X

ബാര്‍ കോഴക്കേസില്‍ വീണ്ടും മാണിക്ക് തിരിച്ചടി. വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

ബാര്‍ കോഴക്കേസില്‍ മാണിക്ക് തിരിച്ചടി. വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കേസ് ഈ മാസം 15ന് വീണ്ടും പരിഗണിക്കും. കെഎം മാണിയെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഡിസംബര്‍ പത്തിന് മുമ്പായി തുടര്‍നടപടികള്‍ക്കുള്ള അനുമതി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേസ് മൂന്ന് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും തുടര്‍അന്വേഷണം വേണമെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിാിരുന്ന കെ എം മാണി പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന് ഒരു കോടി രൂപ കോഴ വാങ്ങിയെന്നതാണ് കേസ്. ബാറുടമ ബിജുരമേശായിരുന്നു പരാതിക്കാരന്‍. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു. പിന്നീട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി വാങ്ങാന്‍ വിജിലന്‍സിനെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.

ബാര്‍കോഴ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. അന്വേഷണം വൈകുന്നതിനെതിരെയാണ് വി എസിന്റെ ഹര്‍ജി. തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി നിര്‍ദ്ദേശത്തെ വി എസിന്റെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

Related Post
Leave a Comment