വനിതാ മതിലിൽ സർക്കാരിനെ വിമർശിച്ച വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനളെ കുട്ടുപിടിച്ച് എന്ത് നവോത്ഥാനമാണ് സംസ്ഥാനത്ത് ഉണ്ടാക്കാനുള്ളതെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കാനം. വിഎസ്സിന്റെ നിലപാട് ശരിയല്ലെന്നു പറഞ്ഞ കാനം അദ്ദേഹം ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണു വിശ്വാസമെന്നും കൂട്ടിച്ചേർത്തു.
സിപിഎം നയിക്കുന്ന ഇടതു മുന്നണിയാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത് അതു വിഎസ് മനസ്സിലാക്കുമെന്ന് കരുതുന്നു. വിഎസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രമെന്നായിരുന്നു വിഎസിന്റെ വിമർശനം. ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ല. ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു ചെയ്യാനാവില്ലെന്നും വിഎസ് പ്രതികരിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കാനത്തെ വിമർശിച്ച് എൻഎസ്എസ് നിലപാടിനെയും കാനം വിമർശിച്ചു. നവോത്ഥാനം വേണോ വിമോചനസമരം വേണോയെന്നു എൻഎസ്എസ് തീരുമാനിക്കണായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. വനിതാമതിലിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നും കാനം കൂട്ടിച്ചേർത്തു. എന്‍എസ്എസിന്റെ സംഘടനാസംവിധാനവും അടിത്തറയും ശക്തമാണ്. അവർ ഉദ്ദേശിക്കുന്നത് നടപ്പിലാവില്ല. മതിയായ തിരിച്ചടി നൽകുമെന്നുമായിരുന്നു എൻഎസ്എസ് നിലപാട്.
This post was last modified on December 30, 2018 4:04 pm