X

അത് ഉണ്ടയില്ലാ വെടി ആയേക്കില്ല; നിയമനം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് എംഡി; മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്

ബന്ധുനിയമന വിവാദത്തില്‍ ഏറെ പഴികേട്ടിട്ടുള്ള പിണറായി സര്‍ക്കാരും പുതിയ വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്.

മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. മന്ത്രിയുടെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കോര്‍പ്പറേഷന്‍ എം.ഡി വി.കെ അക്ബര്‍ സ്ഥിരീകരിച്ചു. ബന്ധു നിയമന വിവാദം കൊഴുക്കുന്നതിനിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടന്നിരിക്കുന്നതെന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ എം.ഡിയുടെ വെളിപ്പെടുത്തല്‍ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ്. ഡെപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തെ അപേക്ഷിച്ചിരുന്ന മൂന്ന് പേരെ ഒഴിവാക്കിയിരുന്നെന്നും മനോരമാ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ എംഡി വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലേക്ക് സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്ന തന്റെ ബന്ധുവിന് മന്ത്രി കെ.ടി ജലീല്‍ നിയമനം നല്‍കിയതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴിക്കോട് ഓപ്പീസിലെ സീനിയര്‍ മാനേജര്‍ ആയിരുന്ന അദീപിനെ ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ച് ഉത്തരവിറങ്ങിയത് കഴിഞ്ഞ ഒക്ടോബര് എട്ടിനാണ്.

കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വഴിയായിരിക്കണമെന്നാണ് നിയമം. 2016-ല്‍ ഇത് സംബന്ധിച്ച കോര്‍പ്പറേഷന്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ആദ്യം അഭിമുഖത്തിനെത്തിയ മൂന്ന് പേരെ ഒഴിവാക്കിയത് അവര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിക്കാത്തത് കൊണ്ടാണെന്നും കോര്‍പ്പറേഷന്‍ എംഡി സ്ഥിരീകരിക്കുന്നു. ബന്ധുത്വ നിയമനം സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇതിന് അര്‍ത്ഥസമ്മതം മൂളുകയും ചെയ്തിരുന്നു. ബന്ധുവായ കെ ടി അദീപിനെ താന്‍ നിര്‍ബന്ധിച്ച് വിളിച്ച് ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു എന്നാണ് ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നത്. ഏഴ് പേര്‍ അപേക്ഷിച്ചതില്‍ മൂന്ന് പേരാണ് അഭിമുഖത്തിനായി എത്തിയിരുന്നത്. എന്നാല്‍ വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ മൂന്ന് പേരേയും ഒഴിവാക്കി. ഏഴ് പേരില്‍ യോഗ്യതയുള്ള ഏകയാളായിരുന്നു അദീപ്. എന്നാല്‍ കോര്‍പ്പറേനില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യാന്‍ താത്പര്യമില്ല എന്നാണ് അദീപ് അറിയിച്ചത്. മെച്ചപ്പെട്ട ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളയാളെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാണ് പരസ്യം നല്‍കിയത്. എംബിഎ അല്ലെങ്കില്‍ ബിടെക്കിന് പുറമെ പിജിഡിബിഎ. സിഎസ്, സിഎ, ഐസിഡബ്ല്യുഎഐ എന്നിവയില്‍ ഒന്ന് വിജയിക്കുകയും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമായിരുന്നു യോഗ്യത. അദീപ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴിക്കോട് ഓഫീസില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷനിലേക്ക് വരാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അഭിമുഖത്തിന് വരാതിരുന്നതെന്നും അറിയിച്ചു. എന്നാല്‍ മൈനോരിറ്റി ധനകാര്യ കോര്‍പ്പറേഷന് ധനകാര്യ സ്ഥാപനങ്ങളില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്രധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുതിയ പ്രോജക്ടുകള്‍ സമര്‍പ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തത്ക്കാലത്തേക്കെങ്കിലും ഡെപ്യൂട്ടേഷനില്‍ വരണമെന്നും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് അദീപ് ജോലിയില്‍ പ്രവേശിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജര്‍ തസ്തികയില്‍ ലഭ്യമാവുന്ന അതേ ശമ്പളവും അലവന്‍സും അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കി. നിയമപ്രകാരം സര്‍ക്കാരിന് യോഗ്യതയും പരിചയസമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള അധികാരവുമുണ്ട് എന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദരന്റെ കൊച്ചുമകനാണ് അദീപ്.

മന്ത്രിക്കെതിരെ നിയമന ആരോപണവുമായി ആദ്യം എത്തിയത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ്. 2013-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത ബിരുദത്തിനൊപ്പം എംബിഎ അല്ലെങ്കില്‍ സിഎ, സിഎസ്, ഐസിഡബ്ല്യുഎ എന്നിവയില്‍ ഏതെങ്കിലുമൊന്നും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണമെന്നാണ്. എന്നാല്‍ 2016 ഓഗസ്തില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബിടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപ്ലോമ യോഗ്യത കൂട്ടിച്ചേര്‍ത്തു. ഇതുവഴി എഞ്ചിനീയറിങ് ബിരുദധാരിയായ അദീപിനെ നിയമിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു എന്നാണ് ഫിറോസ് ഉന്നയിച്ച ആരോപണം.

