രാകേഷ് നായര്‍
അരുവിക്കരയുടെ തെരഞ്ഞെടുപ്പ് രംഗം അവസാന നിമിഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വോട്ടുകിട്ടാനുള്ള എല്ലാവഴികളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ കടന്നു ചെന്നു കഴിഞ്ഞു എന്നാണ് പറയുന്നതെങ്കിലും എവിടെയുമെന്നപോലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ അരുവിക്കരയിലും അവഗണിച്ചിട്ടുണ്ട് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. അരുവിക്കരയില്‍ അവര്‍ ആദിവാസികളാണ്. വികസനത്തിന്റെ വഴികള്‍ എവിടെയുമെന്നപോലെ ഇവിടുത്തെ ആദിവാസി ഊരുകളുടെ മുന്നിലും അടഞ്ഞുകിടക്കുകയാണ്. ഓരോ തവണയും തങ്ങളോടുള്ള അവഗണ തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ചാലും ആദിവാസികളെ പ്രലോഭനങ്ങളില്‍ വീഴ്ത്താന്‍ മിടുക്കുള്ള രാഷ്ട്രീയകൗശലക്കാര്‍ അവരെക്കൊണ്ട് വോട്ട് കുത്തിക്കും. കാശും കള്ളും മോഹനവാഗ്ദാനങ്ങളും നല്‍കുമ്പോള്‍ എടുത്ത തീരുമനത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെ പോവുകയാണ് പലപ്പോഴും ആദിവാസി. ഇതറിയാവുന്നതുകൊണ്ടാണ്, മഴയാണ്, വെയിലാണ് എന്നൊക്കെ ഓരോരാ കാരണങ്ങള്‍ പറഞ്ഞ്, കാത്തിരിക്കുന്നവരെ പറ്റിച്ച് ഓരോ സ്ഥാനാര്‍ത്ഥിയും ഇവരെ കാണാന്‍ തിരക്കുകൂട്ടാതെ, അവസാനിമിഷം മാത്രം വന്നുകണ്ടു ചിരിച്ചും പലതും ചെയ്യാമെന്നു പറഞ്ഞും പോവുന്നത്.
വിതുരഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മൊട്ടമൂട് ആദിവാസി സെറ്റില്‍മെന്റ് ആറ് ആദിവാസി കുടികള്‍ ഉള്‍പ്പെടുന്നതാണ്. മടക്കുഴി, ഇടമണ്‍പുറം, മുല്ലമൂട്, കൊന്നമരുത് മൂട്, ഓടച്ചന്‍ പാറ, ദൈവക്കുടി( മേലെ മുട്ടമൂട്) എന്നീ ഊരുകളിലായി തൊണ്ണൂറിനടുത്ത് കാണി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര കാലംതൊട്ട് ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായി നില്‍ക്കുന്നവര്‍. പക്ഷെ സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് അന്യരാക്കപ്പെട്ടവര്‍. ആദിവാസി കാലാകാലങ്ങളായി ആവശ്യപ്പെടുന്ന ഒരേയൊരുകാര്യവും ഇതുമാത്രമാണ്, അവരുടെ സ്വാതന്ത്ര്യം അവര്‍ക്ക് തിരിച്ചുകൊടുക്കുക…
ഞങ്ങളെ ഞങ്ങളായി ജീവിക്കാന്‍ അനുവദിക്കുക
മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പന്‍ മല്ലന്‍ കാണിയ്ക്കും മറ്റൊരു തെരഞ്ഞെടുപ്പിന്റെ പശ്ചാലത്തില്‍ പറയാനുണ്ടായിരുന്നതും ഇതേ കാര്യമാണ്.
പച്ചിലക്കൂട്ട് എന്ന പേരില്‍ ദ്രാവിഡവംശീയ വൈദ്യ ചികിത്സാലയം നടത്തുന്ന നാട്ടുവൈദ്യനും വിതുരയിലെ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ മല്ലന്‍ കാണി ചെറിയൊരു ചായ്പ്പ് പോലുള്ള തന്റെ ചികിത്സാകേന്ദ്രത്തിന്റെ മുന്നിലിരുന്നാണ് സംസാരിച്ചത്. കല്ലുകള്‍ പൊന്തിനില്‍ക്കുന്ന ചെമ്മണ്‍ റോഡിന്റെ തിട്ടയ്ക്കു മുകളിലാണ് മല്ലന്‍ കാണിയുടെ വീട്. തകരപ്പാട്ടകൊണ്ട് മറച്ചൊരു ചെറിയ കുടിലാണ് ഇപ്പോള്‍ വീടെന്നു പറയാനുള്ളത്. തൊട്ടടുത്തായി ഒരടിത്തറ കെട്ടിയിട്ടുണ്ട്. അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ അവസ്ഥയില്‍ തന്നെയാണ്.
ആദിവാസി പ്രശ്‌നങ്ങളെ കുറിച്ച് മല്ലന്‍ കാണി പറഞ്ഞു തുടങ്ങിയതും ഒന്നുമാകാതെ കിടക്കുന്ന ആ സ്വപ്‌നത്തിന്റെ മേല്‍ കണ്ണെറിഞ്ഞുകൊണ്ടാണ്.
