X

പുതുവൈപ്പ്: ഹരിത ട്രിബ്യൂണലിന്റെ മറ പിടിച്ച് സര്‍ക്കാര്‍, പിന്നോട്ടില്ലെന്ന് സമരക്കാര്‍

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് അനുകൂലമായ ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി കൊണ്ട് തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്ന് പുതുവൈപ്പുകാര്‍. 310 ദിവസം പിന്നിട്ട സമരം കൂടുതല്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും വൈപ്പിന്‍ സമര സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീരദേശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പുതുവൈപ്പില്‍ സ്ഥാപിക്കാനിരിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹര്‍ജി ട്രിബ്യൂണല്‍ ഇന്നലെ തള്ളിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സമരസമിതി പ്രവര്‍ത്തകര്‍.

സമരസമിതി കണ്‍വീനര്‍ മുരളി സംസാരിക്കുന്നു: “ഗ്രീന്‍ ട്രിബ്യൂണലിന്റെ തീരുമാനം വന്നിരിക്കുന്നു. വിധിപ്പകര്‍പ്പ് കിട്ടിയാലേ ട്രിബ്യൂണല്‍ എങ്ങനെയാണ് കേസിനെ കൈകാര്യം ചെയ്തിരിക്കുന്നതെന്ന് അറിയാന്‍ കഴിയൂ. ഞങ്ങള്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത് തീരദേശ പരിപാലന നിയമത്തിന് വിരുദ്ധമായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടയണമെന്നാണ്. എന്നാല്‍ ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന് തെളിയിക്കുന്ന രേഖകളില്ല എന്ന് പറഞ്ഞാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. ആവശ്യപ്പെട്ടത് ഒന്ന്, മറുപടി തന്നത് മറ്റൊന്നിന്. സര്‍ക്കാര്‍ ഇതിനിടെ അഭിഭാഷകനെ മാറ്റുകയും ചെയ്തിരുന്നു. അത് ഐഒസി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ഐഒസിയ്ക്ക് ഒപ്പം നില്‍ക്കുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞെന്നാണ് അറിഞ്ഞത്. ഇനി ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ ഈ സമരത്തില്‍ നിന്ന് പുറകേട്ടില്ല. 310 ദിവസങ്ങള്‍ പിന്നിട്ടു. ഇനിയും സമരം ശക്തമായി തന്നെ മുന്നോട്ട് പോകും. കാരണം ഞങ്ങള്‍ക്ക് വേറെ വഴിയില്ല. സര്‍ക്കാരിനോടുള്ള സമരമല്ല ഞങ്ങളുടേത്. സ്വന്തം ജീവനും ജീവിതവും രക്ഷിക്കാനുള്ള സമരമാണ്.

സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തു വന്നിരുന്നു. സമരക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു അത്. നാനൂറ് മീറ്ററിലുള്ള ആളുകളെ ഒഴിപ്പിക്കണം, 3.8 മീറ്റര്‍ ഉയരത്തില്‍ മണ്‍തിട്ടകള്‍ വേണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിയമലംഘനം നടന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നല്‍കി ഇത്രയും നാളായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അനങ്ങിയിട്ടില്ല. ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിക്കായി കാത്തിരുന്നതായിരിക്കും. മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് വ്യക്തിവിരോധമൊന്നുമില്ല. പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും. ഇനി വിദഗ്ദ്ധ സമിതി പറഞ്ഞിരിക്കുന്ന ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും ഞങ്ങള്‍ തയ്യാറല്ല. ഈ പദ്ധതി ഇവിടെ നടപ്പാക്കാന്‍ പറ്റില്ല. അതാണ് ഞങ്ങളുടെ തീരുമാനം. അതിനായി സമരം മുന്നോട്ട് കൊണ്ടുപോകും.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹര്‍ജിക്കാരന്‍ ഹാജരാക്കിയില്ലെന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് എംഎസ് നമ്പ്യാര്‍ അഭിപ്രായപ്പെട്ടത്. ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്ന് മാത്രമല്ല, പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതികാനുമതി ഐഒസി നേടിയിട്ടുണെന്നും ബെഞ്ച് വിലയിരുത്തി.

 

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Me:Add me on Facebook

This post was last modified on December 23, 2017 9:20 am

Related Post
Leave a Comment