X

മെഗ് ഹച്ചിന്‍സണ്‍; വിഷാദരോഗത്തെ പാട്ടുകൊണ്ട് കീഴടക്കിയ നാടോടി ഗായിക

ടോം മൊറോണി
(ബ്ലൂംബര്‍ഗ്)

എഴുത്തുകാരിയും നാടോടി ഗായികയുമായ മെഗ് ഹച്ചിന്‍സണ്‍ വിഷാദരോഗം കൂടി ആത്മഹത്യ ശ്രമത്തിന്‍റെ വക്കെത്തെത്തുന്നതിനു മാസങ്ങള്‍ക്ക്  മുന്‍പുള്ള ഒരു സംഭവമാണിത്. അവര്‍ അവരുടെ  ഏറ്റവും പ്രിയപ്പെട്ട കഫേയില്‍ ഒരു കാപ്പി കുടിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഗൌരവക്കാരനായ ഒരോഫീസറെപ്പോലെ വേഷം ധരിച്ച് ചെവിയില്‍ ഒരു ബ്ലൂടൂത്തും വച്ച ഒരാള്‍ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞത്. “ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്”.

അവളുടെ കച്ചേരികള്‍ പലതും അയാള്‍ കണ്ടിട്ടുണ്ട്. ആ സംഗീതം അയാള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതായിരുന്നു. താന്‍  ഒരു എഫ് ബി ഐ എജന്‍റാണ് എന്നുകൂടി അയാള്‍ പറഞ്ഞു.

ഇതു കൂടി കേട്ടപ്പോള്‍ അവള്‍ ശരിക്കും അത്ഭുതസബ്ധയായി. കാരണം അവളുടെ സംഗീതം വൈകാരികവും വ്യക്തിപരമായതുമാണ്. അതിനു വളരെ നിശ്ചിതമായ ആരാധകരും ഉണ്ട്. പക്ഷെ ഒരു എഫ് ബി ഐ ഏജന്‍റ് എങ്ങനെ തന്‍റെ സംഗീതം ശ്രദ്ധിച്ചു? അവള്‍ക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.

അത് മാത്രമല്ല കാരണം, അവള്‍ ഒരു ദിവസം ഏര്‍ണെസ്റ്റ് ഹെമിംഗ് വേ യുടെ ജീവചരിത്രം വായിച്ചിരുന്നു; അതില്‍ എഫ് ബി ഐ ഉള്‍പ്പെടെയുള്ള നിയമസംവിധാനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭയത്തെകുറിച്ച് വിവരിക്കുന്ന ഭാഗം അവളുടെ സംശയങ്ങളുടെ സങ്കീര്‍ണ്ണത വര്‍ധിപ്പിച്ചു.

ആ കോഫീ ഷോപ്പ് സംഭവം കുറച്ചു നേരമേ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അത്  ശരിക്കുള്ളതായിരുന്നോ അല്ലയോയെന്നുള്ള സംശയം കുറേക്കാലം തുടര്‍ന്നിരുന്നുകൊണ്ടിരുന്നു. അവള്‍ക്കു ആ കാലയളവില്‍ തന്നെ ഒരു യൂറോപ്യന്‍ പര്യടനം ഉണ്ടായിരുന്നു. ഈ യാത്രയില്‍ ആണ് അവളുടെ രോഗവും മൂര്‍ഛിച്ചത്. പല ഉയര്‍ച്ച താഴ്ച്ചകളിലൂടെ അവള്‍ മുന്‍പും സഞ്ചരിച്ചിട്ടുണ്ട്. തനിക്കെന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്ക്  ഒരിക്കലും മനസ്സിലായിട്ടില്ല. ഇപ്രാവശ്യം അത്  ഒരു പുതിയ തലത്തിലായിരുന്നു.

ഒരു നാടോടി ഗായികയായി തുടരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാനസികരോഗം അതിനെ കൂടുതല്‍ ദുര്‍ഘടമാക്കുന്നു.