രണ്ടുലക്ഷം രൂപയാണ് ആദിവാസികള്‍ക്ക് വീടുപണിയാനായി സര്‍ക്കാര്‍ തരുന്നത്. ഇപ്പോള്‍ ചിലര്‍ പറയുന്നു മൂന്നുണ്ടെന്ന്. അതിപ്പോള്‍ തെരഞ്ഞെടുപ്പ് ആയതുകൊണ്ടായിരിക്കാം. പക്ഷെ, നിങ്ങളീ റോഡ് കണ്ടോ?ആദിവാസികള്‍ക്ക് പലതും തന്നെന്നു പറയുന്നവര്‍ ഈ റോഡ് കാണണം. ഒരെമ്മലേയും ഉണ്ടാക്കി തന്നതല്ല. സേവാഭാരതിയുടെ കീഴില് ആദിവാസികള്‍ തനിയെ ഉണ്ടാക്കിയതാണ്. പക്ഷെ ഇതൊന്നു ടാര്‍ ചെയ്യാന്‍ ഫോറസ്റ്റുകാരു സമ്മതിക്കില്ല. കഴിഞ്ഞ തവണ കാര്‍ത്തികേയന്‍ സാറു വന്നപ്പോള്‍ ചോദിച്ചു ഇവിടെ റോഡൊന്നും ഇല്ലേന്ന്. അന്നിവിടുത്തെ മുതിര്‍ന്നൊരാള്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. പത്തിരുപത്തിയഞ്ചു കൊല്ലക്കാലിയിട്ട് ആ സാറു തന്നെയല്ലേ ഇവിടുത്തെ എംഎല്‍എ. ആദിവാസികള്‍ക്ക് റോഡില്ലെന്ന് അങ്ങേര്‍ക്ക് അറിയില്ലെങ്കില്‍ പിന്നെ എന്തു പറയണം?
വീടു പണിയാന്‍ രണ്ടോ മൂന്നോ ലക്ഷം രൂപ സര്‍ക്കാരു തന്നാലും ചുമട്ടുകൂലി കൊടുത്തുതന്നെ അതിന്റെ മുക്കാലും തീരും. ഈ റോഡിന്റെ അവസ്ഥ കണ്ടാല്‍ ഒരു വണ്ടീം ഇങ്ങോട്ടു വരില്ല. സൊസൈറ്റി പുര വരെ ഏതു വണ്ടിയും വരൂ. അവിടെ നിന്ന് ചുമക്കണം. ഇതിനപ്പുറം വരെ( മൂപ്പന്റെ വീടിരിക്കുന്ന സ്ഥലത്തിനു കുറച്ചു ദൂരെ ചൂണ്ടി കാണിച്ചു കൊണ്ട്) ഈ കാണുന്ന അവസ്ഥയിലെങ്കിലും റോഡുള്ളൂ. ഇതിനപ്പുറവും ഊരുകളുണ്ട്. അങ്ങോട്ടേക്കൊന്നും മര്യാദയ്‌ക്കൊരു വഴിപോലുമില്ല. പിന്നെങ്ങനാ അവിടെയൊക്കെ വീടുണ്ടാക്കണത്. രാഷ്ട്രീയക്കാര്‍ പറയണത് കാട്ടിനുള്ളില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഫോറസ്റ്റുകാരുടെ അനുമതി വേണമെന്ന്. ശരിയാണ്. ഫോറസ്റ്റുകാര് ഒന്നിനും സമ്മതിക്കില്ല. അതുപക്ഷേ ആദിവാസികള്‍ ചോദിക്കുമ്പോഴാണ്. എമ്മല്ലേം മന്ത്രീമൊക്കെ പറഞ്ഞാല്‍ അവര് കേള്‍ക്കത്തില്ലേ?പക്ഷെ അവര് പറയത്തില്ല. ഇടതാണേലും വലതാണേലും ചെയ്യത്തില്ല. കറണ്ടും റോഡുമൊക്കെ തന്നെന്നാണ് പാര്‍ട്ടിക്കാര് പറഞ്ഞ് നടക്കണത്. ഈ കറണ്ട് ഇവിടെ വന്നിട്ട് മൂന്ന് വര്‍ഷത്തോളമേ ആയിട്ടൂള്ളൂ. പത്തിരുപത്തേഴു വര്‍ഷം ഞങ്ങള് കറണ്ടിന് വേണ്ടി പലരോടായി പറഞ്ഞു. എംഎഎല്‍എയോടും പാര്‍ട്ടിക്കാരോടുമെല്ലാം പറഞ്ഞു. ഒടുവില്‍ വിതുരയിലെ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നില്‍ റാന്തല്‍ വിളക്കും ഈറച്ചൂട്ടും കത്തിച്ച് നട്ടുച്ചയ്ക്ക് ഞങ്ങള് സമരം നടത്തി. അങ്ങനെയാണ് ഇവിടെ കറണ്ട് എത്തണത് തന്നെ. അതും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ്. അല്ലാതെ ഒരു എംഎല്‍എ ഫണ്ടും എം പി ഫണ്ടും അല്ല. ഇതുപോലെ തന്നെ ആദിവാസി നേരിടുന്ന മറ്റൊരു പ്രശ്‌നം കുടിവെള്ളമാണ്. ഇതിപ്പം പുഴേല് ചെറിയ പൈപ്പുകള്‍ ഇട്ടാണ് വീടുകളിലേക്ക് വെള്ളമെടുക്കുന്നത്. അതും ഞങ്ങള് തന്നെ കാശുമുടക്കി. വറുതി വന്നാല്‍ പുഴേല്‍ വെള്ളം നിക്കും. പിന്നെ കിലോമീറ്ററുകള്‍ തലച്ചുമടായി വേണം എവിടെ നിന്നെങ്കിലും വെള്ളം കൊണ്ടുവരാന്‍. ആദിവാസിക്കു വേണ്ടിയെന്നു പറഞ്ഞ് എന്തോരം കാശാണ് വകയിരുത്തുന്നത്. അതില് പകുതിയെങ്കിലും മുടക്കിയാല്‍ ഞങ്ങള് വെള്ളം കുടിച്ച് കിടക്കത്തില്ലേ? തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് ചോദിച്ചുവരുന്നവര് ഇതൊന്നും കാണത്തില്ല. കണ്ടാലും പറയും, എല്ലാം ശരിയാക്കി തരാന്ന്. പറയണത് മാത്രം. ആദിവാസി എന്നും ഇങ്ങനെ കിടക്കണതാണ് അവര്‍ക്കൊക്കെ വേണ്ടത്. എന്നലല്ലേ കാശ് ഉണ്ടാക്കാന്‍ പറ്റൂ.
