ടീം അഴിമുഖം
കീര്‍ത്തികേട്ട ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഒരു ജനാധിപത്യ രാഷ്ട്രം വേരൂന്നിയിരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിലാണ്. അതില്‍ നിന്നാണ് ആ രാഷ്ട്രം വളര്‍ന്ന് പന്തലിക്കുന്നതും. തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും കാഴ്ചപ്പാടുകളിലെ പരിമിതികളും രൂപകല്‍പനയിലെ ഹ്രസ്വദൃഷ്ടിയും കാരണം ചില നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിലുപരിയായി, ദേശികളെ വരുതിയില്‍ നിര്‍ത്താനുള്ള ഉപകരണങ്ങളായി അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും ഉപയോഗിക്കപ്പെട്ടിരുന്ന കൊളോണിയലിസത്തിന്റെ മന്ദത ചില നിയമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവ്യക്തമായും അതിവിശാലമായ അര്‍ത്ഥത്തിലും എഴുതിയിരിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെയും ക്രിമിനല്‍ കോഡ് പ്രോസീജിയറിലെയും പല സെക്ഷനുകളും ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനായി വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നു. ഒരു ഭരണകൂടത്തിനു മാത്രമല്ല; മറ്റൊരു വ്യക്തിയെ നിശബ്ദന്‍ ആക്കണം എന്നാഗ്രഹിക്കുന്ന ആര്‍ക്കും ഈ നിയമങ്ങള്‍ ഉപയോഗിക്കാം എന്നതാണ് ഇതിലെ വസ്തുത. ഈ നിയമങ്ങളെ കുറിച്ച് താഴെ വിവരിക്കുന്നു.
ക്രിമിനല്‍ കോഡ് പ്രോസീജിയര്‍ സെക്ഷന്‍ 95: ഇന്ത്യന്‍ പീനല്‍ കോഡിലെ ആറ് പ്രത്യേക സെക്ഷനുകള്‍ക്ക് വിരുദ്ധമായി പുറത്തിറങ്ങുന്ന ഏതു പ്രസിദ്ധീകരണത്തിനെതിരെയും നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. കണ്ടുകെട്ടല്‍ വിധിക്കണമെങ്കില്‍ സ്പഷ്ടമായ തെളിവുകള്‍ ഉണ്ടാകണമെങ്കിലും കേസിന് ആസ്പദമായ കുറ്റകൃത്യങ്ങള്‍ക്ക് തെളിവ് നല്‍കേണ്ട ബാധ്യത കാരണം കോടതിയിലെ സാധ്യതകള്‍ക്ക് പോലും അവസരം നല്‍കുന്നില്ല.
ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ്: രാജ്യദ്രോഹക്കുറ്റംചുമത്താന്‍ സഹായകമാകുന്ന ഒരു വകുപ്പാണിത്. ഇന്ത്യയില്‍ മഹാത്മാഗാന്ധിക്കെതിരെ പോലും ഉപയോഗിച്ച അതിവിശാലമായ ധ്വനികളുള്ള നിയമം ആണിത്. പ്രശസ്തര്‍ ആയ വ്യക്തികള്‍ക്കെതിരെ ആണ് പൊതുവില്‍ ഇത് ഉപയോഗിക്കുക. ഈയിടെ ഇന്ത്യയിലെ ആണവ നിലയത്തിനെതിരെ സമരം നടത്തിയ പലരെയും അറസ്റ്റു ചെയ്തതിനെ ന്യായീകരിക്കാന്‍ ഈ വകുപ്പ് ഭരണകൂടത്തെ ‘സഹായിച്ചിരുന്നു’. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ യു എന്‍ പ്രത്യേക പ്രതിനിധിയെ അയക്കുന്ന അവസ്ഥ വരെ ഉണ്ടായി.
