റോഡിലെ കുഴിമൂലം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടര്‍യാത്രക്കാരി മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എഞ്ചിനിയര്‍ അറസ്റ്റില്‍. അസി. എഞ്ചിനിയർ ബിനോജ് കുമാറിനെതിരെ മരണത്തിന് കാരണമാവുന്ന അശ്രദ്ധ (ഐപിസി 304- എ) വകുപ്പ് പ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. കോഴിക്കോട് ജില്ലാ കളക്ടർ ശ്രീരാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ചൊവ്വാഴ്ച രാത്രി കോട്ടൂളിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. മലാപ്പറമ്പ് സ്വദേശി അജിതയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യവേ ആയിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിക്കടില്‍പ്പെടുകയായിരുന്നു. അപടത്തില്‍ അജിത മരിക്കുകയും. മകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെ കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടർ റോഡിലെ കുഴി അടക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുക്കാൻ നിർദേശിച്ചത്. വീഴ്ച വാട്ടര്‍ അതോറിറ്റിയുടെ അലംഭാവമാണെന്ന വിലയിരുത്തിയ കളക്ടർ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി എടുക്കാന്‍ മെഡിക്കല്‍ കോളേജ് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളജ് ഭാഗത്തു നിന്നു വരികയായിരുന്ന യുവതിയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിലെ വലിയ കുഴിയിൽ ചാടി വലതു വശത്തേക്കു മറിയുകയായിരുന്നു. അജിതയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടസ്ഥലത്തു തന്നെ മരിച്ചു. സഹകരണ ആശുപത്രി ജീവനക്കാരൻ കെ.സി അനൂപാണു അജിതയുടെ ഭർത്താവ്. രേവതി ചൈനയിൽ മെഡിക്കൽ വിദ്യാർഥിയാണ്. മറ്റൊരു മകളായ അപർണ പ്രസന്റേഷൻ സ്കൂൾ വിദ്യാർഥിനിയാണ്.
This post was last modified on August 8, 2019 8:24 am