X

ഉദ്യോഗസ്ഥരുടെ അഭിമാനം പ്രധാനം, തെരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പുാക്കണം: മുഖ്യമന്ത്രി

ബിഹാറില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഉണ്ടായില്ല.

തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സി.ആര്‍.പി.എഫിനോടും ആവശ്യപ്പെട്ടു. ബിഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോലീസുകാര്‍ക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വ്വീസിന് നിയോഗിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്.

ബിഹാറില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഉണ്ടായില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഇതര യാത്രക്കാര്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. വിശ്രമരഹിതമായ ജോലിക്ക് തൊട്ടുപിന്നാലെയാണ് ഈ ദുരിതം അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ഇവരില്‍ പലരും ബിഹാറിലേയ്ക്ക് പോയത്.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇവരുടെ യാത്രയ്ക്ക് തീവണ്ടിയില്‍ പ്രത്യേക ബോഗി അനുവദിക്കേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, കുറച്ച് സ്ലീപ്പര്‍ ബര്‍ത്തുപോലും ഇവര്‍ക്കായി നീക്കിവയ്ക്കാന്‍ അധികാരികള്‍ തയ്യാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടും സി.ആര്‍.പി.എഫിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്