X

കീഴാറ്റൂര്‍: ബദല്‍ പാത പരിശോധിക്കുമെന്ന് വയല്‍ക്കിളികള്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ്; ഇടപെടല്‍ തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി

കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നത്തില്‍ കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തിയത് തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഇത് രാജ്യത്തെ ഫെഡറലിസത്തിന് എതിരാണ്.

കണ്ണൂര്‍ കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാതയെന്ന ആശയം പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിധിന്‍ ഗഡ്കരി. ഇതിനുള്ള സാങ്കേതിക സാധ്യതകള്‍ പരിശോധിക്കാന്‍ പഠനം നടത്തും. അലൈന്‍മെന്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സമിതിയുടെ പഠനത്തിനു ശേഷമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കീഴാറ്റൂര്‍ സമരസമിതി അംഗങ്ങളുായി ഡല്‍ഹില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ നിലവിലെ റോഡില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ഗഡ്കരി തള്ളി. മേല്‍പാലം പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.

ബൈപ്പാസിന്റെ അലൈമെന്റ് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതില്‍ സംതൃപ്തരാണെന്നും സമരസമിതി പ്രതികരിച്ചു. വിദഗ്ധസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ബൈപ്പാസിനായി നെല്‍വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കണം, ഇതിന് അനുസൃതമായി അലൈന്‍മെന്റ് മാറ്റണം എന്നീ ആവശ്യങ്ങളായിരുന്നു സമരസമിതിയംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്.

വയല്‍ക്കിളി സമരസമിതി പ്രതിനിധികള്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി നേതാക്കള്‍, നാഷണല്‍ ഹൈവേ അതോററ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

അതേസമയം, കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടത് തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തിയത് തെറ്റായ നടപടിയാ്ണ്. ഇത് രാജ്യത്തെ ഫെഡറലിസത്തിന് എതിരാണ്, ഇത്തരം നിലപാടുകള്‍ കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടാണ്. കേരളത്തില്‍ റോഡ് വികസനം ഉള്‍പ്പെടെ തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആരോപിച്ചു.

This post was last modified on August 3, 2018 4:53 pm