X

കുട്ടിക്കാലം മുതൽ സൗമ്യ അനുഭവിച്ചത് കടുത്ത പീഡനങ്ങൾ; കുഞ്ഞുങ്ങൾക്ക് അജ്ഞാത രോഗമാണെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു

ഉദ്യോഗസ്ഥർ അകത്തു കടന്നതും അവരിലൊരാളുടെ കൈപിടിച്ച് കരയുകയാണ് സൗമ്യ ചെയ്തത്.

മക്കളും അമ്മയും മരിച്ചതിനു ശേഷം തനിക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ സ്ഥലം എംഎൽഎയും മുഖ്യമന്ത്രിയുമായ പിണറായി വിജയന് കത്ത് നൽകിയിരുന്നതായി റിപ്പോർട്ട്. തന്റെ മാതാപിതാക്കളും കുട്ടികളും അജ്ഞാതരോഗം വന്നു മരിച്ചുവെന്നാണ് കത്തിൽ സൗമ്യ എഴുതിയിരുന്നത്.

കഴിഞ്ഞ മാർച്ച് ഏഴിനായിരുന്നു സൗമ്യയുടെ അമ്മയുടെ  മരണം. മാര്‍ച്ച് പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മരണവീട് സന്ദർശിച്ചിരുന്നു. അന്നാണ് നിവേദനം നൽകിയത്. അപേക്ഷ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺലൈനായി രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന സത്യം വെളിച്ചത്താകുന്നത്.

കുട്ടിക്കാലം മുതൽ അനുഭവിച്ച പീഡനങ്ങളാകാം സൗമ്യയെ ഇത്തരമൊരു ക്രിമിനൽ മാനസികാവസ്ഥയിലേക്ക് ക്രമേണ എത്തിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തുടക്കത്തിൽ എല്ലാ അടവും പ്രയോഗിച്ച് പിടിച്ചു നിന്ന സൗമ്യ ഒടുവിലെത്തിയപ്പോഴേക്കും കൊച്ചുകുട്ടിയെപ്പോലെ കരയാൻ തുടങ്ങിയെന്ന് സൗമ്യയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരലൊരാള്‍ പറയുന്നു. കുറ്റസമ്മതം നടത്തിയപ്പോൾ മറ്റുദ്യോഗസ്ഥരെ വിളിക്കട്ടെയെന്ന് സൗമ്യയോടു ചോദിച്ചപ്പോൾ സമ്മതം മൂളി.

ഉദ്യോഗസ്ഥർ അകത്തു കടന്നതും അവരിലൊരാളുടെ കൈപിടിച്ച് കരയുകയാണ് സൗമ്യ ചെയ്തത്. അവർക്കു മുമ്പിൽ നടത്തിയ കള്ളനാടകങ്ങളെ ഓർത്തായിരുന്നിരിക്കാം ഇതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.

This post was last modified on April 27, 2018 12:24 pm