ഗുണ്ടാസംഘത്തലവനെ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചെന്ന സംഭവത്തിൽ പിടിയിലായ പ്രതികളെ തിരക്കേറിയ മാർക്കറ്റിലൂടെ അടിവസ്ത്രത്തിൽ നടത്തിച്ച് രാജസ്ഥാൻ പോലീസ്. 13 പേരെയാണ് രാജസ്ഥാൻ പോലീസ് പരസ്യമായി നടത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
കനത്ത സുരക്ഷയ്ക്കിടയിലായിരുന്നു ഞായറാഴ്ച പ്രതികളുമായി പോലീസ് പരേഡ് നടത്തിയത്. നൂറിലധികം ഉദ്യോഗസ്ഥർ പ്രതികളോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലം പുനർനിർണ്ണയിക്കുന്നതിലും തെളിവെടുപ്പിന്റെയും ഭാഗമായാണ് നടപടിയെന്നാണ് പോലീസിന്റെ പ്രതികരണം.
അഞ്ച് കൊലപാതക കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ ബെഹറൂർ പോലീസ്റ്റ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുത്തിയ സംഭവത്തിലാണ് നടപടി. ഈ മാസം ആദ്യമായിരുന്നു സംഭവം. എകെ 47 തോക്കുകളുമായി പോലീസ്റ്റ് സ്റ്റേഷനിലെത്തിയ സംഘം ഗുണ്ടാതലവനായ വിക്രം ഗുജ്ജാർ എന്ന പാപ്ലയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിനിടെ സംഘം നിരവധി തവണ വെടിയുതിർക്കുകയും ചെയ്തതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അയൽ സംസ്ഥാനമായ ഹരിയാനയിലെ മഹേന്ദ്രഗണ്ഡ് സ്വദേശിയാണ് ഗുണ്ടാ നേതാവ് പപ്ല.
കുറ്റകൃത്യം നടന്ന സ്ഥലം, സംഭവങ്ങൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമാവുന്നതിനും തെളിവുകളെ തമ്മിൽ ബന്ധിപ്പിക്കാനുമായിരുന്നു നടപടിയെന്ന് എസ് പി പ്രതികരിച്ചു. ഈ പ്രക്രിയ മാര്‍ക്കറ്റിലുടനീളം വ്യാപിച്ചതിനാൽ, അവിടെയെല്ലാം പ്രതികളുമായി പോവേണ്ടിവന്നു. ഞങ്ങളുടെ ജോലിമാത്രമാണ് ചെയ്തത്. നടപടി എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നോ മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും- ഭിവടി എസ്പി അമന്ദീപ് സിംഗ് കപൂർ പറയുന്നു. പോലീസ് സ്റ്റേഷൻ അക്രമിച്ച സംഭവത്തിൽ എസ്‌ഒജി (സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്) ആണ് അന്വേഷണം നടത്തുന്നത്.
സെപ്റ്റംബർ ആറിന് ബെഹ്‌റോ പോലീസ് വാഹന പരിശോധനയ്ക്കിടെയാണ് ഗുണ്ടാ നേതാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വാഹനത്തിൽ നിന്നും 31.90 ലക്ഷം രൂപയും പിടിച്ചെടുത്തു. വിഷയത്തിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പിന്നാലെയായിരുന്നു സായുധ സംഘം സ്റ്റേഷൻ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ രാജസ്ഥാൻ പോലീസിനെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. ഇതോടെയാണ് ഗുജ്ജറിനെയും രക്ഷപ്പെടാൻ സഹായിച്ചവരെയും പിടികൂടാൻ നടപടികൾ ഊർജ്ജിതമാക്കിയത്. വൻ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. കേസിൽ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
This post was last modified on September 24, 2019 9:12 am