കാടിന്റെ ഉടമകള്‍ ഞങ്ങളാണ്
ആദിവാസികളാണ് കാടിന്റെ യഥാര്‍ത്ഥ അവകാശികള്‍. ഇന്നിപ്പോള്‍ ഞങ്ങളിവിടെ ആരുമില്ല. ഞങ്ങള്‍ക്കൊരു അവകാശോം ഇല്ല. രാജഭരണകാലത്ത് പോലും കാട്ടില്‍ നിന്ന് ഒരു തടി മുറിക്കണമൈങ്കില്‍ ഊരിന്റെ സമ്മതം വേണായിരുന്നു. അത്യാവശ്യത്തിന് മുറിക്കേണ്ടി വന്നാല്‍ മരക്കുറ്റിയില്‍ പണം വച്ചിട്ടുപോകും. രാജാവിനുപോലും എന്തെങ്കിലും കാട്ടില്‍ നിന്ന് വേണമെങ്കില്‍ ഞങ്ങളോടു അനുവാദം ചോദിച്ചിട്ടെ ചെയ്യുമായിരുന്നുള്ളൂ. ഇന്നതാണോ സ്ഥിതി. ഫോറസ്റ്റുകാര് ആദിവാസികളെ സംരക്ഷിക്കാനാണെന്നാണ് പറയുന്നത്. എവിടെ നിന്ന്? അവര് കാടാണ് സംരക്ഷിക്കുന്നത്, ആദിവാസികളെയല്ല. ആദിവാസിക്ക് വനത്തില്‍ കേറാന്‍ പറ്റില്ല! ഞങ്ങക്ക് സ്വന്തമായിരുന്നിടത്ത് നിന്നു ഞങ്ങളെ അകറ്റുന്നു. സ്വന്തം ഭൂമിയില്‍പോലും കിളയ്ക്കാന്‍ പറ്റില്ല. ഒരു മരം മുറിക്കാന്‍ പറ്റില്ല. കാട്ടില്‍ കേറി പച്ചമരുന്ന് പറിക്കാന്‍ പറ്റില്ല. ഇവര് വീട് തരുന്നുണ്ടല്ലാ, ഇങ്ങോട്ട് വരുന്ന വഴിക്ക് ചില വീടൊക്കെ കണ്ടു കാണും. അതിനെല്ലാം മര ഉരുപ്പടിയാണാ? എല്ലാം കോണ്‍ക്രീറ്റ് അല്ലേ. ആദിവാസിക്ക് സ്വന്തം മണ്ണില്‍ നിന്നുപോലും മരം മുറിക്കാന്‍ പറ്റത്തില്ല. അതുകൊണ്ട് കട്ടളയാണേലും ജനലാണേലുമെല്ലാം കോണ്‍ക്രീറ്റ്. മരം മുറിക്കരുതെന്ന് പറഞ്ഞ് നടക്കണ കുറെ പരിസ്ഥിതിക്കാരുണ്ട്. ഇവരുടെയൊക്കെ വീട്ടില് കിടക്കണത് ഈട്ടീടേം തേക്കിന്റെയുമൊക്കെ കട്ടിലും കസേരയുമാണ്. ആദിവാസിയുടെ വീട്ടില്‍ കേറി നോക്കണം, ഇരിക്കാനൊരു മരക്കസേര പോലും ഇല്ല. വനം സംരക്ഷിക്കാന്‍ ആദിവാസിയെ തടയുകയാണവര്‍. ഞങ്ങള്‍ പട്ടണത്തിലുള്ളവരല്ല, ഈ കാട്ടില്‍ ജനിച്ചു വളര്‍ന്നവരാണ്. ആ ഞങ്ങളാണോ കാട് നശിപ്പിക്കാന്‍ പോകുന്നത്?
ഞങ്ങളെ ഒരു സര്‍ക്കാരും സംരക്ഷിക്കണ്ട. പണ്ട് ജീവിച്ചപോലെ ഞങ്ങളെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. ഞങ്ങളെ കൃഷി ചെയ്യാന്‍ അനുവദിക്കണം. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തരണം.
ജന്മീടെ വീട്ടില്‍ വളര്‍ത്തണ പട്ടിയെപ്പോലെയാണ് ഞങ്ങളെയിപ്പോള്‍ സര്‍ക്കാര്‍ കൂട്ടിലിട്ട് വളര്‍ത്തണത്.
കാട് ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു മഹാനരകമാണ്. ഇവിടെ ഞങ്ങള്‍ ആരുടെയൊക്കയോ അടിമകളാണ്.
ആരെ സംരക്ഷിക്കാനാണ് ഇവരീ വനനിയമം ഉണ്ടാക്കി വച്ചിരിക്കുന്നത്? അതില്ലാതിരുന്നപ്പോള്‍ വനം ഇവിടെ ഉണ്ടായിരുന്നല്ലോ? ഒരു ആദിവാസിയും വനം നശിപ്പിച്ചിട്ടില്ല. കാടിനെ കുറിച്ച് ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാണ്. കാടിന്റെ മക്കളെ കാടിനെക്കുറിച്ച് പഠിപ്പിക്കുന്നത് മണ്ടത്തരമല്ലേ. പക്ഷെ, ഇപ്പോള്‍ കാട് ഞങ്ങള്‍ക്ക് അന്യമാണ്. ഇവിടെ ഞങ്ങള്‍ക്ക് ഒരവകാശവുമില്ല. ആദിവാസിക്ക് പട്ടയം ഇല്ല. കാടുകയ്യേറുന്നവന് പട്ടയം ഉണ്ട്. ഇതാണേ ന്യായം?
പറയുമ്പോള്‍ ആദിവാസിക്ക് ഏക്കറു കണക്കിനാണ് ഭൂമി. എന്ത് കാര്യം. പട്ടയമുണ്ടോ? കൃഷി ചെയ്യാന്‍ ഞങ്ങള്‍ക്ക് പണം വേണം. പട്ടയം ഉണ്ടായിരുന്നെങ്കില്‍ ബാങ്കില്‍വച്ച് കാശ് വാങ്ങിക്കായിരുന്നു. ഇന്നിപ്പോള്‍ ഒരു പൊലീസ് കേസ് വന്നാല്‍ ജാമ്യം എടുക്കണമെങ്കില്‍ ഒരു സെന്റുകാരന്റെ കരമടച്ച് രസീതിന് ഏക്കറുകണക്കിനു ഭൂമിയുള്ള ആദിവാസി കൈനീട്ടണം. ഫോറസ്റ്റ് ജണ്ട കെട്ടി തിരിച്ച ഭൂമിക്ക് അപ്പുറം കടന്നാല്‍ വനം കൈയേറ്റമാണ്. നാട്ടില്‍ കിടക്കുന്നവനല്ല ആദിവാസി, കാടാണ് അവന്റെ നാട്, പിന്നെങ്ങനെ ആദിവാസി കൈയേറ്റക്കാരനാകും? ഇതെന്ത് സോഷ്യലിസമാണ്? പട്ടയം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇവിടുത്തെ സര്‍ക്കാര്‍ അത് കേട്ടമട്ടില്ല. 20 ഏക്കര്‍ വച്ച് കൊടുക്കാന്‍ പണ്ട് ഇന്ദിരാഗാന്ധി പറഞ്ഞപ്പോള്‍, അതുവേണ്ട മൂന്നേക്കറ് മതിയെന്ന് പറഞ്ഞത് പാവങ്ങുടെ പാര്‍ട്ടി എന്നു പറയുന്ന ഇടതുപക്ഷമാണ്. എല്ലാവര്‍ക്കും ആദിവാസിയെ പറഞ്ഞുപറ്റിക്കാനാണ് താല്‍പര്യം.
ദാരിദ്ര്യമാണിവിടെ
ഓരോ തെരഞ്ഞെടുപ്പിനും വോട്ടു ചോദിച്ചു വരന്നുവരേ…ഞങ്ങള്‍ക്ക് പട്ടിണിയാണ്. അതു മാറ്റാന്‍ എന്തു ചെയ്യും? ഞങ്ങളെ കൃഷി ചെയ്യാന്‍ അനുവദിച്ചാല്‍ മതി. കൃഷി ചെയ്താണ് ആദിവാസി ജീവിച്ചത്. ഇന്നതിനും അനുവാദമില്ല. മണ്ണ് കിളയ്ക്കാന്‍ പറ്റില്ല. ഭൂമി നന്നാക്കാന്‍ പറ്റില്ല. പറമ്പില്‍ ആദിവാസി നട്ടുവളര്‍ത്തിയ ഒരു മരംപോലും വെട്ടാന്‍ പറ്റില്ല. തീവീഴരുതെന്നാണ് ഫോറസ്റ്റുകാര് പറയണത്. കാടിനെ കുറിച്ച് ഒന്നുമറിയാത്തവരാണവര്‍. കാട്ടില് തീവീഴണം. എന്നാലേ പുതിയ വിത്തുകള്‍ മുളക്കൂ. വെന്തമണ്ണില്‍ മഴനയുമ്പോഴാണ് പുതിയ വിത്തുകള്‍ പൊട്ടുന്നത്. കാട്ടിനുള്ളില്‍ തീവീഴാതെയാവുമ്പോള്‍ പുല്‍മേടുകളും പുതിയ വിത്തുകളും ഉണ്ടാവാതെയാവുന്നു.മൃഗങ്ങള്‍ക്ക് തിന്നാന്‍ ഒന്നുമില്ലാതെയാവുമ്പോള്‍ അവ തോട്ടങ്ങളിലേക്ക് വരുന്നൂ. കര്‍ഷകന്റെ വയര്‍ ചൊട്ടുകയും മൃഗങ്ങളുടെ പള്ള വീര്‍ക്കുകയും ചെയ്യുന്നൂ. ഒന്നിനേയും കൊല്ലാന്‍ പറ്റത്തില്ലല്ലോ. എന്നാല്‍ ആദിവാസിയെ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ആരുമില്ല. അവനെ ആന ചവിട്ടു കൊന്നാലും സാരമില്ല, പക്ഷെ ഏതെങ്കിലും മൃഗത്തെ ആദിവാസി ഉപദ്രവിച്ചാല്‍ അവന്‍ ജയിലിലാകും.
കാണി സമുദായത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ ഇപ്പോള്‍ ഏറെയുണ്ട്. പക്ഷെ അതില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കും? എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ സര്‍ക്കാരിന് പറ്റില്ലെന്നറിയാം. പെന്‍ഷന്‍ പറ്റിയാലും സര്‍ക്കാര് കാശുകൊടുക്കണം. എന്തിനാണ് അങ്ങനെ കാശ് കൊടുക്കുന്നത്? പെന്‍ഷനായാല്‍ പിന്നെ കൃഷി ചെയ്ത് ജീവിക്കാന്‍ പറ. അപ്പോള്‍ സര്‍ക്കാരിന് ചെലവ് കുറയും, കൂടുതല്‍ പേര്‍ക്ക് ജോലിയും കിട്ടും. ഇവിടെ പഠിത്തമുള്ള കുറെ പിള്ളേരുണ്ട്, പക്ഷെ ജോലിയില്ല. കൃഷി ചെയ്യാനാണെന്നുവച്ചാല്‍ കാശുമില്ല, ചെയ്യാനൊട്ട് ഫോറസ്റ്റുകാരുടെ സമ്മതോം ഇല്ല.