ബൈപോളാര്‍ അവസ്ഥയുള്ള ഒരാളുടെ പ്രശ്നങ്ങളെ സ്ഥിരമായുള്ള മരുന്നിലൂടെ കൈപ്പിടിയില്‍ ഒതുക്കി, ജോലിചെയ്യാന്‍ തടസ്സമില്ലാത്ത അവസ്ഥ നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് മെന്റല്‍ ഇല്‍നെസ്സ് വെബ്സൈറ്റ് നടത്തുന്ന ഡി ജെ ജാഫെ പറയുന്നു. 36 വയസ്സുള്ള ഹച്ചിന്‍സന്‍, തന്‍റെ ഗാനത്തിന്‍റെ ഏഴു സീഡികള്‍ പുറത്തിറക്കുകയും, സ്ഥിരമായി പരിശീലനം നടത്തുകയും ചെയ്യുന്നു. കൂടാതെ മാനസിക രോഗത്തെക്കുറിച്ചു കോളേജുകളില്‍ പോയി ക്ലാസ്സുകളെടുത്തു മാസം മൂവായിരം ഡോളര്‍ സമ്പാദിക്കുന്നുമുണ്ട്.

തന്‍റെ രോഗം ഇതാണ് എന്ന് തിരിച്ചറിയുന്നതിനു മുന്‍പുള്ള വര്‍ഷങ്ങള്‍ അവള്‍ വളരെ അധികം കഷ്ടപ്പെട്ടിരുന്നു. അവള്‍  എപ്പോഴും തന്റെ അസുഖത്തെ കുറിച്ചും അതിന്‍റെ പ്രശ്നങ്ങളെ കുറിച്ചും ആളുകളോട് സംസാരിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. കാരണം തന്നെപ്പോലെ ഈ അസുഖമുള്ള പലരും സാധാരണ ജീവിതം നയിക്കുന്നുണ്ടെന്ന് ആളുകളോട് അവള്‍ക്കു പറയണമായിരുന്നു.  മാധ്യമങ്ങള്‍ കാണിക്കുന്നതുപോലെ ഈ അസുഖം വന്നാല്‍ ഉടന്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രശങ്ങള്‍ സൃഷ്ടിച്ചു നരകിക്കുകയല്ല എല്ലാവരും ചെയ്യുന്നത് എന്നും മറ്റുള്ളവരുടെ പ്രശ്നങ്ങളെ കൂടുതല്‍ സഹാനുഭൂതിയോടെ മനസിലാക്കാന്‍ കഴിയുന്ന ഒരാളായി മാറുകയാണ് ചെയ്യുന്നത് എന്നും  താന്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് വേണ്ടത് എന്നും അവള്‍ കരുതി.

ഹച്ചിന്‍സന്‍ സുന്ദരമായ  ചിത്രത്തെപ്പോലെ മനോഹരമായിരുന്നു. അവള്‍ യോഗയും ധ്യാനവും മുടങ്ങാതെ ചെയ്തിരുന്നു. അവള്‍ക്കു പ്രകൃതിയെ ആരാധിച്ചിരുന്നു. അടങ്ങാത്ത ഒരാവേശമായിരുന്നു അവള്‍ക്കത്. പ്രകൃതിയുടെ നിശബ്ദത ഒരു പ്രത്യേക അനുഭൂതി അവളില്‍ പകരുമായിരുന്നു.

പടിഞ്ഞാറന്‍ മസ്സാച്ചുസെട്ടിന്റെ കിഴക്കേ അറ്റത്ത് എഗ്രെമോണ്ടെന്ന ചെറിയ ഗ്രാമത്തിലാണ് അവള്‍ വളര്‍ന്നതൊക്കെ. ചെറുപ്പത്തിലേ അവള്‍ സ്വപ്ന ജീവിയായിരുന്നു. ജനല്‍പ്പാളികളിലൂടെ പുറത്തേക്കു നോക്കി ഒരിരിപ്പ്, എന്നിട്ട് കവിതയുടെ ലോകത്തിലേക്ക്‌ ആഴ്ന്നിറങ്ങും. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ആണ്  അവള്‍ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഒരു പാട്ട് അവതരിപ്പിക്കുന്നത്‌. അത് പാടിക്കഴിഞ്ഞതും അവള്‍ പൊട്ടിക്കരഞ്ഞു. തനിക്കെന്താണ്‌ വേണ്ടത് എന്ന് ഇതാ നേരത്തെ തിരിച്ചറിഞ്ഞതിന്റെ പ്രതികരണമായിരുന്നു ആ കരച്ചില്‍.

