X

സിഎസ് വെങ്കിടേശ്വരന്റെ രാജി: മോഹന്‍ലാല്‍ അല്ല, മുഖ്യാതിഥിയാണ് പ്രശ്നമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങള്‍

വിശിഷ്ടാതിഥി വിഷയത്തില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കെല്ലാം വിയോജിപ്പുണ്ടെന്നും അത് ഏതെങ്കിലും ഒരു വ്യക്തിയ്ക്കെതിരെയുള്ള വിയോജിപ്പില്ല, മറിച്ച് അത്തരത്തില്‍ ഒരു അതിഥിയെ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാണ് അക്കാദമിയുടെ അഭിപ്രായമെന്നും ജനറല്‍ കൗണ്‍സില്‍ അംഗമായ നീലന്‍ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ജനറല്‍ കൗണ്‍സില്‍ അംഗം സിഎസ് വെങ്കിടേശ്വരന്‍ രാജിവച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിയോജിപ്പാണ് രാജിയിലേക്കെത്തിച്ചതെന്ന് അറിയുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്നും ജനറല്‍ കൗണ്‍സിലില്‍ നിന്നും ഇന്നലെ രാജിവച്ചെങ്കിലും അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമി സര്‍ക്കാരിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. അക്കാദമി ചെയര്‍മാനും സെക്രട്ടറിയും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുമുള്‍പ്പെടെ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് മാനിക്കാതെ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതില്‍ അക്കാദമി അംഗങ്ങള്‍ക്ക് വിയോജിപ്പും ഉണ്ടായിരുന്നു. ഈ വിയോജിപ്പ് രാജിയിലേക്ക് എത്തിച്ചതാവാമെന്നാണ് മറ്റ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്.

ജനറല്‍ കൗണ്‍സില്‍ അംഗമായ ജി.പി.രാമചന്ദ്രന്‍ ഇതിനോട് പ്രതികരിച്ചതിങ്ങനെ “കൗണ്‍സില്‍ അംഗങ്ങളും ചെയര്‍മാനും സെക്രട്ടറിയുമുള്‍പ്പെടെ ഇക്കാര്യത്തിലുള്ള അക്കാദമിയുടെ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് കണക്കിലെടുക്കാതെ മുന്നോട്ട് പോവുകയാണ്. സര്‍ക്കാര്‍ നിലപാടില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കെല്ലാം പ്രതിഷേധമുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് വെങ്കിടേശ്വരന്റെ രാജി എന്നാണ് കരുതുന്നത്. എന്നാല്‍ പുരസ്‌കാര വിതരണം മാത്രമല്ല അക്കാദമിയുടെ ജോലി എന്നതുകൊണ്ട് മാത്രം വിയോജിപ്പോടെ ഇതിനുള്ളില്‍ നില്‍ക്കാനാണ് തീരുമാനം. ‘

വിശിഷ്ടാതിഥി വിഷയത്തില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കെല്ലാം വിയോജിപ്പുണ്ടെന്നും അത് ഏതെങ്കിലും ഒരു വ്യക്തിയ്ക്കെതിരെയുള്ള വിയോജിപ്പില്ല, മറിച്ച് അത്തരത്തില്‍ ഒരു അതിഥിയെ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാണ് അക്കാദമിയുടെ അഭിപ്രായമെന്നും ജനറല്‍ കൗണ്‍സില്‍ അംഗമായ നീലന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വെങ്കിടേശ്വരന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ വെങ്കിടി ഞങ്ങളുമായി കൂടിയാലോചിച്ചല്ല രാജിവച്ചത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഒരു ചടങ്ങില്‍ വിശിഷ്ടാതിഥി എന്ന് പറയുമ്പോള്‍ അയാള്‍ ആദരിക്കപ്പെടുന്നുണ്ട്. അയാളെയല്ല ആദരിക്കേണ്ടത് പുരസ്‌കാരം ലഭിച്ചവരെയാണ് എന്നതാണ് ഞങ്ങളുടെ വാദം. രാജി വക്കാതെ ഇതിനകത്തുനിന്ന് ചില കാര്യങ്ങളോട് എതിരിടാമെന്ന് തന്നെയാണ് വ്യക്തിപരമായി എന്റെ വിശ്വാസം. അത്തരത്തില്‍ കുറച്ചുകാലം കൂടി നോക്കാമെന്ന് കരുതുന്നു.

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Me:Add me on Facebook

This post was last modified on July 31, 2018 4:03 pm

Related Post
Leave a Comment