കാർഷിക വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന ബാങ്കേഴ്സ് സമിതിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. മൊറട്ടോറിയം, വായ്പ തിരിച്ചടവ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ അതിന്റെ പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്തുമെന്നും ധനമന്ത്രി റിപ്പോർട്ടുകളോട് പ്രതികരിച്ചു.
വിജയ് മല്യക്കും നീരവ് മോദിക്കും ഇളവനുവദിക്കുകയും കോർപ്പറേറ്റുകളുടെ അഞ്ച് ലക്ഷം കോടി എഴുതി തള്ളിയവരുമാണ് ബാങ്കേഴ്സ് സമിതി. എന്നാൽ കേരളത്തിലെ സാധാരണക്കാരായ കർഷകർക്ക്ഇളവ്നൽകില്ല എന്ന നിലപാട് ശരിയല്ല. വയൽ മാത്രമേ കൃഷി ഭൂമിയായി അംഗീകരിക്കു എന്ന നയം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തിന്റെയും കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ച് ജപ്തി തടയാനുള്ള സർക്കാർ നിലപാട് തള്ളി സംസ്ഥാന തല ബാങ്കേഴ്സ് സമിതി രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വായ്പാ തിരിച്ചടവ് വൈകിയാൽ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന് ബാങ്കേഴ്സ് സമിതി പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയാണ് വ്യക്തമാക്കിയത്.
സർക്കാർ നിർദേശം തള്ളി, വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടി തന്നെയെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി