X

വിജയാഹ്ലാദത്തിനിടയിലും കോൺഗ്രസിന് നാണക്കേട്; മിസോറാം മുഖ്യമന്ത്രി മൽസരിച്ച രണ്ട് സീറ്റിലും തോറ്റു

76കാരനായ ലാൽ തൻഹാവാല 2008 ഡിസംബർ മുതൽ മിസോറാം മുഖ്യമന്ത്രിയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് രാജ്യത്ത് വൻ തിരിച്ചുവരവിനുള്ള സൂചനകൾ നൽകുമ്പോഴും പാർട്ടിക്ക് നാണക്കേടായി മിസോറാം. മിസോറാം നാഷണൽ ഫ്രണ്ടിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതാണ് മറ്റ് നാലു സംസ്ഥാനങ്ങളിലെ വിജയത്തിനിടയിലും കോൺഗ്രസിന് തിരിച്ചടിയായത്. മിസോറാം മുഖ്യമന്ത്രിയായിരുന്ന ലാൽ തൻഹാവ്ല മൽസരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടതും കോൺഗ്രസിന് നാണക്കേടായി.

സെർച്ചിപ്പ്, ചംബായ് സൗത്ത് സീറ്റുകളിലായിരുന്നു ലാൽ തൻഹാവ്ല ജനവിധി തേടിയത്. രണ്ട് തവണ മുഖ്യമന്ത്രിയും പാർട്ടിയിലെ മുതിർന്ന നേതാവുമായ അദ്ദേഹത്തിന്റെ പരാജയം പാർട്ടിക്ക് രണ്ട് സീറ്റുകളാണ് നഷ്ടമാക്കിയത്. 76കാരനായ ലാൽ തൻഹാവാല 2008 ഡിസംബർ മുതൽ മിസോറാം മുഖ്യമന്ത്രിയാണ്. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

അതേസമയം, കിഴക്കൻ മേഖലയിൽ കോൺഗ്രസ് ഭരണം നിലനിന്നിരുന്ന അവസാനത്തെ സംസ്ഥാനമാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയും സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടിയുമായ എം.എൻ.എഫ് പിടിച്ചെടുത്തത്. അതിനിടെ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയുടെ പിന്തുണ തേടില്ലെന്ന് എം.എൻ.എഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.

40 സീറ്റുകളുള്ള സംസ്ഥാനത്ത് 27 സീറ്റുകൾ സ്വന്തമാക്കിയാണ് മിസോറാം നാഷണൽ ഫ്രണ്ട് സംസ്ഥാനം പിടിച്ചെടുത്തത്. ഭരണക്ഷിയായ കോൺഗ്രസിന് 6 സീറ്റുകൾ മാത്രമാണ് നേടിയത്. സംസ്ഥാനത്ത് അദ്യമായി അക്കൗണ്ട് തുറന്ന ബിജെപി ഉൾപ്പെടെ 7 സീറ്റുകൾ മറ്റുള്ളവർ സ്വന്തമാക്കിയിട്ടുണ്ട്.

Related Post
Leave a Comment