X

സാറന്മാരെ, നിങ്ങളുടെയൊക്കെ ബെഡ്‌റൂമുകളിലേക്കും കാമറകള്‍ തിരിച്ചാല്‍ തിരിയും; മംഗളത്തിനെതിരെ രൂക്ഷവിമര്‍ശനം

എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ചാനലിന്റെ വെളിപ്പെടുത്തലുകള്‍ക്കെതിരെയാണ് പ്രതികരണം

ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് തങ്ങളുടെ ചാനല്‍ സംപ്രേക്ഷണം ഔദ്യോഗികമായി ആരംഭിച്ച മംഗളം ചാനലിനെതിരേ ഉയരുന്നത് ശക്തമായ വിമര്‍ശനം. കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണു തെറ്റായ ജേര്‍ണലിസത്തിന്റെ പാതയാണ് മംഗളം തുറന്നിട്ടതെന്ന പരാതി ഉന്നയിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും എ കെ ശശീന്ദ്രനെതിരേ ഉയര്‍ത്തിയ ലൈംഗികാരോപണ വാര്‍ത്തയെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ ചിലരുടെ പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.

ചാരക്കേസ് കാലത്ത് കിടപ്പറയിലെ ട്യൂണ മത്സ്യമാണ് മറിയം റഷീദ എന്നായിരുന്നു ആ പത്രം എഴുതിയത്. ഇന്ന് മറുതലക്കല്‍ ആരുമില്ലാത്ത ശബ്ദരേഖയും. അന്നു തുലച്ചത് നമ്പി നാരായണന്‍, ശശികുമാര്‍ എന്നീ ശാസ്ത്രജ്ഞരെ. ഇന്ന് ശശീന്ദ്രനേയും (നിരപരാധിയോ അപരാധിയോ എന്ന് വഴിയേ തെളിയട്ടെ). മന്ത്രിയെ കാണാനെത്തിയ സ്ത്രീയെ തനിക്കു വഴങ്ങിയാല്‍ അപേക്ഷയില്‍ തീര്‍പ്പാക്കാം എന്ന് മന്ത്രി പറഞ്ഞിട്ടുണ്ടേല്‍ അത് ഗുരുതര കുറ്റമാണ്. ആ വാര്‍ത്ത അങ്ങനെ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്. ആവര്‍ത്തിച്ചു കേട്ടിട്ടും ആ ശബ്ദ രേഖയില്‍ ലൈംഗിക ഭാഷണമല്ലാതെ മറ്റൊന്നും കേട്ടില്ല. ജോസ് തെറ്റയില്‍ വിഷയത്തില്‍ വീഡിയോ ഉണ്ടായിട്ടും പിന്നീടെന്ത് സംഭവിച്ചെന്നത് കേരളം കണ്ടതാണ്. സംസ്ഥാനത്തെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ നടത്തിയ നീക്കത്തിന്റെ ഓഡിയോ പുറത്തുവന്നിട്ടും അധികകാലമായില്ല … ഇങ്ങനെ എന്തും ഏതും കയ്യില്‍ കിട്ടുന്ന ഇക്കാലത്ത് മാധ്യമങ്ങള്‍ കരുതലോടെ കാക്കേണ്ടത് മറ്റൊന്നുമല്ല..വിശ്വാസ്യത അതു മാത്രം- ബി ദിലീപ് കുമാര്‍

സാറന്മാരെ, നിങ്ങളുടെയൊക്കെ ബെഡ്‌റൂമുകളിലേക്കും ക്യാമറകള്‍ തിരിച്ചാല്‍ തിരിയും. നിങ്ങളുടെ ശബ്ദവും പതിയും. വ്യക്തിഹത്യ നടത്തി അവരുടെ മലം വാരിത്തിന്നുതന്നെ വേണം മംഗളം പാടാന്‍. നല്ല പഷ്ട് ജീര്‍ണലിസം !!- ആഷിഖ് അബു

 

പരസ്പര സമ്മതത്തോടെ നടത്തുന്നതെങ്കില്‍ പ്രണയമോ ചാറ്റിങ്ങോ രതിസംഭാഷണമോ രതിയോ ഒരു കുറ്റമല്ല.അതിന്റെ പേരില്‍ ഒരാളും ക്രൂശിക്കപ്പെട രുത്.മന്ത്രി ആയാലും അതില്‍ ആക്ഷേപം ഉണ്ടാവാന്‍ പാടില്ല.മന്ത്രി പദവി ദുരുപയോഗം നടത്തിയിട്ടില്ലെങ്കില്‍ അദ്ദേഹത്തെ സ്‌നേഹിക്കാന്‍ വിടൂ.അഴിമതിയെയും കൊലയെയും സത്യവിരുദ്ധതയെയും സ്‌നേഹശൂന്യതയെയും എതിര്‍ക്കുക.സ്‌നേഹത്തെ വളരാന്‍ അനുവദിക്കാത്ത സമൂഹം പ്രാകൃതമാണ്.ശാരദകുട്ടി

മാധ്യമങ്ങളോട് നിശിത വിമർശനം ഉള്ള മുഖ്യമന്ത്രി ഈ മഞ്ഞ ജേർണലിസത്തിന് വഴങ്ങരുത്. ശശീന്ദ്രൻ രാജിവെക്കരുത്- ഷാഹിന നഫീസ

