X

അമിത് ഷാ, എസ് ജയശങ്കര്‍, അര്‍ജുന്‍ മുണ്ട, വി മുരളീധരന്‍ – കേന്ദ്ര മന്ത്രിസഭയില്‍ 21 പുതുമുഖങ്ങള്‍

21 പുതുമുഖങ്ങളില്‍ ആറ് പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. സ്വതന്ത്ര ചുമതലയുള്ള വി മുരളീധരന്‍ അടക്കം 15 പേര്‍ സഹമന്ത്രിമാര്‍.

രണ്ടാം മോദി സര്‍ക്കാരില്‍, കേന്ദ്ര മന്ത്രിസഭയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത് 21 പേരാണ്. ഏറ്റവും പ്രധാനപ്പെട്ടയാള്‍ മോദിയുടെ വിശ്വസ്തനും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ തന്നെ. രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിംഗ് ആണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് രാജ്‌നാഥ് സിംഗ് ആയിരിക്കാം. അതേസമയം മോദി കഴിഞ്ഞാല്‍ എല്ലാ വകുപ്പിലും ഇടപെടാന്‍ കഴിയുന്ന അമിത് ഷാ തന്നെയായിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. അപ്രതീക്ഷിത വരവ് മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റേതാണ്. സുഷമ സ്വരാജ് ഇത്തവണ മന്ത്രിസഭയിലില്ല. ജയശങ്കര്‍ ആയിരിക്കും വിദേശകാര്യ മന്ത്രി എന്നാണ് സൂചന.

21 പുതുമുഖങ്ങളില്‍ ആറ് പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. അമിത് ഷാ, എസ് ജയശങ്കര്‍, രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, മഹേന്ദ്രനാഥ് പാണ്ഡെ, അര്‍ജുന്‍ മുണ്ട, പ്രഹ്‌ളാദ് ജോഷി, അരവിന്ദ് സാവന്ത് (ശിവസേന) എന്നിവരാണ് മോദി കാബിനറ്റിലെ പുതുമുഖങ്ങള്‍. മുഖ്യമന്ത്രി സ്ഥാനം രഘുബീര്‍ ദാസിന് നല്‍കിയതിനെ തുടര്‍ന്ന് അതൃപ്തിയിലായിരുന്ന ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട മോദി കാബിനറ്റില്‍ ഇടപിടിച്ചു. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ അടക്കം 15 പേര്‍ സഹമന്ത്രിമാര്‍.

ALSO READ: മന്‍മോഹന്‍ സിങിന്റെ വിശ്വസ്തന്‍, ആണവ കരാറിന്റെ സൂത്രധാരന്‍, എസ് ജയശങ്കര്‍ മോദിയുടെ വിദേശകാര്യമന്ത്രി?

ദാന്‍വെ റാവുസാഹിബ് ദാദാറാവു, ജി കിഷന്‍ റെഡ്ഡി, സഞ്ജയ് ശ്യാം റാവു ധോത്രെ, അനുരാഗ് താക്കൂര്‍, അംഗാഡി സുരേഷ് ചന്നബസപ്പ, നിത്യാനന്ദ റായ്, രത്തന്‍ലാല്‍ കട്ടാരിയ, രേണുക സിംഗ്, സോം പ്രകാശ്, ദേബശ്രീ ചൗധരി, രമേശ്വര്‍ തേലി, കൈലാഷ് ചൗധരി, പ്രതാപ് സാരംഗി എന്നിവരാണ് വി മുരളീധരന് പുറമെയുള്ള സഹമന്ത്രിമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 58 മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ നാല് 54 പേരും ബിജെപിയില്‍ നിന്നാണ്. ശിരോമണി അകാലിദളില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ ബാദലും ശിവ്‌സേനയില്‍ നിന്ന് അരവിന്ദ് സാവന്തും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) യുടെ രാംദാസ് അതോലെയും സത്യപ്രതിജ്ഞ ചെയ്തു.

സഖ്യകക്ഷികളായ ജെഡിയുവിനും എഐഎഡിഎംകെയും മന്ത്രിസഭയിലില്ല. 16 സീറ്റുള്ള ജെഡിയു മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഒന്ന് നല്‍കാനേ ബിജെപി തയ്യാറായുള്ളൂ. ഇതേത്തുടര്‍ന്ന് മന്ത്രിസഭയില്‍ ചേരേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഒരു സീറ്റ് മാത്രമുള്ള എഐഎഡിഎംകെയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയിട്ടുമില്ല.

This post was last modified on May 31, 2019 10:49 am

Related Post
Leave a Comment