X

അഭിമന്യു വധക്കേസ്: കേസന്വേഷണത്തിൽ പുരോഗതിയില്ല, പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് അച്ഛൻ മനോഹരൻ

അഭിമന്യുവിനെ കുത്തിയ പ്രതി സഹലിനെ ഇതുവരെ പിടികൂടാനായില്ല. അന്വേഷണ പുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരന്‍ പറഞ്ഞു.

അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ അച്ഛന്‍ മനോഹരന്‍. കേസ് അന്വേഷണത്തില്‍ പോലീസിന് പഴയ താല്‍പ്പര്യമില്ലെന്നും പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും അച്ഛന്‍ മനോഹരന്‍ ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊലപാതകം നടന്ന് അഞ്ച് മാസമായിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അഭിമന്യുവിനെ കുത്തിയ പ്രതി സഹലിനെ ഇതുവരെ പിടികൂടാനായില്ല. അന്വേഷണ പുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരന്‍ പറഞ്ഞു.

അതേസമയം അഭിമന്യു വധക്കേസ് കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറി. വിചാരണ ഏത് സെഷന്‍സ് കോടതിയില്‍ നടത്തണമെന്നതടക്കമുള്ള തുടര്‍ നടപടി ഉള്‍പ്പെടെ ഇനി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിക്കും. കുറ്റപത്രത്തിലെ പ്രാരംഭ നടപടി മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയായിക്കിയ ശേഷമാണ് കേസ് കൈമാറുന്നത്.

അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, കൃത്യം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. പതികളായ ജെ.ഐ. മുഹമ്മദ് (21), ആരിഫ് ബിന്‍ സലീം (25), റിയാസ് ഹുസൈന്‍ (37), ബിലാല്‍ സജി (18), ഫാറൂഖ് അമാനി (19), റജീബ് (25), അബ്ദുല്‍ നാസര്‍ (24), ആദില്‍ ബിന്‍ സലീം (23), 13ാം പ്രതി സനീഷ് എന്നിവരുടെ വിചാരണ അടക്കമുള്ള നടപടികളാണ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 16 പ്രതികളുള്ള കേസില്‍ എട്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

 

Related Post
Leave a Comment