 

ഇതാണ് ജേര്‍ണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചു.- ഹര്‍ഷന്‍

 

മന്ത്രിക്കെതിരെയല്ല
ജേണലിസം എന്ന പേരില്‍
ക്രിമിനല്‍ സംപ്രേഷണം നടത്തുന്ന
മംഗളം ചാനലിനെതിരെയാണ്
നടപടിയെടുക്കേണ്ടത്.
വാര്‍ത്താവതരണമല്ല ഇത്.
അശ്ലീലച്ചിരിയോടെ നടത്തുന്ന
ക്രിമിനല്‍ ആക്റ്റിവിറ്റിയാണ്.
മന്ത്രിയല്ല, ചാനലും അവതാരകരും ചേര്‍ന്നാണ്
കേരളത്തിലെ മനുഷ്യരെ
അപമാനിച്ചുകൊണ്ടിരിക്കുന്നത്- മനില സി മോഹന്‍

മന്ത്രിക്ക് ലൈംഗിക താല്‍പ്പര്യങ്ങള്‍ ഉണ്ടാവരുതെന്നാണോ സ്ത്രീപക്ഷ വാര്‍ത്തയുടെ വിവക്ഷ? പരസ്പരസമ്മതത്തോടെ ആണെങ്കില്‍ രണ്ടുപേര്‍ അവരുടെ സ്വകാര്യതയില്‍ എന്ത് സംസാരിച്ചാല്‍ എന്ത്? അങ്ങനെയല്ല നടന്നതെങ്കില്‍ അതാവണമായിരുന്നു വാര്‍ത്ത.
വെട്ടിയൊട്ടിച്ച ഒരു ഓഡിയോ ടേപ്പിനപ്പുറം അധികാരസ്ഥാനം ചൂഷണത്തിനായി ഉപയോഗിച്ചതിന്റെ സൂചനകള്‍ വാര്‍ത്ത തരുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ അതായിരുന്നു വെളിപ്പെടുത്തേണ്ടിയിരുന്നത്. ഇനി മന്ത്രിയുടെ ആത്മഗതം മാത്രമാണോ ടേപ്പില്‍ മുഴുവന്‍?
പേരുവെളിപ്പെടുത്താനാകാത്ത ഒരു പരാതിക്കാരി ഉണ്ടെങ്കില്‍ വിഷയം ഗൗരവതരം തന്നെ. പക്ഷേ ആ സ്‌റ്റോറി നിര്‍മ്മിച്ച, അവതരിപ്പിച്ച, ആഘോഷിച്ച ശൈലി ഈ തൊഴിലെടുക്കുന്നവര്‍ക്കാകെ നാണക്കേടാണ്.
നമ്മള്‍ കണ്ടിടത്തോളം/അല്ലെങ്കില്‍ അവര്‍ പുറത്തുവിട്ടിടത്തോളം സ്ത്രീപക്ഷം എന്ന ലേബലൊട്ടിച്ച അശ്ലീലമാണ് മംഗളത്തിന്റെ വാര്‍ത്ത.
നിശ്ചയമായും സദാചാര മുഖംമൂടികളും മുഴുവസ്ത്രങ്ങളുമിട്ട നമ്മളെ സംബന്ധിച്ച് ഏറെ ആഘാതശേഷിയുണ്ട് ഇതിന്. വലിയ തുടര്‍ചലനങ്ങളും ഈ വാര്‍ത്ത ഒരുപക്ഷേ ഉണ്ടാക്കിയേക്കും. പക്ഷേ, ശരീരത്തെയും ലൈംഗികതയുടെ വിപണനയുക്തിയെയും യാതൊരു ജാള്യതയുമില്ലാതെ സെന്‍സേഷണലൈസ് ചെയ്ത് ഇക്കിളിപ്പെടുത്തുന്ന ഒരു വാര്‍ത്താസംസ്‌കാരം കൂടി കേരളത്തിന്റെ ദൃശ്യമാധ്യമരംഗത്ത് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ടെലിവിഷന്‍ ചതുരത്തിലെ വാര്‍ത്താ ടിക്കറുകള്‍ ഇനിമേല്‍ പഴയതുപോലെയാകില്ല.
‘എന്റെ പെണ്ണിന്റെ നെഞ്ചില്‍ ചേര്‍ന്നുകിടന്ന്……’ അതെ, അല്‍പ്പംമുമ്പ് ബ്രേക്കിംഗ് സ്‌ക്രോളില്‍ കണ്ട വരികളുടെ തുടക്കം ഇങ്ങനെയാണ്..!- സുജിത് ചന്ദ്രന്‍

 

മംഗളം വാരികയുടെ മുത്തുചിപ്പി വളർന്ന് ചാനലായോ?
ഇതിൽ കൂടുതൽ എന്തെങ്കിലും പ്രതീക്ഷിച്ചു എന്നുള്ളർവർക്ക്‌ നമസ്കാരം.- ഐഷ മുഹമ്മദ്‌

 

