കാസറഗോഡ് മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തത് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാർട്ടി നോക്കിയല്ല താൻ പ്രവർത്തിക്കുന്നതെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും മീണ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മീണ ചില കക്ഷികൾക്ക് അനുകൂലമായ നിലപാടെടുക്കുന്നു എന്ന ആരോപണം സിപിഎം ഉന്നയിച്ചിരുന്നു.
നാല് പേര്‍ക്കെതിരെയുള്ള പരാതികളിൽ മൂന്ന് പേരുടെ കാര്യത്തിലാണ് തീരുമാനമായത്. ഇവർക്കെതിരെ കേസ്സെടുക്കും, അബ്ദുൾ സമദ് എന്ന ലീഗ് പ്രവർത്തകൻ ഒരേ ബൂത്തിൽ രണ്ടുതവണ വോട്ട് ചെയ്തു. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തിൽ വോട്ട് ചെയ്തു. മുഹമ്മദ് കെഎം മൂന്ന് തവണ വോട്ട് ചെയ്തു. ഗൾഫിലുള്ള സക്കീറിന്റെ വോട്ട് മുഹമ്മദ് കെഎം ചെയ്തു.
കള്ളവോട്ട് ചെയ്യാൻ ഒത്താശ ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിനെതിരെയും കേസ് വരുമെന്ന് ടിക്കാറാം മീണ അറിയിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് നൂറുകണക്കിന് പേരുകൾ നീക്കം ചെയ്തെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മീണ വ്യക്തമാക്കി. മനപ്പൂർവ്വം ഒഴിവാക്കിയതാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്ന് അദ്ദേഹം അറിയിച്ചു. കാർഡുള്ളവർ പലരും പട്ടികയുടെ പരിശോധനയിൽ പങ്കെടുക്കാത്തതാണ് പേര് ഒഴിവാകാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാക്കളോട് പട്ടിക പുതുക്കലിനെക്കുറിച്ച് വിശദമായി രണ്ടു തവണ സംസാരിച്ചതാണെന്ന് ടീക്കാറാം മീണ പറഞ്ഞു. ഇവരുടെ സഹകരണം വേണ്ടത്ര ഉണ്ടാകാതിരുന്നതും പേരുകൾ ഒഴിവായതിനു കാരണമാണ്. ഇവർ വേണ്ടത്ര പരിശോധന നടത്തുകയുണ്ടായില്ല.
This post was last modified on May 3, 2019 8:05 pm
Leave a Comment