അവളുടെ രോഗം ആദ്യം  പ്രകടമായത് 1997-ല്‍ അവള്‍ക്കു  പത്തൊന്‍പത്തു വയസ്സുള്ളപ്പോഴാണ്. 2006ല്‍ നടത്തിയ  ഒരു യൂറോപ്യന്‍ പര്യടനം അസുഖം വഷളാക്കി. അതോടെ അവള്‍ അവളുടെ വേര്‍പിരിഞ്ഞ മാതാപിതാക്കളുടെയും രണ്ടു സഹോദരിമാരുടേയും അടുത്തേക്ക് പോയി. അവര്‍ ആ രോഗകാലം മുഴുവന്‍ അവളെ കുളിപ്പിച്ചും അവളുടെ മാനസികാവസ്ഥ സുസ്ഥിരമാക്കി നില നര്‍ത്തിയും അവളെ നന്നായി ശുശ്രൂഷിച്ചു.

എന്നാല്‍ ഹച്ചിന്‍സണിന്‍റെ രോഗത്തിന് ശമനമുണ്ടായില്ല. മൂന്ന് ദിവസം അവിടുത്തെ ഒരു സാധാരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടശേഷവും അവളുടെ നില മോശമായി തന്നെ തുടര്‍ന്നു. മണല്‍ച്ചുഴികള്‍ ഉണ്ടെന്ന കാരണത്താല്‍ ഇറങ്ങരുതെന്ന് അമ്മ എപ്പോഴും വിലക്കാറുള്ള കുളത്തിലേക്ക്‌ ചാടി അവള്‍ ആത്മഹത്യക്കുപോലും ശ്രമിച്ചു.

ഈ വേദനയില്‍ നിന്നൊന്നു കരകയറാന്‍ എങ്ങനെയെങ്കിലും ഒന്നും മരിക്കണം എന്ന ആലോചനമാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന് ഹച്ചിന്‍സന്‍ പറയുന്നു.   

അവിടെ ഒരു മണല്‍ച്ചുഴിയും ഉണ്ടായിരുന്നില്ല. എഫ് ബി ഐ ഏജന്റിനെ കണ്ടതിനുശേഷം അവളെ രണ്ടു പ്രാവശ്യം ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെമിംഗ് വേയും യഥാര്‍ത്ഥത്തില്‍ ഇതേ പോലെ  ആത്മഹത്യ ചെയ്ത ഒരാളാണ്. അദ്ദേഹത്തിന്റെ ആത്മകഥപോലെ, അദ്ദേഹത്തിന്റെ ഭ്രാന്ത് പോലെ തന്നെ ആണോ അവളുടെ വിധിയും?

ഈ മാനസികാവസ്ഥയില്‍ നിന്നും പതുക്കെ അവള്‍ കരകയറാന്‍ തുടങ്ങി. മാനസികാവസ്ഥയില്‍ സ്ഥിരത നിലനിര്‍ത്താനായി കഴിക്കുന്ന മരുന്നുകളുടെ ഫലം ഇന്നും അവളില്‍ കാണുന്നുണ്ട്.

അസുഖവും തുടര്‍ചികില്‍സകളും അവളുടെ ഭാവന കൂടുതല്‍ വര്‍ണശബളമാക്കി. എന്നാല്‍ മെഗ് എന്നപേരില്‍ അവളുടെ  ആരാധകര്‍ വിളിക്കുന്ന പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ അതില്‍ കൂടുതലും പ്രണയത്തിന്റെയും നഷ്ടത്തിന്റെയും ആഴത്തിലുള്ള വിവരണങ്ങള്‍ കാണാന്‍ സാധിക്കും. 