കുറച്ചുകാലമായി പത്രത്തിലൂടെ മാത്രം മലം വിതറുന്ന ‘മംഗളം’ ഇപ്പോൾ ചാനൽ തുടങ്ങിയെന്നു അറിഞ്ഞു. നിലവാരം മെച്ചപ്പെട്ടുവെന്ന് തോന്നിയാൽ ചാനലുമായി സഹകരിക്കാമെന്നു ഞാൻ പറഞ്ഞിരുന്നു. ആദ്യവാർത്തയിൽ തന്നെ മംഗളം ചാനൽ നിലവാരമില്ലായ്മ തെളിയിച്ചു.
ഉഭയസമ്മതമുണ്ടെങ്കിൽ മന്ത്രിയുടെ സെക്സ്സ് ചാറ്റ് അയാളുടെ മൗലികാവകാശത്തിന്റെ ഭാഗമാണ്. സ്ത്രീയ്ക്ക് പരാതിയുണ്ടെങ്കിൽ അതായിരുന്നു വാർത്തയാക്കേണ്ടത്. എങ്ങനെയാണ് അധികാരദുർവിനിയോഗം നടന്നിട്ടുള്ളതെന്നും.

തുണ്ടുപടം പിടിക്കുന്നവനെയൊക്കെ മാദ്ധ്യമപ്രവർത്തകനാക്കി വിട്ടിട്ട് കിട്ടുന്ന സാധനം വാർത്തയെന്ന പേരിൽ എയർ ചെയ്യുന്നതിനാണ് ഈ ചാനൽ തുടങ്ങിയതെന്ന് മനസിലായി. പേടിക്കേണ്ട, മലയാളിക്കിടയിൽ നല്ല മാർക്കറ്റായിരിക്കും. ഹോ !! ക്രൈം ഒക്കെ എത്ര ഭേദമായിരുന്നു. ആ മലം സ്വീകരണ മുറിയിൽ അറിയാതെപോലും വീഴാതിരിക്കട്ടെ.

മാധ്യമപ്രവർത്തനത്തിന്റെ പേരിൽ നടക്കുന്ന തോന്ന്യവാസങ്ങൾ ജുഡീഷ്യറി ഇടപെട്ടു അവസാനിപ്പിക്കേണ്ടതുണ്ട്.- അഡ്വ. ഹരീഷ് വാസുദേവന്‍

 

മന്ത്രിയായിരിക്കുമ്പോഴാണ് അയാള്‍ മന്ത്രി. ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ഒരു മനുഷ്യന്‍ മത്രമാണ്. അധികാര ദുര്‍വ്വനിയോഗം നടത്തി, ഒരു സ്ത്രീയെ ലൈംഗികതയിലേക്ക് പ്രേരിപ്പിച്ചു എന്നാണ് വാര്‍ത്തയെങ്കില്‍ ആ വാര്‍ത്ത ഇങ്ങനെയല്ല കൊടുക്കേണ്ടത്.

രാഷ്ട്രീയ മുന്‍വിധികളുമായി വന്ന് പോസ്റ്റിന് താഴെ അര്‍മ്മാദിക്കുന്നവരെ ബ്ലോക്കാഫീസിലേക്ക് വിടുന്നതായിരിക്കും.- സനീഷ് ഇളയിടത്ത്

 

ജോർജുകുട്ടി C/o ജോർജ്‌കുട്ടി എന്നൊരു പഴയ സിനിമയുണ്ട്. ആഴ്ചപ്പതിപ്പിൽ തുടരൻ വായിച്ച് അതാണ് ലോകമെന്നു കരുതുന്ന ഒരു പെൺകുട്ടിയുടെ കരളലിയിപ്പിക്കുന്ന കതനകത പറയുന്ന സിനിമ.

അത്തരം ആൺ/പെൺകുട്ടികൾക്കുവേണ്ടി ഇപ്പോൾ ചാനലും തുടങ്ങിയെന്നു കേൾക്കുന്നു.

ഇനി അവരുടെ കതനകതകൾ പറയുന്ന സിൽമകൾ വരട്ടെ.

ഈശ്വരാ ഭഗവാനെ! പത്രപ്രവർത്തനത്തിനു നല്ലതുമാത്രം വരുത്തണേ – കെ.ജെ ജേക്കബ്

ജേര്‍ണലിസമാണത്രേ! കിടപ്പുമുറിയിലും കക്കൂസിലും ഒളിക്യാമറ വച്ച് വാട്‌സ്അപില്‍ തുണ്ടായി വിതരണം ചെയ്യുന്ന ഞരമ്പുകളെയൊക്കെ റിപ്പോര്‍ട്ടിങ്ങിന് വിട്ട് സമാഹരിക്കുന്ന കാഴ്ചകളൊക്കെ വേണം വാര്‍ത്തയെന്ന് പറഞ്ഞ് പ്രക്ഷേപിക്കാന്‍.

മനുഷ്യനെ ഉപദ്രവിക്കാനല്ലാതെ, അന്തസായി ജീവിക്കാന്‍ അനുവദിക്കുന്ന നിയമങ്ങളുള്ള നാട്ടിലാണെങ്കില്‍ ജയിലില്‍ കിടന്നേനെ ഈ മഞ്ഞ വെളിച്ചത്തിന്റെ പുറകിലെ ദുര്‍ഗന്ധങ്ങളൊന്നാകെ.

