X

മോദി ഇന്ന് മുംബൈയില്‍: ശിവാജി പ്രതിമയ്ക്ക് തറക്കല്ലിടും

പരിസ്ഥിതി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, പൗര സമൂഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം കടുത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് വിവാദ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിലെത്തും. വിവാദമായിരിക്കുന്ന 3600 കോടി രൂപയുടെ ശിവാജി പ്രതിമയ്ക്കും മുബൈയിലേയും പൂനെയിലേയും മെട്രോ റെയില്‍ പദ്ധതികള്‍ക്കും മോദി തറക്കല്ലിടും. കടലില്‍ പടുകൂറ്റന്‍ പ്രതിമ പടുത്തുയര്‍ത്താനാണ് നീക്കം. പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. കൂടാതെ നോട്ട് അസാധുവാക്കല്‍ നടപടിക്കിടെ ജനങ്ങള്‍ വലയുന്നതിനിടയില്‍ ഇത്ര ഭീമമായ തുക ചിലവഴിച്ച് ഇത്തരമൊരു നിര്‍മ്മാണം നടത്തുന്നതിനെതിരെയും പ്രതിഷേധമുണ്ട്.

എന്നാല്‍ പ്രതിമാ നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. മഹാനായ ശിവാജിക്ക് മുന്നില്‍ നിരവധി തടസങ്ങളുണ്ടായിട്ടും അദ്ദേഹം മുന്നോട്ട് പോയി. ഞങ്ങള്‍ക്കും ഈ പദ്ധതിക്ക് മുന്നിലുള്ള തടസങ്ങള്‍ പ്രശ്‌നമല്ല. ഒരു തടസവും അംഗീകരിക്കില്ല – ഫഡ്‌നാവിസ് പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, പൗര സമൂഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം കടുത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് വിവാദ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരായ ഓണ്‍ലൈന്‍ ഒപ്പ് ശേഖരണത്തില്‍ 21000 പേര്‍ ഭാഗമായിട്ടുണ്ട്.

ശിവാജി പ്രതിമയില്‍ പ്രധാനമന്ത്രി മോദി ജല പൂജ നടത്തും. ചടങ്ങിന് മുന്നോടിയായി ബിജെപി ഇന്നലെ നഗരത്തില്‍ വലിയ പ്രകടനം സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ നദികളില്‍ നിന്നുമുള്ള ജലവും ശിവാജി സ്ഥാപിച്ച വിവിധ കോട്ടകളില്‍ നിന്നുള്ള മണ്ണും ഉപയോഗിക്കും. ഇതിനിടെ ബിജെപിയുടെ സഖ്യകക്ഷിയും പലപ്പോഴും രൂക്ഷ വിമര്‍ശകരുമായ ശിവസേനയും നഗരത്തില്‍ ശക്തിപ്രകടനം നടത്തും.

This post was last modified on December 24, 2016 9:28 am