ഈ രാഷട്രീയക്കാരും എംഎല്‍എമാരുമൊക്കെ വിചാരിച്ചാല്‍ തീരാവുന്നതേയുള്ള ആദിവാസിയുടെ കഷ്ടപ്പാട്. അവര് പറയണത് ഫോറസ്റ്റുകാര് സമ്മതിക്കില്ലെന്ന്. ഒരാദിവാസി പറയണപോലെയാണോ മന്ത്രിയോ എംഎല്‍എയോ പറയണത്? ഇവരാരും ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, പക്ഷേ പറഞ്ഞ് നടക്കണത് എല്ലാം കൊടുത്തിട്ടുണ്ടെന്ന്. ഉണ്ടെങ്കില്‍ ഈ റോഡ് ഇങ്ങനെ കിടക്കുമോ? ടാര്‍ ചെയ്താല്‍ കാട് നശിക്കുമത്രേ. സിമന്റ് ഇട്ടോളാനാണ് പറയണത്. ആര് ഇടണം? ആദിവാസിയോ? ഞങ്ങള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കി താ, ഞങ്ങള്‍ക്ക് കറണ്ടും വെള്ളവും താ, ഞങ്ങക്ക് കൃഷി ചെയ്യാന്‍ സൗകര്യം താ. ഇതൊക്കെ കിട്ടിയാല്‍ ഞങ്ങള്‍ നിങ്ങള്‍ പറയണത് ശരിയാണെന്നു പറയാം. അല്ലെങ്കില്‍ ഞങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍ വിടൂ.
ഈ സ്‌കൂള് പൂട്ടില്ലെന്ന് ഉറപ്പ് തരാമോ?
കല്ലാറില് ഒരു സ്‌കൂളുണ്ട്. ആദിവാസി കുട്ടുകള്‍ക്ക് പഠിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ്. കല്ലാര്‍ കാണി ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍. 1949 ല്‍ ഉണ്ടാക്കിയ സ്‌കൂളാണ്. എന്റെ അപ്പയുടെ അപ്പനുമൊക്കെ ചേര്‍ന്ന് ഉണ്ടാക്കിയതാണ്. അവര് കുടിപ്പള്ളിക്കൂടത്തിലൊക്കെ പോയതുകൊണ്ട് പഠിക്കണ കാര്യത്തില് താല്‍പര്യായിരുന്നു. പിന്നെ ഗാന്ധിജി പറഞ്ഞാരുന്നല്ലോ എല്ലാവരും നിര്‍ബന്ധായി പഠിക്കണോന്ന്. രാജാവിന്റെ കുതിരലായത്തിലാണ് സ്‌കൂള് തൊടങ്ങണത്. ഒരു വലിയ മതില്‍കെട്ടാണ്. അതിലാണ് മറച്ചുകെട്ടി പഠിപ്പിക്കാന്‍ തൊടങ്ങണത്. എന്റെയൊരു ഇളയകാരണവരാണ് ആദ്യത്തെ ഹെഡ്മാസ്റ്റര്‍. അങ്ങേര് ഏഴാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. അപ്പയൊക്കെ കൂടിയാണ് മൂപ്പര്‍ക്ക് ശമ്പളം കൊടുക്കണത്. അഞ്ചുവയസുകാരന്‍ തൊട്ട് ഇരുപത്തിരണ്ടു വയസുകാരന്‍വരെ പഠിക്കാന്‍ ഉണ്ടായിരുന്നു.പിന്നെയാണ് സര്‍ക്കാര് സ്‌കൂള് എറ്റെടുക്കുന്നതും. അതിലും ഒരു രസമുണ്ട്. പിന്നീടൊരു നായര് സ്‌കൂളിന്റെ പേര് എഴുതിവച്ചപ്പോള്‍ കല്ലാര്‍ ഗവണ്‍മെന്റ് പ്രൈമറി സകൂള്‍ മാത്രമായി, പേരിലുണ്ടായിരുന്നു കാണി ഇല്ല. അയാള്‍ക്ക് അതെഴുതുന്നത് കുറച്ചിലായി തോന്നി. ഇപ്പം എഴുത്തുകുത്തുകളില്‍ മാത്രമെ കാണി സ്‌കൂള്‍ ഉള്ളൂ. ഇന്നിപ്പം ഈ സ്‌കൂളും എങ്ങനേലും പൂട്ടിക്കാനാണ് ചിലരുടെ ശ്രമം. ഇപ്പം തന്നെ മൊട്ടമൂട് നിന്ന് കിലോമീറ്ററ് നടന്നാണ് പിള്ളേരെ ഈ സ്‌കൂളില്‍ കൊണ്ടുവരണത്. രാവിലെ 8.30 ക്കും വൈകിട്ട് 5.30 ക്കും ഓരോ ബസ് സര്‍വീസ് ഉണ്ട്. അത്രയും രാവിലെ പിള്ളേരെ സ്‌കൂളില് വിടാന്‍ പറ്റുമോ? ഈ സ്‌കൂളും പൂട്ടിയാല്‍ പിന്നെം കൊണ്ടുനടക്കണ്ടേ ഇവിടുത്തെ പിള്ളേരേ. ഇംഗ്ലീഷ് മീഡിയത്തിലൊക്കെ ചേര്‍ക്കാന് എല്ലാരേം കൊണ്ട് പറ്റുമോ? പിള്ളേരില്ലാത്തത് ഒരു പ്രശ്‌നമാണ്. എന്നാലും ഈ സ്‌കൂള് പൂട്ടരുത്. കൊല്ലങ്ങളായിട്ടുള്ള ഒരു സ്‌കൂളാണ്. അത് സംരക്ഷിക്കാനെങ്കിലും കഴിയണം ജയിച്ച് എംഎല്‍എയാകണയാള്‍ക്ക്.