നല്ല തുടക്കം. പ്രതീക്ഷകളൊന്നും ഒരിക്കലും തെറ്റില്ല.- ശ്രീജിത് ദിവാകരന്‍

 

ചാനൽ പത്രാധിപർ സ്റ്റുഡിയോയിലെത്തി മുണ്ട് പൊക്കി കാണിച്ചിരുന്നേൽ ഇതിലും കൂടുതൽ റേറ്റിംഗ് കിട്ടിയേനേ! ഇപ്പം കാണിച്ചതിനേക്കാൾ അന്തസ്സുമുണ്ടാകും – സലാം പി ഹൈദ്രോസ്

മംഗളം കുമാരന്മാരും ശവസേന മോറൽ പോലീസുകളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഇവന്മാരൊക്കെ ചാനലിൽ ഇരുന്ന് ബഹളം വെക്കുന്നത് കേട്ടാൽ തോന്നും കേരളത്തിൽ ഇന്നേ വരെ ആരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാന്ന്. മലയാളികൾ എല്ലാം മാനത്ത് നിന്ന് പൊട്ടി വീണതാണൊ?

പരാതി ഉണ്ടോ, ഫോഴ്‌സ് ഉണ്ടോ, വേറെ എന്തെങ്കിലും ഫേവറുകൾക്ക് വേണ്ടി ആണോ എന്നൊന്നും തെളിയിക്കാതെ ഈ ഫോൺ സംഭാഷണം വെച്ച് മാത്രം മന്ത്രിയോട് രാജി വെക്കാൻ എൽ.ഡി.എഫ്. പറയരുത്.

പബ്ലിക് ഇന്ററെസ്റ് ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടി അനധികൃതമായി ഫോൺ ടാപ്പ് ചെയ്തതിനും മാനനഷ്ടത്തിനും മംഗളം മഞ്ഞ ചാനലിന് എതിരെ കേസ് എടുക്കുകയാണ് വേണ്ടത്. ഇത് മാധ്യമ പ്രവർത്തനം അല്ല മംഗളം കുമാരാ, ഇതിനു പേര് വേറെയാണ്.- പ്രവീണ്‍ എസ്ആര്‍പി

 

ഒരു സംഭാഷണമാകുമ്പോൾ രണ്ട് പേരെങ്കിലും വേണ്ടെ. മറ്റെ എൻറിലെ വാക്കുകളൊക്കെ എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അത് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളാണെങ്കിൽ ഇത് ഉഭയ സമ്മത പ്രകാരമുള്ള സ്വകാര്യ സംഭാഷണമാണ്. അവിടെ ഒരാൾ മാത്രം കുറ്റക്കാരനാകുന്ന ലോജിക്കിൽ വിശ്വാസമില്ല. ചൂഷണം, സ്ത്രീവിരുദ്ധത തുടങ്ങിയ വാക്കുകൾക്കും പ്രസക്തിയില്ല. രണ്ട് പേരുടെം വീട്ടുകാർക്ക് അല്ലാതെ മറ്റാർക്കും കാര്യവുമില്ല. എന്തായാലും മംഗളം സ്വന്തം ഇടം എവിടെ എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ഭാഗത്ത് മന്ത്രിയായ സ്ഥിതിക്കും സദാചാര പ്രകടനത്തിൽ നമ്മളെ കഴിച്ചിട്ടേ ആളുള്ളൂ എന്നതുകൊണ്ടും ഇംപാക്റ്റ് ഉണ്ടാകും..വലിയ ഇംപാക്റ്റ് – ദില്‍ന മധു’

 

ഒന്നര വര്‍ഷം മംഗളം പത്രത്തില്‍ ജോലിയെടുത്തിട്ടുണ്ട്. ഒരു സ്ഥിരം മാസശമ്പളമുള്ള ആദ്യജോലി അതായിരുന്നു. രാമചന്ദ്രനായിരുന്നു അന്നത്തെ ഡെപ്യൂട്ടി എഡിറ്റര്‍. ജേര്‍ണലിസം ഡിഗ്രിയൊന്നുമില്ലാതിരുന്നിട്ടും, എംഎക്കു പഠിക്കുന്ന കാലമായിരുന്നിട്ടും ജോലി തരികയും, ക്ലാസിനെ ബാധിക്കാത്ത വണ്ണം കോട്ടയത്തെ ഡെസ്കില്‍ തന്നെ നിയമിക്കുകയും ചെയ്തതിനു എനിക്കിന്നും നന്ദിയുണ്ട്. ജീവിതം കട്ടപ്പുറത്തു കയറി നിന്നിരുന്ന കാലമായിരുന്നു. ആ സ്മരണയൊടെ തന്നെ പറയട്ടേ വ്യാജവാര്‍ത്തയും ഒളിഞ്ഞുനോട്ടവും മംഗളത്തിന്റെ ഡിഎന്‍എയിലുള്ളതാണു. അതു മാറില്ല.- സ്റ്റാന്‍ലി ജോണി

 

പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ നടത്തിയ സംഭാഷണമാണത് . അപ്പുറത്തുള്ള സ്ത്രീക്ക് പരാതിയുണ്ടെങ്കിൽ മന്ത്രിയുടെ അധികാരമുപയോഗിച്ച് ആ സ്ത്രീയെക്കൊണ്ട് സമ്മതിപ്പിച്ചതാണ് എങ്കിൽ അവർ പരാതിയുമായി വരട്ടെ അല്ലാത്തിടത്തോളം കാലം അതിൽ മൂന്നാമതൊരാൾക്ക് ഇടപെടാൻ അവകാശമില്ല മന്ത്രി സ്ഥാനം രാജിവയ്ക്കാൻ മാത്രമുള്ളതൊന്നും അതിലില്ല.

സരിത ഉമ്മൻ ചാണ്ടി വിഷയത്തിൽ സരിത പരാതിക്കാരി ആയിരുന്നു. മാത്രമല്ല ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ തങ്ങളുടെ അധികാരമുപയോഗിച്ച് സരിതയെ സഹായിക്കാം എന്ന വാഗ്ദാനം നൽകിയാണ് സെക്സ് നടത്തിയത്. അധികാര ദുർവിനിയോഗമാണത്. അതോണ്ട് ആ കേസും ഇതുമായി താരതമ്യം ചെയ്ത് ആരും വരണ്ട.- രേഷ്മ ശശിധരന്‍

 

തുണ്ട് കഥകള്‍ക്ക് മാത്രമായി മുത്തുച്ചിപ്പി എന്ന പേരില്‍ മംഗളം ഒരു സാധനം ഇറക്കിയിരുന്നു. അതിപ്പോഴും ഉണ്ടോ ആവോ- ജിനേഷ് ദേവസ്യ

 

എന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തലകുനിച്ചു നില്‍ക്കേണ്ടിവരില്ല…

കേരളം അടുത്തകാലത്ത് കേട്ട രാഷ്ട്രീയബോധ്യമുള്ള വാക്കുകള്‍- യാക്കോബ് തോമസ്‌

 

ജീർണലിസം’ വളരുന്നുണ്ട്…!
ഇതുവരെ ചില ഓൺലൈൻ പോർട്ടലുകൾ മാത്രമേ ഇത്തരത്തിൽ വാർത്ത പടച്ചിട്ടുള്ളൂ, ദാ ഇപ്പോൾ ഞരമ്പുകൾക്കായി TV യും ആയി …- രാജേഷ് കൃഷ്ണ

 

ജെഎൻയുവിൽ പഠിയ്ക്കുന്ന മുതിർന്ന സിപിഐ നേതാവിന്‍റെ മകൾക്ക് ഐഎസ് തീവ്രവാദിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരു വാർത്തയുണ്ടായിരുന്നു.
ഇതേ പത്രത്തിൽ വന്നതാണ്.
ആ ഐഎസ് തീവ്രവാദി ഉമർ ഖാലിദായിരുന്നു.
ഡിഎസ്‍യുവിൽ പ്രവർത്തിച്ചു വന്നിരുന്ന, കമ്മ്യൂണിസ്റ്റ് പാഗൽ എന്ന് സ്വന്തം സഹോദരൻ പോലും വിളിച്ച അതേ ഉമർ ഖാലിദ്.
അതെഴുതിയ മഹാന് ആ പെൺകുട്ടി പഠിയ്ക്കുന്ന കോഴ്സേതാന്ന് പോലും ബോധ്യമുണ്ടായിരുന്നില്ല.
ബൈലൈനില്ല.
പക്ഷേ ദില്ലി ബ്യൂറോയിൽ നിന്ന് എഴുതപ്പെട്ടതാണ്.
‘എന്തൂള വാർത്തയാഡോ’എന്ന് നാട്ടുകാര് ചോദിച്ചുതുടങ്ങിയപ്പോ ഇതെഴുതിയതെന്ന് കരുതപ്പെടുന്ന മഹാൻ നൈസായിട്ട് കൈ കഴുകി.
– ഇത് നാട്ടീന്ന് വേറാരോ എഴുതിയ വാർത്തയാണ്. ഐബിയിലെ സോഴ്സുകളുടെ അടിസ്ഥാനത്തിലെഴുതിയതാണ് – എന്നൊക്കെയായിര്ന്ന് വിശദീകരണം.
ഇതേ മഹാൻ ആദ്യമായി രാഷ്ട്രപതിഭവന്‍റെ മുന്നിലൂടെ സഞ്ചരിയ്ക്കുമ്പോൾ പാർലമെന്‍റ് കണ്ടിട്ട്, അതേത് ഹോട്ടലാണെന്ന് ചോദിച്ചതായി ഒരു പൊഹ കേട്ടിട്ടുണ്ട്.
(അതിപ്പോ സർക്കാസവും ആകാലോ, വിട്ടേയ്ക്ക്!)
മുതിർന്ന മാധ്യമപ്രവർത്തകരുടെ ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ – കൈ തട്ടി അറിയാതെ – ചില സുപ്രധാന ദൃശ്യങ്ങൾ ലീക്കായിപ്പോയതിനാൽ ഈ മഹാൻ ഇപ്പോൾ അഭിപ്രായം ചുട്ടെടുക്കുന്ന യന്ത്രം കുറച്ചുകാലത്തേയ്ക്ക് ഓഫ് ചെയ്ത് വെച്ചിരിക്യാണ്.
പിന്നെ,
ഇതേ പത്രത്തിൽ ഒരു പുലിയുടെ പേരിൽ ഉഭയസമ്മതപ്രകാരമേ അല്ലാത്ത ഒരു ഫോൺ ക്ഷണത്തിന്‍റെ ആരോപണം ഉണ്ടായിരുന്നു.
അതേത് കാറ്റത്താ പറന്നുപോയതെന്ന് പോലും അറിയില്ല.
ഇത്രയൊക്കെ ചരിത്രമുള്ള ഒരു മാധ്യമസ്ഥാപനത്തിൽ നിന്ന് എതിരാളിയ്ക്കൊരു പോരാളിയെന്ന ഡിങ്കൻ വചനം പോലെ മറുനാടനൊരു മംഗളം വരുന്നത് തെറ്റാ? – സാവിത്രി തെക്കുംപാട്ട്

