X

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുന്നു; ഒഴിപ്പിച്ചേ മടങ്ങൂവെന്നു സബ് കളക്ടര്‍

പൊലീസ് ഇടപെടുന്നില്ലെന്നും പരാതി

മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടയുന്നു. ശ്രീറാം വെങ്കിട്ടരാമനുമായി നേതാക്കള്‍ വാക്കു തര്‍ക്കം നടത്തുകയാണ്. തടയുന്നവരെ മാറ്റാന്‍ സബ് കളക്ടര്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കയ്യേറ്റം ഒഴിപ്പിച്ചേ അടങ്ങൂ എന്ന നിലപാടിലാണു സബ് കളക്ടര്‍. ഭൂസംരക്ഷണസേന പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതായും വിവരമുണ്ട്. ലിസ്റ്റിന്‍ എന്നയാള്‍ക്കാണു മര്‍ദ്ദനമേറ്റത്.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍ സബ് കളക്ടറുമായി തുറന്ന പോരിലാണ്. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ഇവരുടെ പരാതി. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ വ്യാജപട്ടയം ഉപയോഗിക്കുന്നു എന്ന ആരേപണം ഉയര്‍ന്നതോടുകൂടി ഭരണപക്ഷ പാര്‍ട്ടിയും സര്‍ക്കാരിലെ മന്ത്രിയുമടക്കം ശ്രീറാം വെങ്കിട്ടരാമനെതിരേ വന്നിരുന്നു. എന്നാല്‍ വിവിധ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളുമാണു താന്‍ ഒഴിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ തടയുമെന്ന ഉറച്ച നിലപാടിലാണു സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍.

This post was last modified on April 12, 2017 1:36 pm