കേരളത്തിന്റെ വനമേഖലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ പ്രചരണം അനുദിനം ശക്തിപ്പെട്ടുവരികയാണ്. ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ മാവോയിസ്റ്റ് വേട്ടയ്ക്കുണ്ടാക്കിയ പ്രത്യേക സേന തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ വയനാട്ടിലെയും മറ്റുമുള്ള ചില ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ചില ലഘുലേഖകളും ചുമരെഴുത്തുകളും കണ്ടെടുക്കുന്നു. ചില വെടിയൊച്ചകള്‍, ഒറ്റപ്പെട്ട ആക്രമണങ്ങള്‍, ജനകീയ സമരങ്ങളുടെ പക്ഷത്തു നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കേരളീയം ഓഫീസില്‍ മാവോ വേട്ടയുടെ പേരില്‍ പോലീസ് റെയ്ഡ്. 70 കളിലെയും 80 കളിലെയും നക്സലൈറ്റ് മൂവ്മെന്‍റിന് ശേഷം കേരളം വീണ്ടും തീവ്രഇടതുപക്ഷ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും വിശകലന വിധേയമാക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ പി സേതുനാഥ് ഈ അഭിമുഖത്തില്‍. അഭിമുഖത്തിന്റെ ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം, മാവോയിസത്തിന് കേരളത്തില്‍ എന്തു പ്രസക്തി?, കേരളത്തെ ഹിപ്പോക്രസിയുടെ സമൂഹമാക്കിയത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍
കെ പി സേതുനാഥ്/രാംദാസ്
ആദിവാസികളാണ് മാവോയിസ്റ്റുകളുടെ കൂടെ നില്‍ക്കുന്നുവെന്ന് പറയുന്നത്. ഈ പ്രത്യയശാസ്ത്രത്തെക്കുറിച്ച് നിരക്ഷരരായ ആദിവാസികളെപ്പോലൊരു വിഭാഗം മാവോയിസ്റ്റുകള്‍ക്കും ഗവണ്‍മെന്റിനും ഇടയിലായി പോകുന്ന ഒരു അവസ്ഥ ഉണ്ടാകില്ലേ. ആക്രമണ നീക്കത്തിന് കേരളത്തിലെ മാവോയിസ്റ്റുകള്‍ തുനിയുമോ?
ഛത്തീസ്ഗഡിലെ പോലെ, അവരുടെ ഒരു വാര്‍സോണ്‍ എന്ന നിലയില്‍ കേരളത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ ഭൗതിക സാഹചര്യങ്ങള്‍ അതിന് പറ്റുന്നതല്ല. അങ്ങനെയൊരു ആക്ഷന്‍ എന്ന നിലയിലേക്ക് സമീപകാലത്ത് അവര്‍ പോകാനുള്ള സാധ്യത കുറവാണ്. ഛത്തീസ്ഗഡെന്ന് പറഞ്ഞുകഴിഞ്ഞാല്‍ കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഒരു സെറ്റില്‍മെന്റിനുള്ളില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നത്. കേരളത്തിലുള്ളത് ചെറിയ ചെറിയ ആദിവാസി കോളനികളാണ്. പക്ഷേ ആദിവാസികള്‍ പുതിയ രാഷ്ട്രീയ ബോധത്തിന് അപ്രാപ്യരാണെന്ന് പറയുന്നത് ശരിയല്ല. 67 ല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു എം.എല്‍.എ.