ഐ പി സി 153 എ വകുപ്പ്: ഇന്ത്യയിലെ നാനാവിധ സമൂഹങ്ങള്‍ക്കിടയിലെ ഏകത്വം സംരക്ഷിക്കാന്‍ വേണ്ടി ചില പ്രത്യേക പരാമര്‍ശങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു വകുപ്പാണ് ഇത്. ഈ വര്‍ഷം ജനുവരിയില്‍ ഉത്തര്‍ പ്രദേശിലെ ഒരു മന്ത്രിയെ ഭീകരവാദി എന്ന് വിളിച്ചതിനെ തുടര്‍ന്ന് ഒരു ബി ജെ പി മന്ത്രിയുടെ മേല്‍ ഈ വകുപ്പ് ചുമത്തിയിരുന്നു. അദ്ദേഹത്തിനെതിരെ പരാതി കൊടുത്ത വ്യക്തിയുടെ അഭിപ്രായത്തില്‍ മന്ത്രിയെ ഭീകരവാദി എന്ന് പരാമര്‍ശിച്ചതിലൂടെ മുസ്ലിം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെട്ടു എന്നാണ്. ഇതേപോലെ ആ മാസം അവസാനം തന്നെ പൊലീസിന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും കോണ്‍വോയിലെ വാഹനങ്ങളുടെ നിറം മാറ്റുന്നതും അല്ലാതെ തന്റെ നിയമസഭാ മണ്ഡലത്തില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടത്താത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ എതിരാളി വിമര്‍ശിച്ചതിന് സമാനമായ കുറ്റങ്ങള്‍ ചാര്‍ത്തുകയുണ്ടായി. ഈ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും അവ സമാധാനത്തേയും ശാന്തതയേയും ബാധിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടി വാദിച്ചു.
അശ്ലീലം, ഈശ്വരനിന്ദ, മതപരവും രാഷ്ട്രീയപരവും ആയ സ്പര്‍ദ്ധ വളര്‍ത്തുന്ന വാക്കുകളുടെ നിയന്ത്രണം
ആരുടെ നേരെയാണോ അശ്ലീല പ്രയോഗം നടത്തിയത് അവരെ സഹായിക്കുന്നവയാണ് നിലവിലെ നിയമങ്ങള്‍. 2012ല്‍, ടെലിവിഷന്‍ റെഗുലേറ്ററി, അശ്ലീലത നിറഞ്ഞ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെ പത്തുദിവസത്തെവരെ നിരോധനം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ ഈ നിയമത്തിന്റെ സാധുതയേയും പിഴ ഈടാക്കുന്നതിനേയും ദല്‍ഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഒരു മാസികയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ കുറിച്ച് അഭിപ്രായപ്പെട്ട ഒരു ചലച്ചിത്രതാരത്തിന്റെ വാക്കുകളെയും ഈ വകുപ്പ് ഉപയോഗിച്ച് സെന്‍സര്‍ ചെയ്തിരുന്നു. രണ്ടാമത്തെ കേസില്‍ ആകട്ടെ, പരാതി ഉന്നയിച്ച വ്യക്തിക്ക് സംഭവത്തെ കുറിച്ച് പറഞ്ഞുകേട്ട അറിവേ ഉണ്ടായിരുന്നുള്ളൂ.
