X

സീറ്റ് നല്‍കാതെ അവഗണിച്ച ആര്‍ജെഡിക്ക് ബിഹാറില്‍ ഇടതുപാര്‍ട്ടികളുടെ മറുപടി: ബെഗുസാരായില്‍ കനയ്യ തന്നെ

തങ്ങളെ അവഗണിച്ചുകൊണ്ടുള്ള മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയത്.

ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തില്‍ ഇടതുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി സിപിഐയുടെ കനയ്യ കുമാര്‍ തന്നെ. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റായ കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണക്കുന്നതായി നേരത്തെ അറിയിച്ച ആര്‍ജെഡി, കനയ്യയുടെ പേര് പോലും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡി 20 സീറ്റ്, കോണ്‍ഗ്രസ് 9, ആര്‍എല്‍എസ്പി അഞ്ച്, എച്ച്എഎം മൂന്ന്, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം. സിപിഐയ്ക്കും സിപിഎമ്മിനും ഒരു സീറ്റ് പോലും മഹാസഖ്യം നല്‍കിയില്ല. സിപിഐഎംഎല്ലിന് ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരു സീറ്റ് വിട്ടുകൊടുത്തു.

ആര്‍ജെഡി പിന്തുണക്കുമെങ്കില്‍ പ്രതിപക്ഷത്തിന്റെ പൊതുപിന്തുണയുള്ള സിപിഐ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് കനയ്യ കുമാര്‍ കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നു. ആര്‍ജെഡി പിന്നീട് കനയ്യയെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. തങ്ങളെ അവഗണിച്ചുകൊണ്ടുള്ള മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയത്.

മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലമെന്ന നിലയിലും കനയ്യ കുമാറിനോട് തേജസ്വി യാദവിനുള്ളതായി പറയപ്പെടുന്ന അതൃപ്തിയുമാണ് സീറ്റ് നല്‍കാതിരുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല കനയ്യയുടെ ഭൂമിഹാര്‍ സമുദായത്തിന്റെ പിന്തുണ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനാണ് ലഭിക്കുക എന്ന് ആര്‍ജെഡി കരുതുന്നു.

ബെഗുസാരായില്‍ ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനാണ് ഇത്തവണ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. നിലവില്‍ ജെഡിയുവിന്റെ മൊനാസിര്‍ ഹസനാണ് ഇവിടെ സിറ്റിംഗ് എംപി. കഴിഞ്ഞ തവണ 60,000ല്‍ പരം വോട്ടിന് തന്‍വീര്‍ ഹസന്‍ മൊനാസിറിനോട് തോറ്റിരുന്നു.

This post was last modified on March 24, 2019 11:38 am

Related Post
Leave a Comment