ആദിവാസിയെ പറ്റിക്കാന് എല്ലാര്‍ക്കും അറിയാം
ഞങ്ങക്ക് ഒന്നും തരാത്തവര്‍ക്ക് ഞങ്ങള് എന്തിന് വോട്ട് ചെയ്യണം? എല്ലാത്തവണയും ആദിവാസി ഇങ്ങനെയൊരു തീരുമാനം എടുക്കും. പക്ഷേ, ചിലര് മാത്രം മണ്ടന്മാരായി ബാക്കിയുള്ളവര് പോയി വോട്ട് ചെയ്യും. എങ്ങനെ? വോട്ട് ചെയ്യിപ്പക്കണതാണ്. വോട്ടിന്റെ തലേന്ന് ചിലര് വരും കാശു കൊടുക്കും കള്ളുകൊടുക്കും. ഇതുവാങ്ങിയവര് വോട്ടിനു പോകും. അല്ലാത്തവര് പോകില്ല. എതിരാളിക്കേ വോട്ട് ചെയ്യൂന്ന് അറിയണവരുടെ അടുത്തുപോയി അവരെ കുടിപ്പിടിച്ചു കിടത്തണ പരിപാടിയും ഉണ്ട്. ആദിവാസി ഒരാള്‍ക്ക് വോട്ട് ചെയ്യാന്നു പറഞ്ഞാല്‍ പിന്നെ അവര്‍ക്കേ ചെയ്യൂ. ഈ വിശ്വാസം പാര്‍ട്ടിക്കര്‍ക്കുണ്ട്. അതുകൊണ്ട് അവര് അവസാനനിമിഷം എന്തെങ്കിലുമൊക്കെ പറഞ്ഞ് ആദിവാസിയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചിരിക്കും. എന്തൊക്കെ പറഞ്ഞാലും ആദിവാസിയെ പറ്റിക്കാന്‍ എളുപ്പമാണെന്ന് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കും ഭരിക്കുന്നവര്‍ക്കും അറിയാം.
മാത്തി മുത്തശി, കഴുത്തിലൊരു ചുവപ്പു ഹാരവും കൈയില്‍ ദേശാഭിമാനിയും
മല്ലന്‍ കാണിയോട് യാത്ര പറഞ്ഞിറങ്ങി നടക്കുമ്പോഴാണ് സൊസൈറ്റി പുരയില്‍ മാത്തി മുത്തശ്ശിയേയും ശാന്തയേയും കണ്ടത്. അംഗന്‍ വാടി കെട്ടിടം നിര്‍മിക്കുന്നതിനു മുമ്പ വരെ ഈ സൊസൈറ്റി പുരയിലായിരുന്നു ഊരുകൂട്ടം കൂടിയിരുന്നത്. മുകളില്‍ പനമ്പോല മേഞ്ഞ് വശങ്ങള്‍ മറക്കാത്തൊരു പുര. താഴെ പൂഴിയിട്ട് ഉറപ്പിച്ചിരിക്കുന്നു. ഈ സൊസൈറ്റി പുരവരെയാണ് ബസ് വരുന്നത്. സൊസൈറ്റി പുരയോട് ചേര്‍ന്ന് വലിയൊരു ഞാവല്‍ മരം.പഴുത്ത ഞാവല്‍കുലകള്‍. കുറെയേറെ താഴെ വീണു ചിതറിയിട്ടുണ്ട്. ഒരു വിരുതന്‍ മുകളിലുണ്ട്. താഴെ വീഴുന്ന പഴങ്ങള്‍ക്കായി താഴെ കാത്തുനില്‍ക്കുന്ന കൂട്ടുകാരികള്‍. നീലച്ച് നാവില്‍ നിന്ന് കൊതിത്തുള്ളികള്‍ ഇറ്റുവീഴുകയാണ്.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ ഇപ്പോള്‍ വന്നുപോയതേയുള്ളൂ. സ്ഥാനാര്‍ത്ഥികളെല്ലാം ഇവിടെവരെ വരാറുള്ളൂ. മാത്തി മുത്തശിയും ശാന്തയും വിജയകുമാറിനെ കാണാനെത്തിയതാണ്. കഴുത്തില്‍ ഒരു ചുവപ്പുഹാരവും കൈയില്‍ ദേശാഭിമാനി പത്രവും കണ്ടപ്പോള്‍ ഉറപ്പിച്ചത് മാത്തി കമ്യൂണിസ്റ്റ് തന്നെയാണെന്നാണ്. തെറ്റി, കഴുത്തിലിട്ട ചുവപ്പു റിബണിന്റെ മാല ഒരൊന്നാം ക്ലാസുകാരിയുടെ കൗതുകത്തോടെ നോക്കുന്നതിനിടയില്‍ പല്ലിത്ത മോണകാട്ടി ചിരിച്ചുകൊണ്ട് മാത്തി പറഞ്ഞത്, ഏതു സ്ഥാനാര്‍ത്ഥി വന്നാലും കാണന്‍ വരുമെന്നാണ്. അല്ലാതെ മാത്തി കമ്യൂണിസ്റ്റുമല്ല കോണ്‍ഗ്രസുമല്ല ബിജെപിയുമല്ല. പക്ഷെ വോട്ട് ചെയ്യും. അതാര്‍ക്കാണെന്നു മാത്രം പറയില്ല. ജനാധിപത്യത്തിന്റെ രഹസ്യസ്വഭാവം പ്രായം എത്രയെന്നുപോലും തിട്ടമില്ലാത്ത മാത്തി കളഞ്ഞുകുളിക്കാന്‍ തയ്യാറല്ല. അഗസ്ത്യാര്‍ കൂടത്തുനിന്നാണ് മാത്തിയെ ഇവിടേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നത്. അല്ലറ ചില്ലറ കൃഷിയൊക്കെയായി കഴിയുമ്പോഴാണ് മാത്തി വിഷഹാരിയായി മാറുന്നത്. ദൈവത്വം ഉള്ളവര്‍ക്കാണ് ഇത്തരം കഴിവുകള്‍ കിട്ടണതെന്നാണ് ഇവരുടെ വിശ്വാസം.പാരമ്പര്യമായി കൈമാറുന്നതാണെങ്കിലും അത് അര്‍ഹതയുള്ളവര്‍ക്കേ കിട്ടൂ. മാത്തി മൊട്ടമൂടിലെ പേരെടുത്തൊരു വിഷചികിത്സകയാണ്.