ദൈവനിന്ദ എന്നത് ഐ പി സി 295 എ വകുപ്പ് പ്രകാരം, മതത്തേയോ മതവിശ്വാസത്തേയോ അധിക്ഷേപിക്കുന്നതിലൂടെ ഏതെങ്കിലും കൂട്ടരുടെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. 2007ല്‍, രാഷ്ട്രീയത്തില്‍ മുസ്ലിം കടന്നുകയറ്റം എന്ന വിഷയത്തില്‍ പുസ്തകം എഴുതിയ ഒരു എഴുത്തുകാരനെതിരെ ഈ വകുപ്പ് പ്രയോഗിച്ചിരുന്നു. ഈ വിഷയത്തില്‍ ചുമത്തിയ പിഴ ഒഴിവാക്കാനുള്ള കേസ് ഹൈക്കോടതിയില്‍ മൂന്നുവര്‍ഷത്തോളം എടുത്താണ് തീര്‍പ്പ് കല്‍പ്പിച്ചത്. മതവിശ്വാസങ്ങളുടെ മേല്‍ ചോദ്യം ഉയര്‍ത്തുന്ന സാഹിത്യകൃതികള്‍ക്ക് നേരെയും ഈ നിയമം പ്രയോഗിക്കാറുണ്ട്. 2014 ഫെബ്രുവരിയില്‍, ദ ഹിന്ദൂസ് ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന പേരില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ വെന്‍ഡി ഡോണിഗര്‍ എഴുതിയ പുസ്തകം ഹിന്ദുയിസത്തെ ആക്രമിക്കുകയും ഹിന്ദുമതത്തെ അശ്ലീലവത്ക്കരിച്ചു എന്നും കരുതുന്ന ബ്ലോഗര്‍മാര്‍ വിമര്‍ശിക്കുകയും തീവ്ര വലതുപക്ഷ ഹിന്ദു സംഘടനയുടെ പരാതിയെ തുടര്‍ന്ന് പുസ്തക ശാലകളില്‍ നിന്നും പിന്‍വലിക്കുകയും ചെയ്യുകയുണ്ടായി.
ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ഇതേ സംഘത്തിന്റെ മറ്റൊരു പരാതിയില്‍ ഡോണിഗറിന്റെ ഹിന്ദുത്വത്തെ കുറിച്ചുള്ള മറ്റൊരു പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നത് മാറ്റിവച്ചു. അതിനുശേഷം ഈ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഒരു സ്വതന്ത്ര വിദഗ്ധ സംഘം പരിശോധിക്കേണ്ട അവസ്ഥ വരെ ഉണ്ടായി.
499ാം വകുപ്പ്: അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹായിക്കുന്ന വകുപ്പാണിത്. ഇതിലൂടെ ഒരാളെ ഭീഷണിപ്പെടുത്തുന്നത് യഥാര്‍ത്ഥത്തില്‍ ആ പ്രവൃത്തി ചെയ്യുന്നതിന് തുല്യമായി കണക്കാക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ കരുതുന്ന പോലെതന്നെ ഇത് രാഷ്ട്രീയപരമായ പ്രസംഗങ്ങള്‍ക്കുമേല്‍ നടപടിയെടുക്കാന്‍ ആണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. 2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിക്കെതിരെ വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ച ബംഗ്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ പൊതുഫോറങ്ങളില്‍ പാലിക്കേണ്ട മാന്യതകളെ കുറിച്ച് വിവരിക്കുന്ന ഐ പി സി 505 വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്തു.
കൂടുതല്‍ സൂക്ഷ്മമായി ഉപയോഗിക്കേണ്ടവയാണ് ഇന്ത്യയിലെ നിയന്ത്രണ നിയമങ്ങള്‍. എന്നാല്‍ അവയുടെ അനന്തരഫലത്തിനുമേല്‍ സര്‍ക്കാരിന്റെ വിമര്‍ശനത്തിന് പ്രാധാന്യമില്ലാതില്ല. ഇത്തരം നിയമങ്ങളുടെ ലംഘനത്തിന് നല്‍കുന്ന ശിക്ഷകള്‍ കടുത്തതുമാണ്. ജയില്‍ ശിക്ഷയടക്കമുണ്ട്.
