ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ പ്രതിനിധികളുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് ഇന്ത്യ. പാകിസ്താന്റെത് തെറ്റായ വിവരണങ്ങളുള്ള ഭ്രാന്തന്‍ പ്രസ്താവനകളാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് അവരുടെ നയതന്ത്രമെന്നുമാണ് ഇന്ത്യന്‍ പ്രതിനിധികള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ 47 അംഗങ്ങളുള്ളതില്‍ ഏഷ്യാ – പസിഫിക് ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനുമുള്ളത്. പാകിസ്താന്റെ അംഗത്വം 2020-ല്‍ അവസാനിക്കുമ്പോള്‍, കൗണ്‍സിലില്‍ ഇന്ത്യക്ക് 2021 വരെ അംഗത്വമുണ്ട്.
വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗും പാകിസ്താന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ നേതൃതിലായിരുന്നു പാകിസ്താന്റെ പ്രതികരണങ്ങള്‍.
‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല. ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണത്. ഭീകരവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം’ എന്നാണ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള പാക് സംഘം യുഎന്നില്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ മറുപടി പ്രസ്താവനയുടെ ചുരുക്കം – ‘കാശ്മീരുമായി ബന്ധപ്പെട്ട നിയമഭേദഗതി മറ്റ് നിയമങ്ങളെപ്പോലെത്തന്നെ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല. എല്ലാ പ്രശ്‌നങ്ങളെയും നേരിട്ടുകൊണ്ട് ജമ്മു കാശ്മീര്‍ ഭരണകൂടം നിലവില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യപ്രക്രിയകള്‍ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. അതിര്‍ത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള ഭീകരവാദം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളാണിത്. എന്നും ഭീകരവാദത്തിന്റെ ഇരയായിരുന്നു ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളര്‍ത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാര്‍ത്ഥ ലംഘകര്‍.’ എന്നാണ്.
This post was last modified on September 11, 2019 8:31 am