വരുന്ന വര്‍ഷത്തെ സാമ്പത്തിക നിലയെ കുറിച്ച് ശുഭാപ്തിവിശ്വാസവും അതേ സമയം ജാഗ്രതയും പുലര്‍ത്തുന്നതാണ് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2017-18 വര്‍ഷത്തിലേക്കുള്ള സാമ്പത്തിക സര്‍വെ. പക്ഷെ സര്‍വെയിലെ ചില കണ്ടെത്തലുകള്‍ ഇന്ത്യക്കാരെ ആശങ്കാകുലരാക്കുകയും നാണിപ്പിക്കുകയും ചെയ്യും.
സ്ത്രീ പ്രശ്‌നങ്ങളോടും ശാക്തീകരണത്തോടും ഐക്യദാര്‍ഢ്യം പ്രഖാപിക്കുന്നതിനായി പിങ്ക് നിറത്തിലുള്ള പുറംചട്ടയോടെയാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നതെങ്കിലും പുത്രന്മാര്‍ പിറക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള അദമ്യ താത്പര്യം അത് മറച്ചുവെക്കുന്നില്ല. പുത്രന്മാര്‍ ജനിക്കുന്നതിന് വേണ്ട ‘സാമൂഹ്യോപരിയായ മുന്‍ഗണനകള്‍ക്ക്’ ഇന്ത്യക്കാര്‍ നിര്‍ബന്ധിതരാവുന്നുണ്ടെന്നും വിപരീത ലിംഗാനുപാദത്തിന്റെ ഫലമായി 63 ദശലക്ഷം സ്ത്രീകളെ ‘കാണാതായിട്ടുണ്ടെന്നും’ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഒരു പുത്രന്‍ ജനിക്കുന്നതുവരെ കുട്ടികളെ ഉണ്ടാക്കിക്കൊണ്ടിരിക്കാനാണ് ഭൂരിപക്ഷം ഇന്ത്യക്കാരും ശ്രമിക്കുന്നതെന്നാണ് സര്‍വെ നിരീക്ഷിക്കുന്നത്. മിക്ക ഘട്ടങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിഭവങ്ങള്‍ പരിമിതപ്പെടുന്നു എന്നതാണ് ഇതിന്റെ ആത്യന്തികഫലം.
‘മകന്‍ പിറക്കുന്ന കുടുംബങ്ങള്‍ വീണ്ടും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള പ്രവണത മകള്‍ പിറക്കുന്ന കുടുംബങ്ങളെക്കാള്‍ കുറവാണ്. ‘ഗര്‍ഭനിരോധന നിയമങ്ങള്‍’ പാലിക്കുന്ന രക്ഷകര്‍ത്താക്കളെ കുറിച്ചുള്ള ഒരു സൂചകമാണിത്’ എന്ന് സര്‍വെ പറയുന്നു.
ഈ അതിമുന്‍ഗണന മൂലം ‘അനഭിമത’ വിഭാഗത്തില്‍ പെടുന്ന 21 ദശലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ജനിച്ചുകഴിഞ്ഞാല്‍ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ടെങ്കിലും ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറയണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം നയിച്ച സര്‍വെ വ്യക്തമാക്കുന്നു.
ആണ്‍കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറികളോ നമ്മുടെ വന്ധ്യതാനിവാരണ ക്ലിനിക്കുകള്‍?
എന്താണ് ഇന്ത്യയെ പിന്നോക്കം വലിക്കുന്നത്?
ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നതില്‍ നിന്നും ഇന്ത്യയെ തടയുന്ന നാല് ഘടകങ്ങള്‍ ഉണ്ടെന്നാണ് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സര്‍വെയുടെ അഞ്ചാം അദ്ധ്യായത്തില്‍ പറയുന്നത്. മാനുഷിക മൂലധന സൃഷ്ടി അല്ലെങ്കില്‍ സര്‍വെ ഫലത്തില്‍ വിവരിക്കുന്നതുപോലെ നല്‍കുന്ന ജോലി ചെയ്യാനുള്ള ശേഷിയാണ് ഒരു ഘടകം.
അതിങ്ങനെയാണ്: രണ്ടാം ക്ലാസുകാര്‍ക്ക് കൊടുക്കുന്ന വായന അല്ലെങ്കില്‍ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ നാല്‍പ്പത് ശതമാനം കുട്ടികള്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് സാധിക്കുന്നതിനേക്കാള്‍ കൂടുതലായി ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇത്തരം പരീക്ഷകളെ മറികടക്കാന്‍ സാധിക്കുന്നുണ്ട്. കുട്ടികള്‍ പഠിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇതിന്റെ അര്‍ത്ഥം. പക്ഷെ ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പഠനനിലവാരം ഉണ്ടാകുന്നില്ല. അവര്‍ക്ക് എന്തറിയാം എന്നതും അവര്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുവരികയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഈ വിടവ് കൂടുതല്‍ വര്‍ദ്ധിക്കും. അതിനാല്‍ തന്നെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച പ്രദാനം ചെയ്യുന്ന തൊഴിലവസരങ്ങള്‍ മുതലെടുക്കാന്‍ അവര്‍ക്ക് സാധിക്കുകയുമില്ല.
ദോശ സാമ്പത്തികശാസ്ത്രം; സാമ്പത്തിക പരിഷ്കാരങ്ങളും വായ്പാധിഷ്ഠിത വളര്‍ച്ചയുടെ അപകടങ്ങളും
ഇത്തരത്തിലുള്ള സംഭ്രമജനകമായ കണ്ടെത്തലുകള്‍ക്ക് അപ്പുറം ഒരേസമയം പ്രത്യാശ പകരുന്നതും അതേ സമയം ജാഗ്രത ആവശ്യപ്പെടുന്നതുമായ ഒരു ചിത്രമാണ് സര്‍വെ മുന്നോട്ട് വെക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദനം ഏഴ്-ഏഴര ശതമാനത്തില്‍ എത്തുമെന്ന് അത് പ്രവചിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.75 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തികഘടനയായി ഇന്ത്യ നിലനില്‍ക്കും എന്നാണ് കണക്കുകളില്‍ പ്രതീക്ഷിക്കുന്നത്.
സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളാണ് ഗുണപരമായ ഉത്തേജനത്തിന് സംഭാവന ചെയ്ത അടിസ്ഥാന ഘടകമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വിലയിരുത്തല്‍: ജൂലൈയ് ഒന്നിന് നടപ്പിലാക്കിയ ചരക്ക്, സേവന നികുതിയും ബാങ്കിംഗ് മേഖലയിലെ കടലാസ് പരിഷ്‌കരണവുമാണ് ഇതിന് നിദാനമായി സര്‍വെ ചൂണ്ടിക്കാണിക്കുന്നത്. വായ്പകള്‍ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകളുടെ പാപ്പരത്ത ചട്ടം ഉപയോഗിക്കുന്നതും പൊതുമേഖല ബാങ്കുകളെ പുനര്‍മൂലധനവല്‍ക്കരിക്കുന്നതും ഈ പരിഷ്‌കാരങ്ങളില്‍ പെടുന്നു.
2018ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി; ആന കൊടുത്താലും ആശ കൊടുക്കരുത്
ആഭ്യന്തര മേഖലകളിലെ ഈ അനുകൂല കാറ്റിനൊപ്പം, ഇതിനകം തന്നെ ഇന്ത്യയുടെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര ചോദനം ഉയരുന്ന തരത്തിലുള്ള ആഗോള സാമ്പത്തിക ഉണര്‍വും കാര്യങ്ങള്‍ അനുകൂലമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അനുകൂല ഘടകങ്ങളുടെ മേല്‍കൈ അനുഭവിക്കുമ്പോള്‍ തന്നെ, വര്‍ദ്ധിക്കുന്ന ഇന്ധനവില ഉള്‍പ്പെടെയുള്ള സ്ഥൂല സാമ്പത്തിക ഭീഷണികളെ നേരിടുന്നതിന് അനിതരസാധാരണമായ സാമ്പത്തിക വൈഭവം ആവശ്യമായി വരുന്നുണ്ട്.
ഓഹരി കമ്പോളത്തില്‍ ഉണ്ടാവുന്ന ‘അപ്രതീക്ഷിത ഞെട്ടല്‍’ മൂലം സംഭവിക്കുന്ന കുത്തനെ ഉയരുന്ന ഓഹരി വിലകളെ കുറിച്ചുള്ള ആശങ്ക മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പങ്കുവെക്കുന്നുണ്ട്. ദൈനംദിനം എന്ന വണ്ണം ഇന്ത്യന്‍ ഓഹരി വിപണി പുതിയ റെക്കോഡുകള്‍ സ്ഥാപിക്കുമ്പോള്‍ ‘അതിന്റെ സുസ്ഥിരതയെ കുറിച്ചുള്ള പ്രതീക്ഷയിലും’ റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. മൂലധന ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓഹരി കമ്പോളത്തില്‍ ചില തിരുത്തലുകള്‍ വരുത്തണമെങ്കില്‍ സ്വാഭാവികമായും പലിശ നിരക്ക് കൂട്ടേണ്ടി വരും. ഇത് താല്‍ക്കാലിക ഉയര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
സമ്പന്നര്‍ അതിസമ്പന്നരാകുന്നു; ഇന്ത്യ നേരിടുന്ന തുറന്ന വെല്ലുവിളി
This post was last modified on January 30, 2018 11:48 am