കേബിള്‍ ടെലിവിഷന്‍ ശൃംഖല (നിയന്ത്രണ) നിയമം, 1995: ഇതുമായി ബന്ധപെട്ട നിയമങ്ങളും വകുപ്പുകളും ‘മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതോ എതിര്‍ക്കപ്പെടേണ്ടതോ ആയതും രാഷ്ട്രങ്ങള്‍ തമ്മിലെ സൗഹൃദങ്ങള്‍ തകര്‍ക്കുന്നതോ, രാഷ്ട്രപതിയെയും നിയമസംവിധാനത്തെയും അപമാനിക്കുന്നതോ ആയ കാര്യങ്ങള്‍ ഒന്നും തന്നെ പ്രക്ഷേപണം ചെയ്യാതിരിക്കുക എന്നതാണ് ഈ വകുപ്പിന്റെ ഉദ്ദേശ്യം. ഈ നിയമം നടപ്പിലാക്കാന്‍ ഒരു പ്രത്യേക വകുപ്പ് ഇല്ലാത്തതിനാല്‍ നിന്ദാപരമായ പ്രസ്താവനകള്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സംപ്രേക്ഷണം ചെയ്യാതിരിക്കേണ്ടതിന്റെ ചുമതല ഒരു സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ ആണ് വരികയെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ (തടയല്‍) ആക്റ്റ് 1967: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചതിന് ഒരു സ്ത്രീക്ക് എതിരെ നിയമനടപടി സ്വീകരിച്ചത് ഈ നിയമപ്രകാരമാണ്. എന്നാല്‍ നിരോധിത സംഘടനയുടെ ലഘുലേഖ കൈവശം വയ്ക്കുന്നത് ആ സംഘടനയില്‍ അംഗത്വമുണ്ടെന്ന് തെളിയിക്കാന്‍ പര്യാപ്തമായ തെളിവല്ലെന്ന് മറ്റൊരു കേസില്‍ ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ സമാധാനപരമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെമേല്‍ തെറ്റായ ആരോപണങ്ങളും കെട്ടിചമയ്ക്കുന്ന തെളിവുകളും അടിച്ചേല്‍പ്പിക്കാന്‍ ഈ നിയമത്തെ ഉപയോഗിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
വിദേശ ഫണ്ട് നിയന്ത്രിക്കുന്നതിനായുള്ള നിയമം, 2010: ഭരണകൂടത്തിന്റെ വരുതിയില്‍ നില്‍ക്കാത്ത ചെറിയ എന്‍ ജി ഒകള്‍ക്ക് മൂക്കുകയര്‍ ഇടാനായി കൊണ്ടുവന്ന നിയമമാണിത്. ഞാന്‍ വളരെ യാഥാസ്ഥിതിക മനോഭാവത്തോടെ ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഈ ലേഖനത്തിനായി അഭിമുഖം നല്‍കിയ ഒരു എന്‍ ജി ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. ‘എനിക്ക് എന്റെ സ്ഥാപനം പൂട്ടിപോകുന്നത് താത്പര്യം ഇല്ല. പൊതുപ്രചാരണങ്ങളിലൂടെ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തര്‍ക്കപ്രദേശങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും പുറത്തു കൊണ്ടുവരാന്‍ എന്‍ജിഒകള്‍ ഇപ്പോള്‍ അല്‍പ്പം മടിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയം ഗ്രീന്‍പീസ് സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു.
ദി സിനിമാട്ടോഗ്രാഫ് ആക്ട് 1952: ഈ നിയമപ്രകാരം ദേശീയ ചലച്ചിത്ര സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന് ചലച്ചിത്രങ്ങളിലെ മാന്യമല്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം തന്നെ കുറ്റകൃത്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങളും, പൊതു ജനജീവിതത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് സംശയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റാനും സിനിമ തന്നെ നിരോധിക്കാനും അധികാരമുണ്ട്. എന്നാല്‍ ബോര്‍ഡ് അംഗീകരിച്ച ചില സിനിമകളും മതനിന്ദ ഉണ്ടെന്ന ആരോപണത്തില്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത അവസ്ഥയും, ഇതിനെ തുടര്‍ന്ന് സംഘര്‍ഷങ്ങളും ഭീഷണിയും ഒക്കെ ഉണ്ടാകാറുണ്ട്. ഇതിനെ മറികടന്നു പ്രദര്‍ശനം തുടരാന്‍ അനുമതി നല്‍കാനും സംവിധായകര്‍ക്ക് സംരക്ഷണം നല്‍ക്കാനും ഒരു സംസ്ഥാനം പരാജയപ്പെടുമ്പോള്‍ ഈ ബോര്‍ഡിന് അവിടെ ഇടപെടാം. ഈ റിപ്പോര്‍ട്ട് തയ്യാറാകുമ്പോള്‍ തന്നെ രണ്ടു വിവാദ സിനിമകളുടെ മേല്‍ തീരുമാനം എടുക്കാനാകാതെ ബോര്‍ഡ് ആശയകുഴപ്പത്തില്‍ ആയിരുന്നു.