 

എന്തൊക്കെ കൊടുക്കാം എന്നതിനെക്കാള്‍ എന്ത് കൊടുക്കരുത് എന്ന വകതിരിവാണ് മാധ്യമ പ്രവര്‍ത്തനത്തിന് ആദ്യം വേണ്ടത്. – വരുണ്‍ രമേഷ്

മലയാളത്തിലെ ആദ്യത്തെ അശ്ലീല ചാനൽ പ്രവർത്തനം തുടങ്ങി !

 

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെങ്കില്‍ ലൈംഗികശേഷിയില്ലാത്തവരായിരിക്കണം എന്നുകൂടി ഇനി നമുക്ക് നിയമത്തില്‍ ​എഴുതിച്ചേര്‍ക്കാം.

 

” കൊച്ചുകുട്ടികളെ ദയവായി ഈ ടെലിവിഷൻ സ്ക്രീനിൽ നിന്ന് മറ്റേണ്ടി വരും. ഇനിയും ഞങ്ങൾക്ക് ഇതുപോലുള്ള ഓഡിയോ ക്ലിപ്പുകൾ ഇവിടെ അവതരിപ്പിക്കേണ്ടിവരും “.. Clearly this channel should be banned. CHANNEL MANGALAM SHOULD BE BANNED pronouncing it obscene.. For airing an obscene content publically without even giving a statutory warning in the beginning. Its sheer crime. “Invasion of privacy”.. ഇതിനെക്കുറിച്ച് ചാനലിന് വിളമ്പാൻ വൃത്തികെട്ട ന്യായങ്ങൾ ഉണ്ടാവാം.. ” ഒരു പബ്ലിക് ഫിഗർ അല്ലെ? സ്വാകാര്യതയിലേക്കുള്ള കടന്നുകയറ്റം മാദ്ധ്യമങ്ങൾക്ക് അനുവദനീയമാണ് ” എന്നൊക്കെ.. എന്നാൽ എഡിറ്റ് പോലും ചെയ്യാതെ ഒരു ന്യൂസ് ചാനൽ പബ്ലിക്കലി പോൺ കണ്ടന്റ് എയർ ചെയ്യുന്ന വൃത്തികേടിനെ എങ്ങിനെ ന്യായീകരിക്കാനാവും? ശശീന്ദ്രനെക്കുറിച്ചോ അദ്ദേഹത്തിനുണ്ടായ അനുഭവത്തെക്കുറിച്ചോ അദ്ദേഹം രാജിവയ്ക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചോ ചർച്ച ചെയ്യുന്നതിനെക്കാൾ പരിഗണനയർഹിക്കുന്നത് ആബാലവൃദ്ധം ജനങ്ങൾ കണ്ടേയ്ക്കാവുന്ന ഒരു പബ്ലിക് ന്യൂസ് ചാനൽ ബ്രേക്കിംഗ് ന്യൂസ് എന്ന പേരിൽ പടച്ചു വിടുന്ന ഇത്തരം വൃത്തികേടുകളിലെ അസാംഗത്യമാണ്. ഇത്തരം പ്ലാറ്റ്ഫോമുകൾ പാലിക്കേണ്ടുന്ന സാമാന്യമര്യാദകളെക്കുറിച്ചാണ്. നിങ്ങളിൽ ചിലരെങ്കിലും കൂടെ നിൽക്കുമെങ്കിൽ ഈ ചാനലിനെതിരെ ഒരു ഓൺലൈൻ പെറ്റിഷൻ തുടങ്ങാൻ ഞാൻ തയ്യാറാണ്.

മംഗളം ചാനലിന് അഭിവാദ്യങ്ങള്‍. വോയറിസം ചര്‍ച്ചയാക്കിയതിന്.
ഇന്നത്തെ ആത്മരോഷം കണ്ടാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ ഇനി ഒരു നടിയുടെ വീട്ടില്‍ പോയി കരിക്കു കുടിച്ചാല്‍ അശ്ലീലത്തോടെ ആരും വാകാര്‍ട്ടൂണ്‍ വരയ്ക്കുകയും തിരഞ്ഞെടുപ്പു പ്രചരണത്തിന് വരെ ആയുധമാക്കുകയും ചെയ്യില്ല. അബ്ദുല്ലക്കുട്ടിയെ സ്ത്രീയുടെ കൂടെ പിടികൂടി എന്ന് ഒരു കോടിയേരി ബാലകൃഷ്ണനും അശ്ലീലച്ചിരിയോടെ നിയമസഭയില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തില്ല. രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ത്രീയ്‌ക്കൊപ്പം കാണുമ്പോള്‍ ഒരു ഡിഫിക്കാരനും ചോര തിളക്കില്ല. ഉമ്മന്‍ചാണ്ടിയുടെ തീവണ്ടിയാത്രയെ പൊടിപ്പലോടെ എഴുതില്ല.

