X

ചരിത്രത്തില്‍ ഇന്ന്: മ്യൂണിച്ച് ഒളിമ്പിക്‌സ് ദുരന്തവും ദേശീയ അധ്യാപക ദിനവും

1972 സെപ്തംബര്‍ 5
മ്യൂണിച്ച് ഒളിമ്പിക്‌സിനെത്തിയ ഇസ്രയേലി കായികതാരങ്ങളെ ബന്ദികളാക്കുന്നു

1972 ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് ലോകം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന്റെ നടുക്കത്തോടെയാണ്. ബ്ലാക്ക് സെപ്തംബര്‍ എന്ന ഭീകരസംഘടനയായിരുന്നു അതിനു പിന്നില്‍. 6 ഭീകരര്‍ അറബ് രാജ്യത്തിന്റെ ഒളിമ്പിക്സ് ജഴ്സി അണിഞ്ഞ് ഗെയിംസ് വില്ലേജില്‍ കടന്നു. ആര്‍ക്കും സംശയം തോന്നാതിരുന്നതിനാല്‍ അകത്ത് പ്രവേശിക്കാന്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നതുമില്ല. ഉള്ളില്‍ കടന്ന തീവ്രവാദികള്‍ പെട്ടെന്ന് തന്നെ ബാഗില്‍ കരുതിയിരുന്ന ആയുധങ്ങള്‍ പുറത്തെടുക്കുകയും ഇസ്രയേലി കായികതാരങ്ങളും ഒഫീഷ്യലുകളും താമസിച്ചിരുന്നിടത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ഇസ്രയേലികളുടെ ഭാഗത്ത് നിന്ന് പ്രതിരോധിക്കാനുള്ള ശ്രമം നടന്നെങ്കിലും ഒന്‍പത് ഇസ്രയേലികളെ ബന്ദികളാക്കാന്‍ ഭീകരര്‍ക്ക് കഴിഞ്ഞു.

1970ല്‍ പാലസ്തീന്‍ രാഷ്ട്രത്തിനായി ജോര്‍ദാനുമായി നടന്ന പോരാട്ടത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ഭീകര സംഘടനയാണ് ബ്ലാക്ക് സെപ്തംബര്‍. സെപ്തംബര്‍ മാസത്തില്‍ ഭീകരമായ പോരാട്ടം നടന്ന പത്ത് ദിനങ്ങളുടെ ഓര്‍മ്മയ്ക്കാണ് ബ്ലാക്ക് സെപ്തംബര്‍ എന്ന പേര് ഈ സംഘടന സ്വീകരിക്കുന്നത്. തങ്ങള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്ന 234 പേരെ വിട്ടയക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇസ്രായേലിന്റെ തടവില്‍ കഴിയുന്ന ഭൂരിഭാഗവും അറബികളായിരുന്നു. ഇൗ തടവുകാരെ ഒരു ഹെലിക്‌പോടറിലായി ജര്‍മ്മനിയിലെ ബാവറിയായിലുള്ള ഫസ്റ്റന്‍ഫെല്‍ഡ്ബ്രക്ക് പട്ടണത്തില്‍ കൊണ്ടുവരികയും അവിടെ നിന്ന് തങ്ങള്‍ക്ക് വിട്ടയക്കപ്പെട്ടവരുമായി രക്ഷപ്പെടാന്‍ ഒരു വിമാനം വിട്ടുതരണമെന്നും ഭീകരര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഇസ്രയേല്‍ തള്ളിക്കളഞ്ഞു.