യൂത്ത് ലീഗ് നേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ നിയമനവിവാദ വിഷയം യുഡിഎഫ് ഏറ്റെടുത്തു. ബ്രൂവറിക്ക് ശേഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായി നിയമനവിഷയത്തെ കണക്കാക്കുന്ന യുഡിഎഫ് പ്രതിഷേധം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ബന്ധുത്വ നിയമന വിവാദം മന്ത്രിയെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ബന്ധുനിയമനം നടത്തിയതിന്റെ കുറ്റസമ്മതമാണെന്നും മന്ത്രി കെ ടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. നഗ്നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

“ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ബന്ധുവിന് നിയമനം നല്കാന്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് യോഗ്യതയില്‍ ഇളവ് വരുത്തിയത്. സ്വകാര്യബാങ്കില്‍ ജോലി ചെയ്യുന്ന ആളെ ഇന്റര്‍വ്യൂ പോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്‍കുകയാണ് ചെയ്തത്. സിപിഎം നേതാക്കളുടെ ബന്ധുവാണെങ്കില്‍ വഴിയെ പോയാല്‍ മതി. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ സര്‍ക്കാരിന്റെ ഉന്നത തസ്തികകളില്‍ നിയമനം ലഭിക്കും. അനധികൃത നിയമനങ്ങളുടെ ഘോഷയാത്ര തന്നെ പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായി”, മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു

ബന്ധുനിയമനക്കേസില്‍ ഉള്‍പ്പെട്ട് രാജിവച്ച ഇ.പി ജയരാജനെ കേരളം പ്രളയത്തില്‍ മുങ്ങിയ അവസരം നോക്കി തിരിച്ചെടുത്തു എന്നും അദ്ദേഹം ആക്ഷേപമുന്നയിച്ചു. വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇ.കെ നായനാരുടെ ചെറുമകന്‍, ആനത്തലവട്ടം ആനന്ദന്റെ മകന്‍, ഇ.പി ജയരാജന്റെ ബന്ധു… ഇവരെയെല്ലാം നിയമിച്ചത് അനധികൃതമാണെന്നും ഇവരെ പുറത്താക്കണമെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ഗൗരവതരമായ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. വ്യാജരേഖ നല്‍കി ജോലിക്കുകയറിയ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെതിരെ കേസെടുക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയെന്നും മുല്ലപ്പള്ളി പറയുന്നു.

മുല്ലപ്പള്ളി ആരോപിച്ച കേസുകളെല്ലാം പിണറായി സര്‍ക്കാരിന് പല കാലങ്ങളിലായി തലവേദന സൃഷ്ടിച്ച കേസുകളാണ്. ഇതില്‍ നിന്നെല്ലാം ഒരവിധം തല രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രി കെ ടി ജലീലിനെതിരെ ബന്ധു നിയമന വിവാദം വന്നിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച ഏഴുപേരില്‍ യോഗ്യതയുള്ളയാളായിരുന്നു അദീപ് എന്നാണ് ജലീലിന്റെ വാദം. താത്പര്യമില്ലാത്തതിനാല്‍ അഭിമുഖത്തിന് പോലും വരാതിരുന്ന അദീപിനെ താന്‍ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി നിയമനം നല്‍കിയതൊണെന്നും ജലീല്‍ പറയുന്നു. എന്നാല്‍ കോര്‍പ്പറേഷനില്‍ ജോലിക്ക് വരാന്‍ താത്പര്യമില്ലാത്തയാള്‍ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിച്ചത് എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടിയും നല്‍കിയിട്ടില്ല.

ബന്ധുനിയമന വിവാദം കൊഴുപ്പിക്കാന്‍ പ്രതിപക്ഷം കച്ചകെട്ടിയിറങ്ങിയിരിക്കുമ്പോള്‍ നിയമനം മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുകൊണ്ടുള്ളതാണെന്ന എംഡി അക്ബറിന്റെ സ്ഥിരീകരണം ജലീലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂട്ടത്തില്‍ ബന്ധുനിയമന വിവാദത്തില്‍ ഏറെ പഴികേട്ടിട്ടുള്ള പിണറായി സര്‍ക്കാരും പുതിയ വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്.

മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി 
—————————————-
എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കൾക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തിൽ പ്രവൃത്തി പരിചയവും നിലവിൽ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്തംബർ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ കോർപ്പറേഷൻ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കിൽ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവർഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതടിസ്ഥാനത്തിൽ 26.10.2016 ന് നടന്ന ഇൻറർവ്യൂവിൽ മൂന്നു പേർ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ നേരത്തെ നൽകിയ ഏഴു അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

കഥാപുരുഷനായ അദീപ് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോർപ്പറേഷന് ധനകാര്യ സ്ഥാപനങ്ങളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രൊജക്ടുകൾ സമർപ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്നും അഭ്യർത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്നുള്ള NOC ഉൾപ്പടെ അനുബന്ധമായി ചേർത്ത് അപേക്ഷ നൽകുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സർക്കാരിലേക്ക് ശുപാർശ ചെയ്തയച്ചു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂൾ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ സീനിയർ മാനേജർ എന്ന തസ്തികയിൽ ലഭ്യമാകുന്ന അതേ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ഒരു വർഷത്തേക്ക് നിയമനം നൽകി ഉത്തരവാവുകയും ചെയ്തു. മേൽ നിയമപ്രകാരം സർക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ അധികാരമുണ്ട് താനും.

നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാൾക്ക് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തിൽ ഞാൻ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സിൽബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാർത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലൻസ് കോടതിയിൽ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേർത്തൊന്ന് പറഞ്ഞാൽ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതിൽ ഒരാളാണ് എന്റെ അനുജ സഹോദരൻ ഫിറോസ്. ജലീൽ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗിൽ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഫിറോസിന് നന്നു. അപവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും അൽപായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.

ന്യൂനപക്ഷ വകുപ്പില്‍ ബന്ധു നിയമനം നടത്തിയെന്ന് കെ ടി ജലീലിനെതിരേ പരാതി; വിവാദം ഉണ്ടയില്ല വെടിയെന്ന് മന്ത്രി

This post was last modified on November 4, 2018 9:39 pm