X

മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലി യുഎസ് ജയിലില്‍ ആക്രമിക്കപ്പെട്ടതായി റിപോര്‍ട്ട്

ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നോര്‍ത്ത് ഇവാന്‍സ്റ്റണ്‍ ഹോസ്പ്പിറ്റലിലെ തീവ്ര പരിചരണ വിവഭാഗത്തിലാണെന്നും മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു.

മുബൈ ഭീകരാക്രമണക്കേസില്‍  കുറ്റക്കാരനെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന്  തടവില്‍ കഴിയുന്ന പാക്കിസ്ഥാന്‍ വംശജനായ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ജയിലില്‍ ആക്രമിക്കപ്പെട്ടതായി റിപോര്‍ട്ട്. 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ചിക്കാഗോയിലെ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയെ സഹ തടവുകരായ സഹോദരങ്ങളാണ് അക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നോര്‍ത്ത് ഇവാന്‍സ്റ്റണ്‍ ഹോസ്പ്പിറ്റലിലെ തീവ്ര പരിചരണ വിവഭാഗത്തിലാണെന്നും മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു.

ജൂലൈ 8 നാണ് ആക്രമണമുണ്ടായതെന്നു പറയുമ്പോഴും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കാന്‍ ചാനല്‍ തയ്യാറായിട്ടില്ല. പാക്കിസ്താനു വേണ്ടിയും തീവ്രവാദ സംഘങ്ങള്‍ക്കു വേണ്ടിയും ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമിച്ച തടവുകാര്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ തടവില്‍ കഴിയുന്നവരാണെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം ഹെഡ്‌ലി ആക്രമിക്കപ്പെട്ടന്ന വിവരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍  ഉജ്ജ്വല്‍ നിഗം പ്രതികരിച്ചു.

മുംബൈ ദീകരാക്രമണക്കേസില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന്  യുഎസ് കോടതി വിധിച്ച 35 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഹെഡ്‌ലി. കേസില്‍ കുറ്റസമ്മതം നടത്തിയ ഹെഡ്‌ലി ഇന്ത്യ നടത്തുന്ന അന്വേഷണങ്ങളില്‍ സഹകരിച്ചു വരികയായിരുന്നു. യുഎസ് കോടതി ശിക്ഷിച്ച് സമാനമായ വകുപ്പുകളില്‍ 2015ല്‍ മുംബൈ കോടതിയും ഹെഡ്‌ലിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

പാക്കിസ്താനി നയതന്ത്രജ്ഞന്റെ മകനായി വാഷിങ്ങ്്ടണില്‍ ജനിച്ച ദാവൂദ് സയ്യിദ് ഗിലാനിയാണ് പിന്നീട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയായത്. മയക്കുമരുന്ന് കടത്തുകാരുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഇയാളെ നേരത്തെ യുഎസ് മയക്കുമരുന്ന വിരുദ്ധ ഏജന്‍സി പിടികൂടിയിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാനിലെത്തിയ ഹെഡ്‌ലി ലെഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയ്യീദ്, സാക്കിര്‍ റഹ്മാന്‍ ലഖ്വി എന്നിവരുമായുള്ള ബന്ധത്തിലൂടെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ ഭാഗമാവുന്നത്.

 

This post was last modified on July 24, 2018 9:19 am

Leave a Comment