X

രഥയാത്ര അവസാനിക്കുമ്പോള്‍ കേരളം ബിജെപിക്ക് പാകമായ മണ്ണായി മാറും: പിഎസ് ശ്രീധരന്‍ പിള്ള

സുപ്രീം കോടതി വിധി മറയാക്കി ഹിന്ദു ആചാരങ്ങളിലും വിശ്വാസങ്ങളിലും ഇടപെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്  രഥയാത്ര ഉദ്ഘാടനം ചെയ്ത് കര്‍ണ്ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ എന്‍ഡിഎ നടത്തുന്ന രഥയാത്ര പത്തനംതിട്ടയിലെത്തുമ്പോള്‍ കേരളം ബിജെപിക്ക് പാകമായ മണ്ണായിമാറുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള. കാസര്‍ഗോഡ് മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന് സമീപത്ത് നടന്ന രഥയാത്ര ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീധരന്‍ പിള്ള, വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്നത് വിനാശകാലെ വിപരീത ബുദ്ധിയെന്ന നിലപാടാണെന്നും അദ്ദേഹം പറയുന്നു. വിഷാദം ബാധിച്ച പാര്‍ട്ടിയാണ് സിപിഎം. ഈ തിരിച്ചറിവാണ് പാര്‍ട്ടി മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ് അടക്കമുള്ളവരുടെ കുടുംബാംഗങ്ങള്‍ പോലും ബിജെപിയിലേക്കെത്തുന്നത്.

വര്‍ഗ്ഗീയതയുണ്ടാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും ആരോപിക്കുന്നത്. എന്നാല്‍ ധര്‍മത്തിന്റെ മുന്നേറ്റമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഇതാര്‍ക്കും എതിരല്ല. ഡസണ്‍ കണക്കിന് ക്രിസ്ത്യന്‍ പുരോഹിതരും, ചില മുസ്ലീം പണ്ഡിതന്‍മാരുടെയും അനുഗ്രഹം വാങ്ങിയായിരിക്കും രഥയാത്രയുടെ പ്രയാണം. തങ്ങളുടെ യാത്രയോട് ആകെ എതിര്‍പ്പുള്ളത് അവിശ്വാസികള്‍ക്കാണെന്നും അദ്ദേഹം പറയുന്നു. കാപട്യമേ നിന്‍റെ പേരോ പിണറായി വിജയന്‍ എന്ന് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്നെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയെ തകർക്കാനാണ് എന്നും സിപിഎം ശ്രമിച്ചിട്ടുള്ളത്. ശബരിമലയിലെ വിഗ്രഹം കത്തിപോയതാണ് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ഹൈക്കോടതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ പറയുന്നത്.  കത്തിപോയതുകൊണ്ട് അങ്ങനെയൊരു വിഗ്രഹം ഇല്ല. ദേവനില്ല. ദേവനില്ലെങ്കില്‍ ലീഗല്‍ സ്റ്റാറ്റസില്ല. അതിനാല്‍ തന്നെ അതിന്‍റെ പേരില്‍ ഒരു ആചാരവും അനുഷ്ഠാനവും അവകാശപ്പെടാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും നായനാര്‍ കോടതിയില്‍ പറഞ്ഞു. ഇങ്ങനെ വാദിച്ച സിപിഎമ്മിന് വെളിപാടുണ്ടായോ എന്നറിയില്ല. ഇപ്പോള്‍ വിശ്വാസികളാണെന്നും പറഞ്ഞ് സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

ബിജെപി സ്ഥാപക നേതാവ് എല്‍ കെ അഡ്വാനിയുടെ 91ാം ജന്‍മദിനത്തിലാണ് കേരളത്തിലെ രഥയാത്ര ആരംഭിക്കുന്നത്. ഒരിക്കല്‍ അദ്ദേഹം നടത്തിയ രാമ രഥയാത്രയുടെ പശ്ചാത്തലത്തിലാണ് ഇന്ന് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലിരിക്കുന്നത്. നാല് എംപിമാര്‍ ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയായിരുന്നു അക്കാലത്ത് ബിജെപി. ഇത്തരത്തില്‍ ഒരു ധാര്‍മിക മുന്നേറ്റം കേരളത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ വള്ളി പുള്ളി വ്യത്യാസം വരുത്താനില്ലെന്നുമായിരുന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധി മറയാക്കി ഹിന്ദു ആചാരങ്ങളിലും വിശ്വാസങ്ങളിലും ഇടപെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്  രഥയാത്ര ഉദ്ഘാടനം ചെയ്ത് കര്‍ണ്ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ ആരോപിച്ചു. സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ബിജെപി സുപ്രീം കോടതി വിധിക്ക് എതിരല്ല. ഭക്തരുടെ വികാരമാണ് സമരത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്. പ്രശ്നങ്ങൾ തീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും യെദ്യൂരപ്പ പറഞ്ഞു. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ജി രാമന്‍ നായര്‍, മറ്റ് ബിജെപി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. എന്‍ഡിഎ നേതാക്കളായ അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന രഥയാത്ര 13 ന് പത്തനംതിട്ടയിൽ  സമാപിക്കും.

This post was last modified on November 8, 2018 1:48 pm

Related Post
Leave a Comment