മസാല ബോണ്ട് സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് തലശ്ശേരി എംഎൽഎ എൻ ഷംസീർ. നിയമസഭയിൽ കോൺഗ്രസ് എംഎൽഎ ഉയർത്തി ആരോപണങ്ങളെ പ്രതിരോധിച്ച് ഭരണപക്ഷത്തിനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ് ലിന്റെ പേരിൽ കാലങ്ങളായി ഉന്നയിച്ച് വരുന്നതാണ് ആരോപണം. ഇത് തിരഞ്ഞെടുപ്പ് കാലത്തെ പതിവാണ്. ഒരു മനുഷ്യനെ എത്ര കാലമാണ് വേട്ടയാടുന്നതെന്നും ഷംസീർ പ്രസംഗത്തിൽ ആരോപിച്ചു.
അതിനിടെ മുസ്ലീം ലീഗിനെതിരെ ഷംസീർ ഉന്നയിച്ച ആരോപണങ്ങളിൽ സഭയില്‍ ബഹളത്തിനും വഴിവച്ചു. മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ല, അറിയാവുന്നത് മസാല ബോണ്ടയെ കുറിച്ച് മാത്രമാണെന്ന പരാമർശമായിരുന്നു തർക്കത്തിന് വഴിവച്ചത്. കേരള സർക്കാരിന്റെ വികസന കുതിപ്പിനെ തടയിടാനാണ് ശ്രമിക്കുന്നതെന്നും ഭരണ പക്ഷത്തിന്റെ മറുപടിയായി ഷംസീര്‍ പറഞ്ഞു. സിഡിപിക്യു മാത്രമല്ല, 16 രാജ്യങ്ങളും മസാല ബോണ്ടിൽ താൽപര്യം പ്രകടിപ്പിച്ചുട്ടുണ്ടെന്നും. ഇപ്പോൾ എതിരു നിൽക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്നും ഷംസീർ വ്യക്തമാക്കുന്നു.
അതിനിടെ, പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ വന്നപ്പോൾ ഉൾപ്പെടെ കടല്‍ക്കിഴവനെ പോലെ കഴുത്തിൽ കയറിട്ട് തടസം നിന്ന കേന്ദ്ര സർക്കാറിന്റെ നിലപാടാണ് വികസന പ്രവർത്തനങ്ങൾക്ക് സർക്കാറിനെ മറ്റ് വഴികൾ തേടാൻ പ്രേരിപ്പിച്ചതെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ ആരോപിച്ചു. അനൂപ് ജേക്കബ് എംഎൽഎ, പിസി ജോർജ്ജ് എംഎൽഎ, മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ എന്നിവരും ചർച്ചകളുടെ ഭാഗമായി.
This post was last modified on May 28, 2019 3:21 pm