എറണാകുളം ഡിസിസി ഓഫീസിൽ ശവപ്പെട്ടി വെച്ച് പ്രതിഷേധിക്കാൻ പിന്നണിയിൽ നിന്നും പ്രവർത്തിച്ച കെ സുധാകരനെ ഐ ഗ്രൂപ്പ് പുറത്താക്കി. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ശവപ്പെട്ടി ഒരുക്കിയതിന്റെ പേരിൽ അറസ്റ്റിലായ മൂന്നു പേരും സുധാകരന്റെ സംഘത്തിലുള്ളവരാണ്.
ഈ സംഭവം സുധാകരന്റെ അറിവോടെ നടന്നതാണെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. പിന്നീടിത് ഉറപ്പിക്കപ്പെട്ടപ്പോഴാണ് ഗ്രൂപ്പിൽ നിന്നും പുറത്താക്കാനുള്ള തീരുമാനം വന്നത്.
ശവപ്പെട്ടി വിവാദത്തിൽ പുറത്താക്കപ്പെട്ട കെഎസ്‌യു-യൂത്ത് കോൺഗ്രസ്സ് നേതാക്കളെ തിരിച്ചെടുക്കാൻ സമരം നടത്താൻ ചില യുവനേതാക്കൾ ശ്രമം നടത്തിയിരുന്നു. ഇവരെല്ലാം സുധാകരനെ പിന്തുണയ്ക്കുന്നവരാണ് എന്നത് ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടു. പ്രകടനം നേതാക്കൾ ഇടപെട്ട് തടഞ്ഞു.
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കണ്ണുള്ള കെ സുധാകരൻ നടത്തുന്ന ശ്രമങ്ങളാണ് ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ അനിഷ്ടത്തിനിടയാക്കിയ മറ്റൊരു കാര്യം. ഈ ലക്ഷ്യം കൂടി മുന്നിൽ നിറുത്തിയാണ് നിലവിലെ നേതൃത്വത്തെ അപ്പാടെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾക്ക് സുധാകരൻ തുനിയുന്നതെന്നും ഐ ഗ്രൂപ്പിനുള്ളിൽ വിലയിരുത്തലുണ്ടായി.