X

യുപിയില്‍ ട്രെയിനിനുള്ളില്‍ മുസ്ലിം കുടുംബത്തിനു നേരെ ക്രൂരമായ ആക്രമണം

പുറത്തുനിന്നെത്തിയ 30 ഓളം പേരാണ് അക്രമിച്ചത്. സത്രീകളെ അപമാനിക്കുകയും ഇവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു

ഉത്തര്‍പ്രദേശില്‍ ട്രെയിനിനുള്ളില്‍ മുസ്ലിം കുടുബത്തിനുനേരെ ക്രൂരമായ ആക്രമണം. ബുധനാഴ്ച മെയിന്‍പുരിയിലായിരുന്നു സംഭവം. മുപ്പതോളം പേര്‍ അടങ്ങിയ അക്രമി സംഘം സ്ത്രീകളെയും പുരുഷന്മാരെയും മര്‍ദ്ദിച്ചു. ഇരുമ്പു കമ്പികളും വടികളും ഉപയോഗിച്ചായിരുന്നു അക്രമം. സ്ത്രീകളെ ലൈംഗികമായി അപമാനിക്കുകയും അവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ആക്രമണത്തിനിരകളായവര്‍ക്ക് തലയ്ക്കും ശരീരത്തിനും സാരമായ ക്ഷതമേറ്റിട്ടുണ്ടെന്നാണു വിവരം. പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നുപേരെ പിടികൂടുകയും ചെയ്തു.

ഇരുമ്പു കമ്പികളും വടികളുമായി പുറത്തു നിന്നെത്തിയ മുപ്പതോളം പേര്‍ ഷിക്കോഹാബാദ്- കസ്ഗാംങ് പാസഞ്ചര്‍ ട്രെയിനിലെ എമര്‍ജന്‍സി വിന്‍ഡോ തകര്‍ത്ത് ഉള്ളില്‍ കടന്നാണ് യാത്രികരായ കുടുംബത്തെ ആക്രമിച്ചത്. അവര്‍ ഞങ്ങളെ ഇരുമ്പു കമ്പികള്‍കൊണ്ട് തല്ലി. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു. കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ചു. ബുദ്ധിമാന്ദ്യമുള്ള എന്റെ 17 വയസുള്ള മകനെപ്പോലും വെറുതെ വിട്ടില്ല; അക്രമണത്തിനിരയായ 53 കാരന്‍ ഷക്കീര്‍ പറയുന്നു. പുറത്തുനിന്നും വന്നവരാണ് ആക്രമിച്ചത്. ചില യാത്രക്കാര്‍ തങ്ങളുടെ രക്ഷയ്‌ക്കെത്തിയെങ്കിലും അവരെയും അക്രമികള്‍ ഉപദ്രവിച്ചതായി ഷക്കീര്‍ പറയുന്നു.

ഫറൂഖബാദിലെ കൈംഗാങ് സ്വദേശിയായ ഷക്കീര്‍ ഉള്‍പ്പെടെ 11 പേരാണ് ആക്രമണത്തിന് ഇരയായത്. തലയ്ക്കും കൈകള്‍ും ഗുരുതരമായി പരിക്കേറ്റ് എട്ടുപേര്‍ ആശുപത്രിയിലുണ്ട്. ആക്രമണത്തിനിരകളായ എല്ലാവര്‍ക്കും തന്നെ ആന്തരിക രക്തസ്രാവം സംഭവിച്ചിട്ടുണ്ടെന്നും ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് പൊലീസ് സൂപ്രണ്ട് ഒ പി സിംഗ് മാധ്യമങ്ങളോടു പറയുന്നു. പൊലീസ് ഐപിസി 395 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വകുപ്പുകള്‍ കൂടുതല്‍ ചുമത്തേണ്ടതുണ്ടോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും എസ് പി പറയുന്നു.

 

This post was last modified on July 14, 2017 8:32 pm