ്

ഫോറസ്റ്റ് ഗാര്‍ഡ് ആയി നിയമിക്കപ്പെടുന്ന അപ്പൂട്ടന്‍ എന്ന അപ്പുക്കുട്ടന്‍ നായരുടെ കാട്ടിലെ ജീവിതവും മാനസികാവസ്ഥയും അനായസമായി മണി കൈകാര്യം ചെയ്തു.

2. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

അന്ധനായ രാമു എന്ന യുവാവിന്റെ കഥാപാത്രം. മണിയുടെ അഭിനയജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്. ഈ ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലചിത്ര പുരസ്കാര സമിതിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ മണിക്ക് സംസ്ഥാന തലത്തിലും ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

3.കരുമാടിക്കുട്ടന്‍

മാനസിക വളര്‍ച്ചയില്ലാത്ത കുട്ടന്‍ എന്ന കഥാപാത്രം. സമാനമായ വേഷങ്ങള്‍ മുന്‍പും മണി ചെയ്തിട്ടുണ്ടെങ്കിലും അഭിനയത്തിന്റെ അനവധി തലങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്ന കുട്ടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

4. ആറാം തമ്പുരാന്‍

അല്പം മാനസിക വളര്‍ച്ച കുറവുള്ള നമ്പൂതിരി യുവാവിന്റെ കഥാപാത്രം. ക്ലൈമാക്സില്‍ മുഖ്യ സാന്നിധ്യമായി. 

5.വാല്‍ക്കണ്ണാടി

 മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന അപ്പുണ്ണി

6. ഛോട്ടാമുംബൈ

മണിയുടെ വില്ലന്‍ കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഛോട്ടാമുംബൈയിലെ നടേശന്‍ എന്ന മുന്‍ പോലീസുകാരനായ ഗുണ്ടാത്തലവന്‍.

7. ആമേന്‍

ലൂയി പാപ്പന്‍ എന്ന ക്ലാര്‍നെറ്റിനെ സ്നേഹിക്കുന്ന കലാകാരന്‍. നായക കഥാപാത്രത്തോടൊപ്പം നില്‍ക്കുന്ന വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ലൂയി പാപ്പന്റെത്.

8.ബാച്ച്ലര്‍ പാര്‍ട്ടി

അയ്യപ്പന്‍ എന്ന ഗുണ്ടാസംഘാംഗവും അതേസമയം ഒരുമിച്ചു വളര്‍ന്നവരോട് സ്നേഹം ഉള്ളില്‍ കൊണ്ടു നടക്കുന്ന അയ്യപ്പേട്ടനും ഒരേസമയം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു.

This post was last modified on March 7, 2016 11:56 am

Related Post
Leave a Comment