ഇസ്രയേല്‍ തീരുമാനം ആകാശമാര്‍ഗ്ഗം ഷാര്‍പ് ഷൂട്ടേഴ്‌സിനെ ഉപയോഗിച്ച് ഭീകരരെ ആക്രമിച്ചു കീഴ്‌പ്പെടുത്താനായിരുന്നു. എത്രമാത്രം വിജയിക്കുമെന്ന ഉറപ്പില്ലാതെയാണ് ഇസ്രയേലി ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. തീരുമാനിച്ചതുപോലെ തന്നെ ഭീകരര്‍ തങ്ങിയ സ്ഥലത്തിനുനേരെ ഇസ്രയേലി ഷൂട്ടര്‍മാര്‍ വെടിയുതിര്‍ത്തു. ആദ്യത്തെ ആക്രമണത്തില്‍ മൂന്ന് ഭീകരരെ വധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നാല്‍ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. രണ്ടു ഹെലികോപ്ടറുകളിലായി ബന്ദികളെയും കൊണ്ട് തിരികെ പോകാനായി തുടങ്ങിയ സമയം രക്ഷപ്പെട്ട ഭീകരവാദികളില്‍ ഒരാള്‍ കൈയില്‍ കരുതിയിരുന്ന ഗ്രനേഡ് ഹെലികോപ്ടറിനു നേരെ വലിച്ചെറിഞ്ഞു. അതിലുണ്ടായിരുന്ന അഞ്ച് ഇസ്രയേലി ബന്ദികളും കൊല്ലപ്പെട്ടു. അടുത്ത ഹെലികോപ്ടറിനും തീപടരുകയും അതിനകത്തുണ്ടായിരുന്നവരും മരണത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. ആ സൈനിക ഓപ്പറേഷന്റെ അവസാനം 11 ഇസ്രയേലികളുടെയും 5 പലസ്തീനികളുടെയും മരണം സംഭവിച്ചു. രക്ഷപ്പെട്ട മൂന്ന് തീവ്രവാദികളെ പിന്നീട് പിടികൂടിയെങ്കിലും ഇവരെ വിട്ടയക്കേണ്ടി വന്നു. അതിനായി മറ്റൊരു ഹൈജാക്കിംഗ് കൂടി അരങ്ങേറി. ലുഫ്തനാസ 727 വിമാനം ഭീകരര്‍ റാഞ്ചുകയായിരുന്നു. പിടികൂടിയ ഭീകരരെ മോചിപ്പിക്കുകയായിരുന്നു ആവശ്യം. ആ അവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.

ഇസ്രയേലി കായികതാരങ്ങളെ ബന്ദികളാക്കുന്നതിനും പിന്നീട് അവരെ കൊല്ലുന്നതിലേക്കും ബ്ലാക്ക് സെപ്തംബര്‍ സംഘടനയെ നയിച്ചത് 1967 ല്‍ ഇസ്രയേല്‍ നടത്തിയ ആറുദിവസത്തെ യുദ്ധമാണ്. സിറിയയിലും ലബനനിലുമായി 70 ഓളം പേരെയാണ് അന്ന് ഇസ്രയേല്‍ കൊന്നൊടുക്കിയത്.

സെപ്തംബര്‍ 5
അധ്യാപക ദിനം

സെപ്തംബര്‍ 5 ഇന്ത്യ ആചരിക്കുന്നത് അധ്യാപകദിനമായാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അറിയപ്പെടുന്ന വാഗ്മിയുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷണന്റെ ജന്മദിനമാണ് രാജ്യം അധ്യാപകദിനമായി ആചരിക്കുന്നത്. 1888 ലാണ് അദ്ദേഹം ജനിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുത്തണിയിലെ ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിലായിരുന്നു രാധാകൃഷ്ണന്റെ ജനനം.

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് തത്വചിന്തയില്‍ ബിരുദം നേടി. അദ്ദേഹത്തെ ഓക്‌സോഫോര്‍ഡിലെ ഹാരിസ് മാഞ്ചെസ്റ്റര്‍ കോളേജില്‍ ജീവിതദര്‍ശനങ്ങളെക്കുറിച്ച് ഹിബെര്‍ട് പ്രഭാഷണം നടത്തുന്നതിനായി ക്ഷണിക്കുകയുണ്ടായി.കീര്‍ത്തിമാനായ പണ്ഡിതനും ഭാരതീയ തത്വചിന്തയില്‍ അഗ്രണ്യനുമായിരുന്നു. പടിഞ്ഞാറിനും കിഴക്കിനും ഇടയിലുള്ള പാലമായി ഡോ.എസ് രാധാകൃഷ്ണന്‍ നിലകൊണ്ടിരുന്നു.


1962-67 കാലയളവില്‍ അദ്ദേഹം ഭാരതത്തിന്റെ രാഷ്ട്രപതിയായി ചുമതലയേറ്റു. 1954 ല്‍ രാജ്യം ഡോ. എസ് രാധാകൃഷ്ണന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചു.

This post was last modified on September 5, 2014 8:10 am