നാഗരാജാവും നാഗയക്ഷിയുമാണ് എല്ലാം ചെയ്യുന്നതെന്നാണ് മാത്തി പറയുന്നത്. മനസ്സറിഞ്ഞ് വിളിക്കുമ്പോള്‍ അവരു വന്നാണേ്രത വിഷമിറക്കുന്നത്! മലയിലെ പാമ്പാട്ടിയുടെ കൈയില്‍ നിന്നു വാങ്ങുന്ന വിഷക്കല്ലാണ് പ്രധാനം. അതുകൊണ്ടാണ് കൊത്തുകൊണ്ട ഭാഗത്ത് ഉരച്ചുനോക്കി പല്ലെടുക്കുന്നത്. വിഷക്കല്ലില്‍ തടയണ പല്ല് ചെറിയ മുള്ളുകൊണ്ട് തോണ്ടിയെടുക്കും. സൂക്ഷിച്ചില്ലെങ്കില്‍ ഈ പല്ല് തെറിച്ച് എവിടെയെങ്കിലും കൊള്ളും. തീണ്ടിയത് ഏതു പാമ്പാണെന്ന് ചികിത്സകന് മനസ്സിലാകും. തീരെ നിവൃത്തിയില്ലാത്തതാണെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപൊയ്ക്കാളാന്‍ പറയും. രക്ഷപ്പെടുമെന്ന് കരുതി പറയണതല്ല, കൂടെ വന്നവരുടെ സമാധാനത്തിന്. അങ്ങനെ പറയണ രോഗി മരിക്കുമെന്നു തീര്‍ച്ചയാണ്. എത്ര തിരക്കിനിടയില്‍ നിന്നാലും വിഷം തീണ്ടിയൊരു രോഗിയെ ഇന്ന് കൊണ്ടുവരുമെന്ന് മുന്‍കൂട്ടി അറിയാന്‍ വിഷഹാരിക്ക് കഴിയുമെന്നാണ് മാത്തി പറയുന്നത്. രോഗിയെ കൊണ്ടുവരുമ്പോള്‍ വിഷഹാരി എങ്ങനെയാണോ നില്‍ക്കുന്നതെന്നതും പ്രധാനമാണ്. കിഴക്കോട്ടു മുതുകും പടിഞ്ഞാറോട്ടു നെഞ്ചുമായിട്ടാണെങ്കില്‍ ആ രോഗിയെ കൈയേല്‍ക്കും. തെക്കോട് മുതുകും വടക്കോട്ട് നെഞ്ചുമായിട്ടാണെങ്കില്‍ ആ രോഗി രക്ഷപ്പെടാന്‍ സാധ്യതയില്ലാത്തതാണ്. നിമിത്തം ഗുണമായവരെ വിഷക്കല്ലുകൊണ്ട് പല്ലെടുത്ത് നാഗരാജാവിനെയും നാഗയക്ഷിയേയും മനസാല്‍ വിളിച്ചുവരുത്തി മുറിവില്‍ കച്ചോലവും പിന്നെ പേരുപറയാത്ത ചില മരുന്നുകളുംവച്ചുകെട്ടി, അരിയാഹാരം കൊടുക്കാതെ തിന കൊടുത്തും മാത്തി രക്ഷിച്ചെടുത്തിട്ടുണ്ട്. ഓന്നോ രണ്ടുപേര് മാത്രം മരിച്ചുപോയി. ഇന്ന് പക്ഷെ മാത്തിക്ക് പ്രായമേറെയായി. മക്കളുണ്ട്. അവരില്‍ ആര്‍ക്ക് ചികിത്സാവിധികളുടെ അറിവ് കൈമാറുമെന്ന് അറിയില്ല. ഒരു മകന് മരുന്നുകളൊക്കെ കുറിച്ചുകൊടുത്തിട്ടുണ്ട്. പക്ഷെ ഒന്നും തന്റെ കയ്യില്‍ അല്ലെന്നും നാഗരാജാവ് തീരുമാനിക്കുമെന്നുമാണ് മാത്തി പറഞ്ഞത്.
ആര്‍ക്കാണ് ഞങ്ങള്‍ വോട്ട് ചെയ്യേണ്ടത്?
മാത്തി മുത്തശ്ശിയുടെ അടുക്കല്‍ നിന്ന് മടങ്ങുമ്പോള്‍ വഴിയില്‍ കണ്ട് ചിലര്‍ക്കും പറയാനുണ്ടായിരുന്നത് തങ്ങളെ അവഗണിക്കുന്നവരോടുള്ള എതിര്‍പ്പായിരുന്നു. ആര്‍ക്ക് വോട്ട് ചെയ്തിട്ട് എന്തുകാര്യമെന്നാണവര്‍ ചോദിക്കുന്നത്. ഈ സെറ്റില്‍മെന്റ് വന്നുകണ്ടാല്‍ മനസ്സിലാകും. ആകെ ആദിവാസിക്ക് കിട്ടിയതെന്ന് പറയാന്‍ കുറച്ചുപേര്‍ക്ക് വീടുണ്ട്. കൂടതല്‍പേര്‍ക്കും അതൊന്നു പൂര്‍ത്തിയാക്കാന്‍ പറ്റണില്ല. ഇവിടെ നല്ലൊരു റോഡില്ല. എന്തെങ്കിലും കൃഷി ചെയ്യാന്‍പോലും സമ്മതിക്കാത്തവരാണ് ഫോറസ്റ്റുകാര്. വീടു പണിക്കുള്ള സാധനം ഇറക്കാനായി സ്വന്തം പറമ്പില്‍ കൂടി ഒരു വഴിവെട്ടിയതിന് കേസ് നേരിടേണ്ടി വരികയും അതു പിന്നെ കാശുകൊടുത്ത് ഒത്തുതീര്‍പ്പാക്കേണ്ടിയും വന്നതിന്റെ കഥ എസ് ടി പ്രമോട്ടറായ ബിന്ദു പറഞ്ഞു. ആദിവാസിയെ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. നിയമങ്ങള്‍ ഉണ്ടാക്കുന്നത് എംഎല്‍എമാര്‍ ചേര്‍ന്നല്ലേ. ആദിവാസി ക്ഷേമം പറയുന്നവര്‍ക്ക് ഞങ്ങളുടെ ശ്വാസം മുട്ടല്‍ മാറ്റിക്കൂടെ. എന്നിട്ട് ഞങ്ങളുടെ വോട്ട് ചോദിക്കുന്നതല്ലേ മര്യാദ. എല്ലാവരും പറയണത് വികസനം കൊണ്ടുവന്നൂന്നാ… ഏതു ആദിവാസിയാണ് വികസിച്ചിതെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ?
