കണ്ണൂരിൽ കരാറുകാരനായ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതിന് പിന്നാലെ ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേഷ്‌കുമാര്‍ രാജിവെച്ചു. താൻ അംഗമായ ട്രസ്റ്റിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ തുടരുന്നത് ധാര്‍മ്മികതയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടിയാണ് രാജിവയ്ക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിക്ക് നല്കിയ കത്തില്‍ സുരേഷ് കുമാര്‍ പറയുന്നു.
ജോസഫിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് കൈമാറണമെന്നും മുല്ലപ്പള്ളി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് രാജി.
പൊതുപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ രംഗത്തും സംശുദ്ധ പ്രവര്‍ത്തനത്തിന്റെ ഉടമയായ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ ചെയര്‍മാനായ ട്രസ്റ്റിലാണ് താന്‍ അംഗമായതെന്നും. പാര്‍ട്ടിക്കെതിരെയുണ്ടായ ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കുമെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിന് പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കുമെന്നും രാജിക്കത്തില്‍ കെ.കെ സുരേഷ്‌കുമാര്‍ രാജിക്കത്തിൽ പറയുന്നു.
ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയ ട്രസ്റ്റ് ഭാരവാഹികള്‍ ജോസഫിന് പണം നല്‍കാനുണ്ടെന്നും ഇത് ലഭിക്കാത്തതിൽ മനം നൊന്താണ് ജോസഫ് ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്‍ നായര്‍ , റോഷി ജോസ് എന്നിവരെ നിര്‍മ്മാണ തുകയുടെ കുടിശ്ശികക്കായി പല തവണ സമീപിച്ചതായും കുടുംബാഗങ്ങള്‍ ആരോപിച്ചിരുന്നു. ജോസഫിന്റെ മരണം കൊലപാതകമെന്നും കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജോസഫിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി പ്രത്യേക സമിതിക്ക് രൂപം നൽകിയത്.,
This post was last modified on September 10, 2019 6:48 am