X

കേരള രഞ്ജി ടീം കോച്ച് ബാലചന്ദ്രനെ പുറത്താക്കി

 അഴിമുഖം പ്രതിനിധി

കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്നും പി ബാലചന്ദ്രനെ ഒഴിവാക്കി. ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്രനെ ഒഴിവാക്കിയത്. ഇപ്പോള്‍ ടീമിനൊപ്പം ജയ്പൂരിലുള്ള ബാലചന്ദ്രന്‍ ബുധനാഴ്ച്ച നാട്ടിലേക്ക് മടങ്ങി.

ടീം കോച്ചിന് പുറമെ നാലോളം കളിക്കാരെയും ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സീസണില്‍ നാല് മത്സരം കൂടി കേരളത്തിനു അവശേഷിക്കവെയാണ് പുറത്താക്കല്‍ നടപടി. ടീം മാനേജുമെന്റിന്റെ പ്രതീക്ഷക്കനുസരിച്ച് പ്രകടനമുണ്ടാകാത്തതാണ് കോച്ചിനെ മാറ്റാന്‍ കാരണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യൂ പറഞ്ഞു.

ടിനു യോഹന്നനാണ് ബാലചന്ദ്രന്റെ പിന്‍ഗാമി. ടിനു ഇപ്പോള്‍ ബൗളിംഗ് പരിശീലകനാണ്.

കഴിഞ്ഞ വര്‍ഷവും പി.ബാലചന്ദ്രനായിരുന്നു സീനിയര്‍ ടീം പരിശീലകന്‍. ട്വന്റി20യില്‍ ടീം മികച്ച പ്രകടനവുമായി സെമിവരെ എത്തിയെങ്കിലും രഞ്ജി ട്രോഫിയില്‍ മുന്നേറാനായില്ല. ആ സീസണില്‍ത്തന്നെ ടീം മാനേജ്‌മെന്റും ബാലചന്ദ്രനുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. അന്തിമ ഇലവനിലെ കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും കളിയില്‍ തന്ത്രങ്ങള്‍ മെനയുന്നതിലുമെല്ലാം ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്ന പരാതിയാണ് ബാലചന്ദ്രനെതിരെ ടീം മാനേജ്‌മെന്റ് ഉയര്‍ത്തുന്നത്.

പുറത്താക്കിയതില്‍ നിരാശയില്ലെന്നും ടീം എലൈറ്റ് ഗ്രൂപ്പില്‍ കടക്കുമെന്നുമാണ് കെസിഎയുടെ തീരുമാനത്തോട് ബാലചന്ദ്രന്‍ നടത്തിയ പ്രതികരണം.

This post was last modified on November 10, 2016 6:23 pm