യൊക്കെ ഉണ്ടായിരുന്ന ഒരു സ്ഥലമാണ് കേരളത്തിലെ ആദിവാസികള്‍. അവര്‍ക്ക് രാഷ്ട്രീയ ബോധമില്ലാഞ്ഞിട്ടല്ല. നല്ലൊരു ശതമാനം ഇവരുടെ കേഡര്‍മാര്‍ ആദിവാസി സമൂഹത്തില്‍ നിന്നുതന്നെ വന്നിട്ടുള്ളവരാണ്. അതല്ലെങ്കില്‍ അവര്‍ക്ക് നില്‍ക്കാന്‍ സാധിക്കില്ല. വര്‍ഗ്ഗീസിനെക്കുറിച്ച് പെരുമന്‍ എന്ന് ഇപ്പോഴും പറയുന്നത് അവരില്‍ അത്തരമൊരു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്. ആദിവാസി മേഖലകളിലൊക്കെ തന്നെ പോലീസിന്റെ സാന്നിധ്യം ഒരുപാട് വരുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് പോലുള്ള ഒരു സ്ഥലത്ത് കഴിഞ്ഞ 50 കൊല്ലമായിട്ട് സൈനിക ഭരണമാണ്. സൈനികഭരണം ആ സൊസൈറ്റികളിലുണ്ടാക്കിയിട്ടുള്ള ഒരുപാട് പ്രശ്‌നങ്ങളുണ്ട്. മണിപ്പൂരിലൊക്കെ അമ്മമാരുടെ സംഘടനകളൊക്കെ ഡവലപ്പ് ചെയ്തിരിക്കുന്നത് ഈ പ്രശ്‌നങ്ങളുടെ ഒരു ഭാഗം കൂടിയാണ്. ആരാണ് ആരെയാണ് കൊല്ലുന്നതെന്ന് പറയാന്‍ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങളെത്തുന്നത് ഒരു സമൂഹത്തിനും നല്ലതല്ല. നക്‌സലൈറ്റിന്റെ പേരില്‍ ആന്റി സോഷ്യല്‍ ആള്‍ക്കാരെ വിട്ടിട്ട് കൊലപാതകം നടത്തുന്ന ചില പ്രശ്‌നങ്ങള്‍ കല്‍ക്കത്തയിലും മറ്റും സംഭവിച്ചിരുന്നല്ലോ.
പോരാട്ടത്തിന്റെ ഈ കാലത്ത് അറബ് രാഷ്ട്രങ്ങളിലുള്‍പ്പെടെ നടക്കുന്ന പോരാട്ടങ്ങള്‍ എടുക്കാം. ഇങ്ങനെയൊരു ലോക സാഹചര്യത്തില്‍ ഇവിടെ മാവോയിസത്തിന്റെ പ്രത്യയശാസ്ത്രത്തിന് സാധ്യതയുണ്ടോ ?
ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ കണ്‍സെപ്റ്റുകളില്‍ എനിക്ക് ചില വിമര്‍ശനങ്ങളുണ്ട്. എന്തിനെയാണ് നമ്മള്‍ ജനാധിപത്യമെന്ന് പറയുന്നത്. ജനാധിപത്യം ഒരു ആശയം എന്ന നിലയിലാണോ പറയുന്നത്. അതോ ഭരണപരമായ രൂപം എന്ന നിലയിലോ? ജനാധിപത്യം ഒരു ആശയം എന്ന നിലയിലാണ് പറയുന്നതെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം നടക്കുന്ന ഒരു സ്ഥലത്ത് വോട്ടുചെയ്യുക എന്ന സാങ്കേതികത്വം കൊണ്ട് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോയെന്നുള്ളതാണ് ചര്‍ച്ച ചെയ്യേണ്ട പ്രശ്നം. വോട്ട് ചെയ്യുന്നുവെന്ന് വച്ച് അതിനെ ജനാധിപത്യമെന്ന് വിളിക്കാന്‍ പറ്റില്ല. ഡി.ഡി. കൊസാമ്പിയുടെ ‘കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള വാചകമുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടവകാശമുള്ളതുകൊണ്ട് നമ്മളൊരു ജനാധിപത്യരാജ്യമാണെന്ന് പറയാനൊക്കില്ല. ഈ ജനാധിപത്യം നിലനില്‍ക്കുമ്പോഴാണ് നോര്‍ത്ത് ഈസ്റ്റില്‍ സൈനിക ഭരണം നടക്കുന്നത്. കാശ്മീരില്‍ അതാണ് നടക്കുന്നത്. സൈദ്ധാന്തികമായിട്ട് പറഞ്ഞാല്‍ ജനാധിപത്യം എന്നുള്ളതില്‍ ഒരു വര്‍ഗ്ഗ താത്പര്യം നിലനില്‍ക്കുന്നുവെന്നുള്ളതാണ്. വര്‍ഗ്ഗനിരപേക്ഷമായിട്ടുള്ള ഒരു ടെര്‍മിനോളജിയല്ല ജനാധിപത്യമെന്ന് പറയുന്ന സംഗതി. അത് മാര്‍ക്‌സിസസും ജനാധിപത്യവും തമ്മിലുള്ള ഒരു സൈദ്ധാന്തിക സംവാദത്തിന്റെ വിഷയമാണ്.