കേരളത്തിലെ സകലചാനലകളുടെയും പാതിരാത്രിയിലെ ക്രൈം കഥകള്‍ ഇന്നത്തോടെ നിര്‍ത്തുമെന്നറിഞ്ഞതില്‍ അതിയായ സന്തോഷം.
മംഗളം മഞ്ഞളമാണെങ്കില്‍ മഞ്ഞാഭിമാനിയും മഞ്ഞളിയും ഇവിടെയുണ്ടായിട്ടുണ്ട്.
ആര് ഒടുവില്‍ ഇപ്പണി ചെയ്തുവെന്ന് മാത്രമേ ഇവിടെ വിഷയമായിട്ടുള്ളു. അതിനപ്പുറം ഡെക്കഷേന്‍ വേണ്ട. – ജാവേദ് പര്‍വേഷ്

 

മുഖ്യമന്ത്രി പറയണം
–––––––––––––––––––
മന്ത്രിയുടെ രാജിയിലേക്കെത്തിച്ച ‘ലൈംഗികാരോപണ’ സംസാരവിഷയത്തിൽ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്.
ഫോൺ സംഭാഷമാണത്രേ പുറത്തുവിട്ടിരിക്കുന്നത്. ഇങ്ങനെയൊരു സംഭാഷണം നടന്നിട്ടുണ്ടെങ്കിൽ, സംസാരിച്ച രണ്ടു പേരിലാരെങ്കിലും റെക്കോർഡ് ചെയ്തിട്ടില്ലെങ്കിൽ, നടന്നത് ചോർത്തലാണ്. ഇങ്ങേത്തലയ്ക്കൽ മന്ത്രിയാണെന്നു പറയപ്പെടുന്നു. അങ്ങേത്തലയ്ക്കൽ ആരെന്ന് പറയുന്നില്ല – എന്നാൽ, സ്ത്രീക്കു പരാതിയില്ലെന്ന വിചിത്രമായ റിപ്പോർട്ടിങുമുണ്ട്.
അവർ തമ്മിൽ നടന്നതോ ആരോപിക്കപ്പെടുന്നതോ ആയ സംഭാഷണം എന്തുമാവട്ടേ,
സംഭവം ചോർത്തലാണെങ്കിൽ, പൊലീസാണോ മറ്റാരെങ്കിലുമാണോ ചോർത്തിയത് എന്നു വ്യക്തമാവേണ്ടതുണ്ട്.
സർക്കാരിനാണെങ്കിലും, ആഭ്യന്തര സെക്രട്ടറിയുടെ നിർദ്ദേശാനുസരണമല്ലാതെ ആരുടെയും (മന്ത്രിയുടെ ഉൾപ്പെടെ) ഫോൺ ചോർത്താൻ പാടില്ലെന്നു കൃത്യമായ വ്യവസ്ഥയുണ്ട്. സുപ്രീം കോടതി അതു പലതവണ പറഞ്ഞിട്ടുമുള്ളതാണ്.
പലരുടെയും ഫോൺ ചോർത്തപ്പെടുന്നതായി അനിൽ അക്കര എംഎൽഎ അടുത്തിടെ പറഞ്ഞതും ശ്രദ്ധേയമാണ്.
അപ്പോൾ, മന്ത്രിയുടെ ഫോൺ സർക്കാരായിട്ടു ചോർത്തിയിട്ടുണ്ടോയെന്ന്
മുഖ്യമന്ത്രിയാണ് പറയേണ്ടത്. സർക്കാരായിട്ടു ചോർത്തിയിട്ടില്ലെങ്കിൽ,
ചോർത്തിയവരെ കണ്ടുപിടിക്കാൻ ഉത്തരവിടേണ്ടതും മുഖ്യമന്ത്രിയാണ്.  – ജോമി തോമസ്‌

 

മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി അതിലെ ശരിയും തെറ്റും കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരു ജനക്കൂട്ടം ഇവിടുള്ളിടത്തോളം മംഗളത്തിന് റേറ്റിംഗിന്റെ കാര്യത്തിൽ പേടിക്കാനില്ല… അതിൽ അവർ വിജയം കണ്ടതിന്റെ സൂചനയാണ് ഇന്ന് കണ്ട അന്വേഷണാത്മക പത്രപ്രവർത്തനം എന്നു പേരിട്ട നാറിയ ഏർപ്പാട് !!! ഇതിലും അളിഞ്ഞ വാർത്തകളും ഇവിടെ വിറ്റുപോകുമെന്നു അവർക്കറിയാം…. കൃത്യമായ പ്രൂഫ് ഇല്ലാതെ കെട്ടിച്ചമച്ച കഥയാണ് ഓടിക്കൊണ്ടിരിക്കുന്നത്.. പരാതിക്കാരില്ല.. എല്ലാ റോളും റിപ്പോർട്ടർ ഏറ്റെടുത്തു… നമിച്ചു അണ്ണാ… – ഹിമ വൈദ്യര്‍

 

“ഇനി ഞങ്ങൾ 8 മിനിറ്റു ക്ലിപ്പ് പുറത്തുവിടുകയാണ്, കുട്ടികൾ ഉണ്ടെങ്കിൽ മാറ്റൂ”എന്ന് പറയുന്ന മാധ്യമപ്രവർത്തനം – എന്‍പി നിസ

 

അനന്തരം അവന്‍ ഇങ്ങനെ മൊഴിഞ്ഞു,

”നിങ്ങളില്‍ ഫോണ്‍ സെക്സ് ചെയ്യാത്തവര്‍ കല്ലെറിയുക”

എല്ലാ കൈകളും ഒന്നിച്ചു പൊങ്ങി അവനെ ക്ലീന്‍ ബൌള്‍ഡാക്കി.
ഹുഹുഹുഹുഹു..

