കായൽ കയ്യേറി റിസോര്‍ട്ട് നിർമ്മിച്ച സംഭവത്തിൽ തോമസ് ചാണ്ടിയെ സഹായിക്കുന്ന നടപടിയുമായി വീണ്ടും സംസ്ഥാന സർക്കാർ. ലേക്പാലസ് റിസോർട്ടിൽ നിന്നും പിഴയും നികുതിയും ഈടാക്കുന്നത് സർക്കാർ തടഞ്ഞു. 1.17 കോടി രൂപ നികുതി ഈടാക്കിയത് 34 ലക്ഷമായി കുറയ്ക്കാൻ നഗരസഭാ സെക്രട്ടറിയോട് തദ്ദേശ സ്വയം ഭരണ സെക്രട്ടറി നിർദേശിച്ചു. നഗരസഭയുടെ എതിർപ്പ് തള്ളിയാണ് നടപടി. ഇത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആലപ്പുഴ നഗര സഭാ കൗണ്‍സിലിന്റെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം. ഇത് രണ്ടാം തവണയാണ് ലേക് പാലസ് റിസോർട്ടിന് അനുകൂലമായി സർക്കാർ ഉത്തരവ് പുറത്തിറക്കുന്നത്. 32 കെട്ടിടങ്ങളിൽ നിയമവിരുദ്ധമായി കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും 10 എണ്ണം പൂർണമായി നിയമവിരുദ്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്ന് ചുമത്തിയ പിഴയിനത്തിലാണ് ഇപ്പോൾ സർക്കാർ ഇടപെട്ട് ഇളവ് നൽകാൻ നിർദേശിച്ചിരിക്കുന്നത്.
നികുതി അടക്കമുള്ള പിഴത്തുക കുറയ്ക്കണമെന്നും അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സമാനമായ നിർദേശം നേരത്തെ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും ഇത് നടപ്പാക്കാനാവില്ലെന്ന് നഗരസഭ നിലപാടെടുക്കുകയായിരുന്നു. സർക്കാര്‍ നിർദേശം പൂർണമായും തള്ളിയായിരുന്നു നഗരസഭയുടെ നടപടി. എന്നാല്‍ സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ സർക്കാറിന് വേണ്ടി സെക്രട്ടറി വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടപ്പാക്കേണ്ടത് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവാണെന്നും പുതിയ ഉത്തരലവിൽ അഡീഷണൽ ചീപ് സെക്രട്ടറി പറയുന്നു.
This post was last modified on July 12, 2019 11:17 am
Leave a Comment