സി.പി.എമ്മിനെ എടുത്താല്‍ അതിന്റെ ഉള്ളില്‍ തന്നെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടക്കുന്നുണ്ട്. അധാര്‍മ്മികതയുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരു വലിയ കൂട്ടം ആളുകളായിട്ടാണ് അത് മാറുന്നത്. അതിനെയാണോ ജനാധിപത്യം എന്ന് പറയുന്നത്?
ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ നിലവിലുള്ള സംവിധാനത്തിനകത്തുള്ള ജനാധിപത്യമില്ലായ്മയെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. അത് ഭരണക്രമത്തിലാകാം. ഭരണക്രമം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലാകാം. ആ രാഷ്ട്രീയപാര്‍ട്ടികളാല്‍ സ്വാധീനിക്കപ്പെടുന്ന സമൂഹത്തിലാകാം. ഇത് ശരിയല്ല എന്നൊരു ബോധ്യമുള്ളതുകൊണ്ടാണല്ലോ നമ്മള്‍ വേറൊരു ജനാധിപത്യ ബോധത്തെക്കുറിച്ച് സംസാരിക്കുന്നത്.
കെ.വേണുവൊക്കെ പറയുന്നതെന്താണെന്നുവച്ചാല്‍ മനുഷ്യന്റെ സ്ഥായിയായ ഒരു സാധ്യതയാണ് ഈ ജനാധിപത്യമെന്നത് എന്നാണ്. ഈ വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കാന്‍ പറ്റുമോ?
അതിനെ പൂര്‍ണ്ണമായും നിരാകരിക്കുന്നില്ല. അത് കെ.വേണുവിനെപ്പോലുള്ള ഒരാള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഒരു നിലപാടിന്റെ പ്രശ്‌നമാണ്. കാരണം മനുഷ്യന്റെ ജൈവികമായിട്ടുള്ള ഒരു സാധ്യതയെന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ തിരിച്ചറിയേണ്ടത് ജനാധിപത്യമെന്നത് കേവലമായിട്ട് നിലനില്‍ക്കുന്ന ഒന്നല്ല എന്നതാണ്. ഒരു സമൂഹത്തിന്റെ സ്ട്രക്ച്ചറ് തുടങ്ങി ഒരുപാട് ഘടകങ്ങള്‍ അതിലുണ്ട്. ഇന്നത്തെ ഒരു പ്രശ്‌നം അമ്പതിനായിരം വര്‍ഷത്തെ മനുഷ്യന്റെ പ്രശ്‌നമായിട്ട് തിയറൈസ് ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അങ്ങനെയെങ്കില്‍ വളരെ മെറ്റാഫിസിക്കല്‍ ആയിട്ടുള്ള ഒരു സ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കും പറയുന്നത്.
നിരപരാധിയോ അപരാധിയോ എന്നറിയപ്പെടാതെ മനുഷ്യരിങ്ങനെ കൊലചെയ്യപ്പെടുകയാണ്. ഇത്തരമൊരു മിലിട്ടന്‍സിയാണ് മാവോയിസവും മുന്നോട്ട് വയ്ക്കുന്നതെന്നതാണ് ഒരു വാദം. അതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്?
ജനാധിപത്യമില്ലായ്മയെന്ന് പറയുമ്പോള്‍ ഈ നിലയിലേക്ക് മനുഷ്യനെക്കൊണ്ടെത്തിച്ച സാഹചര്യമെന്തെല്ലാമാണ് എന്നു പരിശോധിക്കണം. ഏറ്റവും അധികം പ്രകീര്‍ത്തിക്കുന്ന അമേരിക്കന്‍ ജനാധിപത്യമാണ് മനുഷ്യനെ ഈ നിലയിലേക്കെത്തിച്ചത്. മിഡില്‍ ഈസ്റ്റിനെ പരസ്പരം കൊല്ലാനായിട്ട് കൊണ്ടെത്തിക്കുന്നത് ഈ അമേരിക്കന്‍ ജനാധിപത്യമാണ്. നോര്‍ത്ത് ഈസ്റ്റില്‍ മുഴുവന്‍ പരസ്പരം കൊല്ലിക്കുന്നത് കെ.വേണു പ്രകീര്‍ത്തിക്കുന്ന ഇന്ത്യന്‍ ജനാധിപത്യമാണ്. ഈ സ്ട്രക്ച്ചറിനെ കേവലമായിട്ടുള്ള ഒന്നായി മാറ്റുന്നു എന്നതാണ് കെ.വേണുവിനോടുള്ള വിയോജിപ്പ്. ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റുകള്‍ 80 കളില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സായുധകലാപമൊന്നുമല്ല ലക്ഷ്യം. സായുധകലാപത്തിലേക്ക് പോകുന്നത് വളരെ ലേറ്റായിട്ടാണ്. അടിച്ചമര്‍ത്തലുകളും കൊലപാതകങ്ങളും എന്‍കൗണ്ടര്‍ ഡെത്തുകളും സഹിക്കവയ്യാതെയാണ് ഈയൊരു സൈനിക ലൈനിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്ന നിലയിലേക്ക് വരുന്നത്. വേണു ഇതിന്റെ ഒരു ക്ലാസ് ഡൈമന്‍ഷന്‍ വിട്ടു കളയുന്നു. ജനാധിപത്യത്തിന് വര്‍ഗ്ഗേതരമായിട്ടുള്ള ഒരു തലമുണ്ടെന്ന് പറഞ്ഞ് സൈദ്ധാന്തികമായ അവതരണമാണ് അദ്ദേഹത്തിന്റേത്. ആ സിദ്ധാന്തം ഏതിലാണ് നിലനില്‍ക്കുന്നത് എന്നതാണ് ചോദ്യം. ജനാധിപത്യമെന്നു പറയുന്നത് നമ്മള്‍ അനുഭവിക്കുന്ന ഒരു ഭരണക്രമമെന്ന നിലയില്‍ മാത്രമാണ്. നാളെ മാവോയിസ്റ്റുകളും പറയും ഞങ്ങളാണ് ഏറ്റവും വലിയ ജനാധിപത്യവാദികളെന്ന്. തെരഞ്ഞെടുപ്പ് കൊണ്ടുമാത്രം അതിനെ ന്യായീകരിക്കാന്‍ പറ്റുമോയെന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെയൊരു വിഷയം അതിനകത്തുണ്ട്. മാര്‍ക്‌സിസത്തിനകത്ത് ജനാധിപത്യമില്ല എന്ന ഒരു സംവിധാനത്തിലാണ് വേണു നില്‍ക്കുന്നത്. വേണുപറയുന്നത് പോലെ മാര്‍ക്‌സിസം ഒരു സ്ഥലത്തും നില്‍ക്കുന്ന സ്റ്റാറ്റിക്കായിട്ടുള്ള സാധനമല്ലായിരുന്നു. ലെനിനെപ്പോലൊരാള്‍ റഷ്യയില്‍ വിപ്ലവം നടത്തുന്നു. അതുകഴിഞ്ഞ് മാവോ ചൈനയില്‍ വിപ്ലവം നടത്തുന്നു. ക്യൂബയില്‍ ഇതിനെല്ലാം വിരുദ്ധമായിട്ട് വിപ്ലവം നടക്കുന്നു. ഇതെല്ലാം മാര്‍ക്‌സിസത്തിന്റെ ഡൈനാമിക്കായ ഇന്റര്‍പ്രിട്ടേഷനായിരുന്നു.