ആദിവാസിയെ ഈ കാട്ടില്‍ നിന്നും ഇറക്കിവിടില്ലെന്ന് ആരു കണ്ടു?
പാരമ്പര്യ ചികിത്സയില്‍ പേരെടുക്കയും അതൊടൊപ്പം തന്നെ കവയത്രിയായും അറിയപ്പെടുന്ന ലക്ഷ്മികുട്ടിയെ ആണ് പിന്നെ കണ്ടത്. ഇതിനോടകം തന്നെ ലക്ഷ്മിക്കുട്ടിയുടെ പേര് പുറംലോകത്തിന് പരിചിതമായിട്ടുണ്ട്. വംശവൈദ്യത്തിലൂടെ രാജ്യന്തരതലത്തില്‍ പേരെടുത്ത ലക്ഷ്മിക്കൂട്ടി കവിതയെഴുതിയും ലേഖനങ്ങളെഴുതിയും പ്രശസ്തി നേടിയിട്ടുണ്ട്. ചികിത്സാരീതികള്‍ പാരമ്പര്യമായി കിട്ടിയതാണെങ്കില്‍ തേഡ് ഫോറംവരെ പഠിച്ച ലക്ഷമികുട്ടിക്ക് പുസ്തകങ്ങള്‍ വായിച്ചും കേട്ടറിഞ്ഞുമാണ് എഴുത്തിലേക്ക് താല്‍പര്യം ജനിക്കുന്നത്. ഭാരതീയ പുരാണങ്ങളും ഗ്രീക്ക് ഇതിഹാസങ്ങളും വള്ളത്തോള്‍ കവിതകളുമൊക്കെ വായിച്ചു തുടങ്ങിയ ലക്ഷ്മികൂട്ടിക്ക് ഇന്ന് സ്വന്തമായി നല്ലൊരു പുസ്തകശേഖരമുണ്ട്. പുറം രാജ്യത്തുനിന്നുപോലും ലക്ഷ്മിക്കുട്ടിയെ തേടി വരുന്നവരുണ്ട്. ചികിത്സയ്ക്കായി എത്തുന്നവരും ഗവേഷണത്തിന് സഹായം തേടിവരുന്നവരും.
ചികിത്സയും എഴുത്തും വായനയും ചടങ്ങുകളിലെ ക്ഷണിതാവുമായിട്ടെല്ലാം എഴുപതാം വയസിലും വളരെ തിരക്കിലാണ് ലക്ഷ്മികുട്ടി. ഇതിനെല്ലാം ഇടയില്‍ വോട്ടിനായി തന്നെ തേടിവരുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കാരോട് കടുത്ത എതിര്‍പ്പാണ് അവര്‍ക്ക്. നാളെ ഞങ്ങളെ ഈ കാട്ടില്‍ നിന്നുപോലും ഇറക്കിവിടില്ലെന്ന് ആരു കണ്ടെന്നാണ് ലക്ഷ്മികുട്ടി ചോദിക്കുന്നത്. സര്‍ക്കാര് ഭൂമി, സര്‍ക്കാര് വീട്, നാളെ ഇറങ്ങിക്കോളാന്‍ ഇതേ സര്‍ക്കാര് തന്നെ പറഞ്ഞാല്‍ എവിടെപ്പോകും ആദിവാസി? കാട്ടില്‍ കേറി ഒരു മരുന്നു പറിക്കാന്‍പോലും അനുവാദമുണ്ടോ? ഡാമിന്റെ പേരിലാണ് നാലഞ്ച് കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് ഇവിടെ റോഡ് ഉണ്ടാക്കേണ്ടി വന്നത്. അവര്‍ക്ക് ഡാമാണ് വേണ്ടത്, ആദിവാസിയെ അല്ല. ഡാമുണ്ടാക്കിയിട്ടാണ് വികസനം വന്നെന്നു പറയണത്, ആദിവാസി പട്ടിണി കിടന്നോട്ടെ, അതാരും അറിയില്ലല്ലോ എന്നല്ലേ ഈ സര്‍ക്കാരിന്റെ വിചാരം…അങ്ങനെയാണേല്‍ വോട്ട് കൊടുക്കാന്‍ ഞങ്ങള്‍ക്കും മനസ്സില്ലാ…
മൊട്ടമൂടുകാര്‍ക്ക് അവരുടേതായ കൃത്യമായ തീരുമാനമുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ തിരച്ചുതരാത്ത ജനാധിപത്യ വ്യവസ്ഥയോടുള്ള എതിര്‍പ്പ് പ്രകടമാക്കാന്‍ തെരഞ്ഞെടുപ്പ് എന്ന പ്രകൃയയില്‍ നിന്ന് മാറി നിന്ന് പ്രതിഷേധിക്കാനാണ് അവരുടെ തീരുമാനം. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഈ തീരുമാനം അവര്‍ എടുക്കാറുണ്ടെങ്കിലും അവരുടെ മനസ്സിന്റെ നിഷ്‌കളങ്കതയെ മയക്കിയെടുക്കാനുള്ള കൗശലത നമ്മുടെ രാഷ്ട്രീയത്തിന് ഉള്ളിടത്തോളംകാലം പാര്‍ട്ടികള്‍ പേടിക്കണ്ട. കൂടുതല്‍ കൗശലക്കാരന് കൂടുതല്‍ കിട്ടും. അതുകൊണ്ട് മത്സരം നിങ്ങള്‍ക്കിടയില്‍ ആകട്ടെ, ആദിവാസികള്‍ വാക്കിന് വിലകല്‍പ്പിക്കുന്നവരാണ്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക