X

സാലറി ചലഞ്ച്: പങ്കെടുത്ത വിവരം ഉദ്യോഗസ്ഥരുടെ സർവ്വീസ് ബുക്കിൽ ഇടം പിടിച്ചേക്കും; നിവേദനത്തിന് അനുകൂല ശുപാർശ

അനുകൂല ശുപാർശയോടെ ഈ നിവേദനം മന്ത്രി തോമസ് ഐസക്കിന്റെ പക്കലെത്തിയിട്ടുണ്ട്.

പ്രളയാനന്തര കേരളത്തെ കൈ പിടിച്ചുയര്‍ത്താൻ തങ്ങളുടെ ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകുന്ന ഉദ്യോഗസ്ഥരുടെ സർവ്വീസ് ബുക്കിൽ പ്രസ്തുത വിഷയം ഇടം പിടിച്ചേക്കും. സർവ്വീസിനിടയിലെ തികച്ചും അഭിമാനകരമായ ഒരു സംഭവത്തെ സർവ്വീസ് ബുക്കിൽ രേഖപ്പെടുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നിവേദനം നൽകിയതായാണ് അറിയുന്നത്. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

അനുകൂല ശുപാർശയോടെ ഈ നിവേദനം മന്ത്രി തോമസ് ഐസക്കിന്റെ പക്കലെത്തിയിട്ടുണ്ട്. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.

സേവനകാലത്തെ മികച്ച പ്രവർത്തനങ്ങളും അച്ചടക്ക നടപടിയുടെ ഭാഗമായുള്ള ശിക്ഷാവിവരങ്ങളുമെല്ലാം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തപ്പെടാറുണ്ട്. ഇതിന്റെ കൂട്ടത്തിൽ സാലറി ചലഞ്ചിൽ പങ്കെടുത്ത വിവരവും ചേർക്കണമെന്നാണ് ആവശ്യം. ഇതിനകം അറുപത് ശതമാനത്തോളം സർക്കാർ ജീവനക്കാര്‍ സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നുണ്ട്.

അതെസമയം സാലറി ചാലഞ്ചിനോട് മുഖം തിരിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥർ ഈ നടപടിക്ക് എതിരാണ്. സർക്കാർ ശമ്പളം വാങ്ങുന്ന എയ്ഡഡ് മേഖലയിലെ അധ്യാപകരും സ്റ്റാഫും സാലറി ചാലഞ്ചിനോട് കാര്യമായി സഹകരിച്ചിട്ടില്ല. മാനേജ്മെന്റുകൾ ഇവർക്ക് പിന്തുണ നൽകുന്നുണ്ട് എന്നതിനാൽ ഇവർ ധൈര്യത്തിലാണ്. അതെസമയം സാലറി ചാലഞ്ചിനെതിരെ ചിലർ കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ അതിൽ തീർപ്പാകാതെ സർവ്വീസ് ബുക്കിൽ വിഷയം രേഖപ്പെടുത്തുന്നതിൽ തീരുമാനമെടുക്കില്ലെന്നാണ് വിവരം.

This post was last modified on October 9, 2018 9:01 am