മാവോയിസം എന്ന ഒരു സാധ്യത കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടല്ലേ.. അങ്ങനെ നമുക്ക് ഒരു അസംപ്ഷനിലെത്താമോ ?
സാധ്യതയായിട്ട് നിലനില്‍ക്കുന്നുണ്ട്. ഏത് രൂപത്തില്‍ വരുമെന്നോ എങ്ങനെയത് വരുമെന്നോ കേരളീയ ജനത അത് ആഗ്രഹിക്കുന്നുണ്ടെന്നോ ഞാന്‍ പറയില്ല. കേരള സമൂഹം എത്തിനില്‍ക്കുന്ന ഒരു ക്രൈസിസ് പോയിന്റുണ്ട്. ഈ ക്രൈസിസ് പോയിന്റ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സിവില്‍ സമൂഹം തിരിച്ചറിയുന്നില്ല. കേരളം ഇക്കോളജിക്കലായിട്ട് ഏറ്റവും കൂടുതല്‍ ഭീക്ഷണി നേരിടുന്ന ഒരു സ്ഥലമാണ്. കേരളത്തിന്റെ ടോപ്പോഗ്രഫി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. നാളെ എറണാകുളത്ത് കൊണ്ടുവയ്ക്കുന്ന ഓരോ വികസനപദ്ധതിക്കും മലപ്പുറത്തയോ കാസര്‍ഗോട്ടെയോ വയനാട്ടിലെയോ കുന്നിടിക്കണം. ഇതെത്രകാലം പോകും. ഉത്തരാഖണ്ഡിലൊക്കെ നടന്നതുപോലുള്ള ഒരു സാധ്യത കേരളത്തില്‍ നടന്നാല്‍ അത്ഭുതപ്പെടാനില്ല. കേരളത്തിലെ റോഡുകള്‍ക്ക് താങ്ങാന്‍പറ്റാത്തതിനപ്പുറമാണ് വാഹനങ്ങളുടെ പെരുപ്പം. റോഡിന് വീതികൂടിയാല്‍ അതിനെ കവര്‍ ചെയ്യാനുള്ള വാഹനങ്ങളുമെത്തും. ഇവിടെ വേണ്ടത് എഫിഷ്യന്റായിട്ടുള്ള പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റമാണ്. പിന്നെ മലിനീകരണത്തിന്റെ പ്രശ്‌നം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് പെട്രോള്‍ ഉപയോഗിച്ചിട്ടുണ്ടാകുന്ന ലെഡിന്റെ സാധനങ്ങളാണ്. പിന്നെ ശബ്ദ മലിനീകരണം. ഇതിനെക്കുറിച്ചൊന്നും യാതൊരു ചിന്തയുമില്ലാതെ വികസനം വികസനം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷം കേരളത്തിലുണ്ട്.