കഠിനമായ ഒന്നിനെ ഏറ്റവും മനോഹരമാക്കി തീര്‍ക്കുക എന്നതാണ് അവളുടെ ജോലി എന്നാണ് അവള്‍ സ്വയം വിലയിരുത്തുന്നത്. അവളുപയോഗിക്കുന്ന ഭാഷയും വാക്കുകളും സാധാരണക്കാരനുമായി സംവദിക്കുന്ന ഒന്നാണ്.  ഒരു മരപ്പണിക്കാരന് അല്ലെങ്കില്‍  ഒരു കാല്‍പ്പണിക്കാരന് ബന്ധം തോന്നുന്ന വരികള്‍ ആണവ. അതിനാല്‍ തനിക്കവ എളുപ്പം ആരാധകരുമായി പങ്കുവയ്ക്കാന്‍ സാധിക്കുന്നു എന്നും അവള്‍ പറയുന്നു. 

അവളുടെ എകാന്തയും, വീട് എന്ന അവസ്ഥ നല്‍കുന്ന സുരക്ഷിതത്വവും സ്വന്തം കിടക്കയില്‍ ഉറങ്ങുന്നതിന്റെ സാന്ത്വനവും  വിവരിച്ചു കൊണ്ട് അവള്‍ പുറത്തിറക്കിയ  ഹോം എന്ന ആല്‍ബത്തിലെ വരികള്‍ അവള്‍ക്കു നിരാശ തോന്നുമ്പോഴെല്ലാം അവള്‍ ഓര്‍ത്തു പാടിയിരുന്നു.

അവളുടെ കിടപ്പു മുറി തന്നെയാണ് അവളുടെ പണിപ്പുരയും. അതിനെ ഒരു സ്റ്റുഡിയോ ആക്കി മാറ്റിയിരിക്കുന്നു. അവളുടെ മുറി പങ്കിടുന്ന ഒരു സുഹൃത്തും അവള്‍ക്കുണ്ട്. മുറിയുടെ മൂലക്കല്‍ ഒരു കാസിയോ കീ ബോര്‍ഡ്‌ വച്ചിരിക്കുന്നു. ഒരു ചെറിയ കക്കൂസ് അപ്പുറത്തെ മൂലയില്‍. അത് ഒരു ചുമരിനപ്പുറമാണ്. അവിടെ ഒരു ചാര നിറത്തിലുള്ള കര്‍ട്ടന്‍ ഉണ്ട്.  അതിട്ടാല്‍ മുറിയില്‍ നിറയുന്ന ഇരുട്ടില്‍ അവള്‍ക്കു പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ സാധിക്കും.

അവള്‍ രാത്രിയിലാണ് പാട്ടുകള്‍ എഴുതുന്നതും സംഗീതം നല്‍കുന്നതും. അപ്പോള്‍ എല്ലായിടവും വളരെ ശാന്തമായിരിക്കും. അവളുടെ വിരലുകള്‍ പതിയെ കീ ബോര്‍ഡില്‍ അമരും. താഴെയുള്ള  പെഡലില്‍ അമര്‍ത്തി സംഗീതത്തിനു അവള്‍ ജന്മം കൊടുക്കുന്നു. ആ ഗാനം ശരിയാകുന്നത് വരെ ഇതു തുടരും. വരികള്‍ പിന്നീട് എഴുതുന്നു. സാഹിത്യം അവളിലേക്ക് ഒഴുകിയെത്തുന്നു. അതവള്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ് എന്നും അവള്‍ പറയുന്നു.

ന്യൂ യോര്‍ക്ക്‌ ടൈംസ്‌ മരണാന്തര കുറിപ്പുകളില്‍ ഇടംപിടിക്കാന്‍ തക്കവണ്ണം പ്രാധാന്യമുള്ള ഒരു പുസ്തക എഡിറ്റര്‍ ആയിരുന്നു അവളുടെ മുത്തശ്ശന്‍. മറ്റൊരു മുത്തശ്ശന്‍ ചരിത്രകാരനും എഴുത്തുകാരനുമായിരുന്നു. അവളുടെ അച്ഛന്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആണ്. കഴിഞ്ഞ പത്തുവര്‍ഷമായി എല്ലാദിവസവും ഓരോ കവിത വീതം എഴുതാറുള്ള ഒരാളാണ് അവളുടെ അമ്മ. ഹച്ചിന്‍സണ്‍ ആകട്ടെ അവളുടെ സ്വന്തം കവിതകളുടെ ഒരു പുസ്തകം പുറത്തിറക്കി കഴിഞ്ഞു.  ഇപ്പോളിതാ രണ്ടാമത്തേതും വരുന്നു.

