X

കൊല്ലത്ത് ബാലതാരത്തെ ബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ പ്രതികള്‍

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന രണ്ട് പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് സൂചനയുണ്ട്

കൊല്ലത്ത് പതിനാറുകാരിയായ ബാലതാരത്തെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ ഫൈസലിനെ കൂടാതെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന രണ്ട് പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് സൂചനയുണ്ട്.

ഇതില്‍ കൊല്ലം സ്വദേശി രേഷ്മയെ മറ്റൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് തൃപ്പൂണിത്തുറ സ്വദേശിയായ വ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് രേഷ്മ അറസ്റ്റിലായത്. എട്ടുമാസം മുമ്പാണ് പിറന്നാള്‍ ആഘോഷത്തിനിടെ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന് ബാലതാരം മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലത്തെ പ്രശസ്തമായ ഒരു തുണിക്കട ഉടമയുടെ ഉറ്റബന്ധുവാണ് ഫൈസല്‍.

ഫൈസലും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞ് മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലെത്തിയച്ചതെന്ന് പെണ്‍കുട്ടി അറിയിച്ചു. പിറന്നാള്‍ ആഘോഷത്തിന് ശേഷം ലൊക്കേഷനിലെത്തിക്കാമെന്നാണ് ഇവര്‍ കുട്ടിയോട് പറഞ്ഞത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന പെണ്‍കുട്ടികളില്‍ ഒരാളായ രേഷ്മയ്ക്ക് ബാലതാരത്തിന്റെ കേസിലുള്ള പങ്ക് തെളിയിക്കാന്‍ കൂടുതല്‍ അന്വേണം ആവശ്യമുണ്ടെന്ന് പോലീസ് അറിയിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്.

ബാലതാരത്തെ പീഡിപ്പിച്ച കേസില്‍ രണ്ട് പുരുഷന്മാരെക്കൂടി പിടികൂടാനുണ്ട്. അതേസമയം ഫൈസലിന്റെ രാഷ്ട്രീയബന്ധങ്ങള്‍ കാരണം കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ യഥാസമയം പരാതി സ്വീകരിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തള്ളി.

This post was last modified on March 24, 2017 11:21 am