ശരാശരി ഇന്ത്യയിലെ മീഡില്‍ ഏജെന്ന് പറയുന്നത് ഇരുപത്തഞ്ച് വയസ്സാണ്. കേരളത്തില്‍ അത് 31 വയസ്സ് കഴിഞ്ഞു. ഇത് വന്‍കിട രാജ്യങ്ങളിലേത് തുല്യമാണ്. പിന്നെ അടുത്ത കാലത്ത് കണ്ടിട്ടുള്ളതെന്നുവച്ചാല്‍ കേരളത്തിലെ പൊതുസമ്പത്ത് മുഴുവന്‍ ചുരുക്കം ചില സ്വകാര്യകക്ഷികള്‍ക്ക് തീറെഴുതി കൊടുക്കുന്ന ഒരു സംഭവമാണ്. യൂസഫലിക്ക് ഗുണകരമായത് കേരളത്തിന് മുഴുവന്‍ ഗുണകരമാണെന്ന നിലയിലുള്ള ഒരു ഐഡിയോളജി ഇവിടെ വരുന്നുണ്ട്. വികസനപദ്ധതികള്‍ എന്ന പേരില്‍ കൊണ്ടുവരുന്നത് മുഴുവന്‍ ഭൂമി കച്ചവടമാണ്. പത്തോ ഇരുന്നൂറോ മുന്നൂറോ ഏക്കര്‍ ഭൂമിയെ ബള്‍ക്കായിട്ട് എടുത്തിട്ട് ഏതെങ്കിലും കക്ഷികള്‍ക്ക് കൊടുക്കുന്ന ഒരു അവസ്ഥ. ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി എന്നു പറയുന്ന ഒരു കക്ഷിയെക്കൊണ്ടുവന്നിട്ട് സ്മാര്‍ട്ട് സിറ്റിയെന്ന പേരില്‍ 200-300 ഏക്കര്‍ ഭൂമി അവര്‍ക്ക് കൊടുക്കുന്ന രീതി. കേരളത്തിലെ ടെക്‌നോപാര്‍ക്കോ ഇന്‍ഫോ പാര്‍ക്കോ കൊടുക്കുന്ന ജോലിയുടെ നാലിലൊരംശം പോലും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലില്ല. അതൊരു സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് സെന്ററല്ല. അവര്‍ കെട്ടിടം കെട്ടിയിട്ട് വേറെ കമ്പനികള്‍ക്ക് ലീസിന് കൊടുക്കാനുള്ള പരിപാടിയാണ്. ഇത് കേരളത്തിലെ നല്ലൊരു ബില്‍ഡറെ ഏല്‍പ്പിച്ചാല്‍ പോരേ. ഇതില്‍ വരുന്നത് അഴിമതിയുടെ പുതിയ രൂപങ്ങളാണ്. ഇല്യൂഷന്‍ ഉണ്ടാക്കിയിട്ട് കാശുണ്ടാക്കുന്ന രീതിയില്‍ വലിയ രീതിയിലുള്ള അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. യു.ഡി.എഫ്. ആയാലും എല്‍.ഡി.എഫ്. ആയാലും ശരി.
ഏറ്റവും കുറഞ്ഞ ചിലവില്‍ ആളെ കിട്ടുന്ന ഒരു സ്ഥലമായി മാറി കേരളം. നാസ്‌കോമിന്റെ ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ പ്രാവശ്യം അവര്‍ പ്രസിദ്ധപ്പെടുത്തിരുന്നു. അതില്‍ കൊച്ചിയും തിരുവനന്തപുരവും ഇന്ത്യയില്‍ എമര്‍ജ് ചെയ്യുന്ന പത്ത് പട്ടണങ്ങളില്‍ ഓരോന്നായിട്ട് കൂട്ടിയിട്ടുണ്ട്. കൊച്ചിയുടെയും തിരുവനന്തപുരത്തെയും പ്രത്യേകതയെന്നു വച്ചാല്‍ ഏറ്റവും കുറഞ്ഞ റേറ്റിന് ആളിനെ കിട്ടും എന്നതാണ്. അത് കൂടുതലും കോള്‍സെന്റര്‍ എന്ന് പറയുന്ന ജോലിക്കാണ്. കോള്‍ സെന്ററില്‍ ജോലിചെയ്യുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ യാതൊരു തരത്തിലുമുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റും ഉണ്ടാകില്ല. അഞ്ച് കൊല്ലം കഴിഞ്ഞുകഴിഞ്ഞാല്‍ ഇവന്‍ റീപ്ലേസ് ചെയ്യും. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവന് ആളിനെ കിട്ടുമെന്ന നിലയില്‍. ഇത് ഒരു കരിയറായിട്ട് ബില്‍ഡ് ചെയ്തുവരുന്ന ഒരു സ്റ്റേറ്റ് വലിയ പതനത്തിലേക്കാണ് എത്തിച്ചേരുക. അങ്ങനെയുള്ള ജനറേഷനാണ് മാവോയിസ്റ്റുകളിലേക്കും മതതീവ്രവാദ സംഘടനകളിലേക്കും പോകുന്നത്. ഇതെല്ലാം ഒരേ സോഷ്യല്‍ റിയാലിറ്റിയാണ് റിഫ്‌ളക്ട് ചെയ്യുന്നത്. നിലനില്‍ക്കുന്ന സിസ്റ്റത്തിനകത്ത് യാതൊരു തരത്തിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെ വരുന്നു. ഡെസ്‌പെറേറ്റാകുന്നു. അതിന്റെ റിഫ്‌ളക്ഷനായിട്ടാണ് ഇത് സംഭവിക്കുന്നത്. അല്ലാതെ മാവോയിസ്റ്റുകള്‍ വലിയ ഉദാത്തമായിട്ടുള്ള ഒരു ആള്‍ട്ടര്‍നേറ്റീവ് മുന്നോട്ട് വയ്ക്കുന്നു എന്ന നിലയിലല്ല. നിലനില്‍ക്കുന്ന സിസ്റ്റത്തോടുള്ള അസംതൃപ്തി അത്രത്തോളമുണ്ടാകും. ചവിട്ടി നില്‍ക്കുന്ന മണ്ണ് എപ്പോഴാണ് ഒലിച്ചുപോകുന്നതെന്നറിയാത്ത ഒരു സ്ഥിതിയില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് നമ്മള്‍.
ജനത്തിന്റെ ഏതെങ്കിലും ഒരു കാര്യം ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ നടക്കുമോ? ആ നിലയില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ മൊത്തവും അലങ്കോലമായി നില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി വിജയിക്കാന്‍ കാരണം കേരളത്തില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഇല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വാര്‍ദ്ധക്യകാല പെന്‍ഷന്‍ കിട്ടിയില്ല. റേഷന്‍ കാര്‍ഡ് കിട്ടിയില്ല, വെല്‍ഫെയര്‍ സാധനങ്ങള്‍ കിട്ടിയില്ല ഇതൊക്കെയാണ് അവിടെ കിട്ടുന്ന പരാതികള്‍. ലോകത്തെവിടെയെങ്കിലും ഇങ്ങനെ കൊട്ടിഘോഷിച്ചുകൊണ്ട് നടക്കുന്ന സാധനമുണ്ടോ. ആയിരക്കണക്കിന് ആള്‍ക്കാര്‍ വരികയാണ് ഓരോ സ്ഥലത്തും. എന്നിട്ടതിനെ ഒരു അച്ചീവ്‌മെന്റ് ആയിട്ട് കാണിക്കുകയാണ്. പഞ്ചായത്ത് ഓഫീസിലോ വില്ലേജ്ഓഫീസിലോ പോയാല്‍ നിയമപരമായിട്ട് നമുക്ക് അവകാശപ്പെട്ട ഒരു സംഗതി നടക്കാതെ പോകുന്ന ഒരു അവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കാണാന്‍ മാവോയിസ്റ്റുകളും മറ്റുള്ളവരും വരുന്നു. സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഇല്ല. അല്ലാതെ നമ്മുടെ മുതലാളിമാരുടെ ഏതെങ്കിലും ഒരു സാധനം ഡിലേയായി നടക്കുന്നുണ്ടോ. പുതിയ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ജനങ്ങളെ മടുപ്പിക്കുകയും അസംതൃപ്തരാക്കുകയും ചെയ്യുന്നുണ്ട്.
This post was last modified on January 2, 2015 12:18 pm