വെല്‍, നെവര്‍ അണ്ടര്‍എസ്റ്റിമേറ്റ് മലയാളി ഹിപ്പോക്രസി ആന്‍ഡ്‌ സദാ ചാരം വാരല്‍ -_-

രണ്ടാള് ഉഭയകക്ഷി സമ്മത പ്രകാരം ഫോണ്‍ സെക്സ് ചെയ്യുന്നടത്ത് ഒളിഞ്ഞു കേള്‍ക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നില്ല. രാത്രി മൊത്തോം സൈബര്‍ സെല്ലിന് ഇതാ പണി എന്ന് മാധ്യമ ഭാഷ്യം, മറ്റേ നടീടെ ക്ലിപ്പ് വന്നോടെയ് എന്ന് വാട്സാപ്പ് അയല്‍ക്കാരന്റെ കുശലവും. ഉണ്ണിത്താനും തെറ്റയിലും എല്ലാം ഇവിടെ തന്നെയില്ലേ. വെല്‍ വെല്‍, തെരുവീന്ന് ബെഡ്റൂമില്‍ കേറിയാലും രക്ഷയില്ലാതായല്ലോ മുഖ്യമന്ത്രീ 🙁 🙁 – വൈഖരി ആര്യാട്ട്

 

ഇത്​ ജേണലിസമല്ല മ​നോവൈകൃതമാണെന്ന്​ ഇപ്പോഴെങ്കിലും വിളിച്ചുപറഞ്ഞ സഹപ്രവർത്തകരെ, നമ്മ​ളൊക്കെ ഇതു വരെ എവിടെയായിരുന്നു?
കേരളത്തിന്​ പുറത്തേക്ക്​ പോലീസ്​ നീല സീഡി തിരയാൻ പോയത്​ ലൈവായി കൊടുത്തവരല്ലേ നമ്മൾ?
ഒരു മന്ത്രിയുടെ കിടപ്പറ ദൃശ്യം ഒരു കുട്ടർ ആദ്യം കാണിച്ചപ്പോൾ റേറ്റിംഗ്​ കുട്ടാൻ അതേ​റ്റെടുത്തവരല്ലെ നമ്മൾ?
ഒാഫ്​ ദ റെക്കോഡായി പറഞ്ഞത്​ റെക്കോഡ്​ ചെയ്​ത്​ കേൾപ്പിച്ച്​ പണികൊടുത്ത്​ എത്തിക്​സ്​ തെളയിച്ചില്ലെ നമ്മൾ?
പുറത്തെവിടെയോ നടന്ന മാനഭംഗത്തിന്​ ഇന്നലെ പോലും യതീംഖാന കൂട്ടമാനഭംഗം എന്ന് പേർത്തും പേർത്തും പറഞ്ഞില്ലെ നമ്മൾ?
മലയാള മാധ്യമരംഗത്തെ ജീർണതയെ മൊത്തമായും ചില്ലറയായും വിൽക്കേണ്ടതുണ്ടോ എന്നതിലല്ലേ നമുക്കു തർക്കം?
ഇൗ ​തൊഴിൽ മേഖലയിലുള്ള സർവരെയും നാറ്റിക്കുന്ന വിധത്തി​ൽ ഇത്രയും ജീർണമായ തലത്തിൽ ഇപ്പോൾ കാര്യങ്ങളെത്തിയതിൽ​ ഒരിക്കൽപോലും പങ്ക്​ വഹിച്ചില്ലെന്ന്​ നെഞ്ചിൽ കൈവെച്ച്​ പറയാൻ നമ്മി​ലെത്ര ​പേർക്ക്​ കഴിയും?- ഹസനുള്‍ ബന്ന

 

മംഗളം ടിവിക്ക് കേരളത്തില്‍ വിദൂരമായ ശോഭന ഭാവി കാണുന്നു…

#ഏതാണ്ട് 5കൊല്ലത്തെ #ഗൂഗിള്‍ അനലറ്റിക്സ് അനുഭവത്തില്‍ നിന്നും പറയുന്നത്- വിപിന്‍ പാണപ്പുഴ

 

ഒരു മന്ത്രിയുടെ രാജിയിൽ എത്തിച്ച ഇന്നത്തെ ആ ആഭാസത്തരമാണ് വാർത്ത എങ്കിൽ…
അത് ചെയ്തവരാണ് മാധ്യമ പ്രവർത്തകർ എങ്കിൽ…
ക്ഷമിക്കുക…
ഞാൻ ആ കൂട്ടത്തിൽ ഇല്ല…
അതാണ് മാധ്യമപ്രവർത്തനം എങ്കിൽ…
ഞാൻ മാധ്യമപ്രവർത്തകൻ അല്ല..
Shame on u guys. You are simply gangraping this profession.- അയ്യപ്പദാസ്

 

This post was last modified on March 27, 2017 8:21 am