കോടതിയലക്ഷ്യ നിയമം 1971: ഈ നിയമപ്രകാരം കോടതിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന അല്ലെങ്കില്‍ ഒരു കോടതി വിധിയെ വിവാദമാക്കുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തുന്നത് തടയാന്‍ ആണ് ഈ നിയമം. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്ന തരത്തിലെ പൊതുജന സംവാദത്തെ അടിച്ചമര്‍ത്തുന്ന ഒന്നാണീ നിയമമെന്ന് ഒരു മുന്‍ സുപ്രീംകോടതി ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ നിയമത്തില്‍ പലപ്പോഴും ട്രാഫിക് നിയമം തെറ്റിച്ച ജഡ്ജിയുടെ കാറ് പിടിച്ചെടുത്ത പോലീസുകാരനെ കോടതിയലക്ഷ്യം എന്ന പേരില്‍ പീഡിപ്പിക്കുക, താന്‍ പറഞ്ഞത് അനുസരിക്കാത്ത റെയില്‍വേ ഉദ്യോഗസ്ഥനെ കോടതിയലക്ഷ്യത്തിന് അറസ്റ്റു ചെയ്യും എന്ന് ഭീഷണി മുഴക്കുക എന്നീ കലാപരിപാടികള്‍ ആണ് നടക്കുന്നത്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഐ ടി നിയമം 2000: ഇ കൊമേഴ്‌സ്, ഇ ഗവര്‍ണമെന്റ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇലക്ട്രോണിക് പണമിടപാടിലെ പ്രശ്‌നങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടാക്കാനും വേണ്ടിയാണ് ഈ നിയമത്തിനു കീഴില്‍ വരുന്നത്. എന്നാല്‍ ഈ നിയമത്തിലെയും പല ഘടകങ്ങളും പ്രശ്‌നകാരികള്‍ ആണ്. ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച ഒരു കപ്പല്‍ നിര്‍മാണവിദഗ്ദ്ധനെ അറസ്റ്റു ചെയ്യാന്‍ സഹായിച്ചത് ഈ നിയമത്തില്‍ നിന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീംകോടതി എടുത്തു കളഞ്ഞ സെക്ഷന്‍ 66 എ ആണ്. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യുന്ന ആളുകളെ കൂടി പ്രതികളാക്കുന്ന തലത്തില്‍ ആണ് മഹാരാഷ്ട്ര പോലീസ് ഈ നിയമത്തെ ഉപയോഗിച്ചത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടി സമീപിച്ചപ്പോള്‍ ഒരു മുന്‍ ജഡ്ജ് ഈ നിയമത്തിന്റെ വ്യാപ്തിയെ കുറിച്ച് ‘കാര്‍പ്പെറ്റ് ബോംബ്’ എന്നാണ് വിശേഷിപ്പിച്ചത്.
ഐ ടി നിയമം, വകുപ്പ് 69: ഒരു കംപ്യൂട്ടറില്‍ ഉണ്ടാക്കുകയോ അതില്‍ നിന്നും അയക്കുകയോ സ്വീകരിക്കുകയോ ചെയുന്ന ഏതു തരത്തിലും ഉള്ള ഡേറ്റകള്‍ നിരീക്ഷിക്കാനും, തടയാനും പരിശോധിക്കാനും അധികാരികള്‍ക്ക് അനുവാദം നല്‍കുന്ന ഒരു നിയമം ആണിത്. ഇത്തരത്തില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങളും നിരീക്ഷങ്ങളും നടത്തുന്ന സെന്‍ട്രല്‍ മോണിറ്ററിംഗ് സംവിധാനം വലിയ തോതില്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കളും ഉണ്ട്.
This post was last modified on May 28, 2015 9:09 am