X

മാണി ബിജെപിയോടൊപ്പം പോവില്ലെന്ന് എന്താണുറപ്പ്? തന്റെ യാത്രകള്‍ ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്താന്‍ ശ്രമിച്ചു- വി എം സുധീരന്‍

സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം; തെറ്റ് തിരുത്താതെ വായടപ്പിക്കാനുള്ള ശ്രമം അപഹാസ്യം

രാജ്യസഭാ സീറ്റ് വിവാദം തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നേതൃയോഗം ബഹളത്തില്‍ അവസാനിച്ചതിന് പിറകെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിഎം സുധീരന്‍. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്നാണ് വിഎം സുധീരന്റെ ഇന്നത്തെ പ്രതികരണം. ഇത് വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതും, ബിജെപിക്ക് ഗുണം ചെയ്യുന്നതുമാണ്. ആര്‍എസ്പിക്ക് ലോക്‌സഭാ സീറ്റ് നല്‍കിയപ്പോള്‍ യുപിഎക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാ മുന്നണികളോടും സമദൂരമെന്ന നിലപാടെടുത്തിരുന്ന മാണി ഇനി ബിജെപിയോട് അടുക്കില്ലെന്ന് കരുതാനാവില്ലെന്നും സുധീരന്‍ പ്രതികരിച്ചു. ഗ്രൂപ്പ് മാനേജര്‍മാര്‍ പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും പരസ്യ പ്രതികരണങ്ങള്‍ക്ക് പാര്‍ട്ടി വിലക്ക് നിലനില്‍ക്കെ തന്നെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന ഒളി അജണ്ടയാണ് ഇപ്പോഴത്തെ നടപടിയ്ക്ക് പിന്നില്‍. ജനങ്ങളുടെ വികാരം തിരിച്ചറിയാതെയുള്ള തീരുമാനമാണിത്. സാമാന്യ ബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതൃത്വവും ഇത്തരത്തിലൊരു തീരുമാനമെടുക്കില്ല. പരസ്യ പ്രസ്താവന വിലക്കി നിശബ്ദനാക്കാനാവില്ലെന്നും
സുധീരന്‍ പറയുന്നു. തെറ്റ് തിരുത്താതെ വായടപ്പിക്കാനുള്ള ശ്രമം അപഹാസ്യമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് കേരളത്തിലെ നേതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതികൂല സാഹചര്യത്തില്‍ പോലും വിജയിക്കാനുള്ള സാധ്യതയുണ്ടായിരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളുടെ പരസ്പരമുള്ള കാലുവാരലാണ് പരാജയമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കാനും അദേഹം തയ്യാറായി. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ നടത്തിയ രാഷ്ട്രീയ യാത്രകള്‍ ഉമ്മന്‍ ചാണ്ടി പരാജപ്പെടുത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസിലേക്ക് തന്നെ ആരും കെട്ടിയിറക്കിയതല്ലെന്നും പ്രവര്‍ത്തിച്ചാണ് നേതാവായതെന്നും സുധീരന്‍ വ്യക്തമാക്കി. താന്‍ കെപിസിസി പ്രസിഡന്റായത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ജാഥ ഉദ്ഘാടനം ചെയ്ത ഉമ്മന്‍ചാണ്ടി പ്രസംഗത്തില്‍ ജാഥാ ക്യാപ്റ്റനായ തന്റെ പേരുപോലും പരാമര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. ഇരു ഗ്രൂപ്പ് നേതാക്കളും യാത്രകളോട് വേണ്ടത്ര സഹകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും ഗ്രൂപ്പ് മാനേജര്‍മാരുടെ പ്രവര്‍ത്തനമാണ് ഉണ്ടായത്. ഇത് കനത്ത പരാജയം നേരിടാന്‍ ഇടയാക്കിയെന്നും
അദ്ദേഹം പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഗുണം വരാതെ പോകണേ…; സുധീരന്‍ മനസുരുകി പ്രാകുമ്പോള്‍

This post was last modified on June 13, 2018 12:19 pm