2006ല്‍ അവളുടെ അസുഖം മാറി മാസങ്ങള്‍ക്ക് ശേഷം ലോകം മുഴുവന്‍ ചുറ്റി 137 ദിവസത്തെ പരിപാടി അവതരിപ്പിക്കാനായി അവള്‍ യാത്ര തിരിച്ചു. അതൊരു വെട്ടിപ്പിടിക്കലിനായിരുന്നു. അവള്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍. ലോകത്തോട്‌ പറയാന്‍. ഒരു വര്‍ഷം കഴിഞ്ഞു അവള്‍ ഹാര്‍വാര്‍ഡ് യൂണിവേര്‍‌സിറ്റിയില്‍ വച്ച് ലാമ മിഗമാര്‍ സെറെന്‍ എന്ന ബുദ്ധ സന്യാസിയെ പരിചയപ്പെടാനിടയായി. അതിനു ശേഷം അവള്‍  ലാമയുടെ ക്ലാസുകളില്‍ പങ്കെടുക്കുമായിരുന്നു. യൂനിവേഴ്സിറ്റിയുമായി ആ ക്ലാസ്സുകള്‍ക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അവള്‍ അയാളെ ലാമ എന്നു വിളിച്ചു.

അവസാന മൂന്നു വര്‍ഷങ്ങള്‍ അവള്‍ വളരെ ആരോഗ്യവതിയായിരുന്നു. അതിനിടെ ദേശീയ നിയമ സംവിധാനത്തിന്റെ ഭാഗം ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ ഒരു സന്ദേശം അവളുടെ ലാപ്ടോപില്‍ വന്നു.

അയാളുടെ മകള്‍ ചെറുപ്പത്തില്‍ എഴുതിയ ഒരു കവിത അയാള്‍ക്ക്‌ അവളെ കാണിക്കാനുണ്ടായിരുന്നു. താന്‍ വീട്ടിലേക്കു മടങ്ങി വരുന്നതും കാത്തിരിക്കുന്നതിനെ കുറിച്ച് മകള്‍ എഴുതിയ ഒരു കവിതാശകലമായിരുന്നു അത്.  അതൊരു നല്ല  ആശയവും ഗാനവും ആകുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

“ഈ കാര്യത്തില്‍ എന്തെങ്കിലും നടക്കുമോ? ഞാന്‍ നിങ്ങളെ ഒരു കോഫീ  ഷോപ്പില്‍ വച്ച് ഒരിക്കല്‍ കണ്ടിരുന്നു”, അയാള്‍ എഴുതി. അവള്‍ മറുപടി എഴുതി. തീര്‍ച്ചയായും.നിങ്ങള്‍ എഫ് ബി എയെക്ക് വേണ്ടി അല്ലെ ജോലി ചെയ്യുന്നത്? .അവള്‍ ഒന്നുകൂടി ഉറപ്പു വരുത്തി.

“എന്റെ അസുഖം എന്തെന്ന് തിരിച്ചറിഞ്ഞതിനു ശേഷം  ആരും തന്നെ ഒരിക്കലും വിശ്വാസത്തില്‍ എടുക്കില്ല എന്ന് ഞാന്‍ ഭയന്നിരുന്നു. എന്നാല്‍ ഒരു എഫ് ബി ഐ ഏജന്റ്റ് തന്റെ ആരാധകന്‍ ആണെന്ന് പറഞ്ഞ സംഭവം യഥാര്‍ത്ഥം ആണെന്ന്‍ മാത്രമല്ല;  സ്വന്തം മകളുടെ കവിത പരിശോധിക്കാന്‍ വരെ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. അതെനിക്ക് പകര്‍ന്നു തന്ന ആശ്വാസം ചെറുതല്ല.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on June 9, 2015 10:18 am