X

അന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആത്മഹത്യാ ശ്രമം; ഇത്തവണ കേരളാ ഹൗസിലും, രണ്ടും ഒരേ വിമല്‍ രാജ്

43 വയസുള്ള വിമല്‍രാജ് 20 വര്‍ഷമായി ഡല്‍ഹിയിലാണ്.

ഡല്‍ഹി കേരളാ ഹൗസില്‍ മുഖ്യമന്ത്രി തങ്ങിയ കൊച്ചിന്‍ ഹൗസിന് മുന്നില്‍ കത്തിയുമായെത്തി ബഹളം വച്ച ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ വിമല്‍ രാജ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയ വ്യക്തി.

നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് അന്ന് ഫയര്‍ഫോഴ്സ് ഇയാളെ കയറില്‍ കെട്ടി താഴെയെത്തിച്ചത്. പോലീസിന്റ നിരന്തമുള്ള ആവശ്യം തള്ളിയ ഇയാള്‍ മരത്തിന്റെ കൊമ്പ് വെട്ടി താഴെയിടാനും ശ്രമം നത്തിയിരുന്നു. രോഗബാധിതനായ തനിക്ക് ചികില്‍സാ സഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മരത്തില്‍ കയറുന്നതെന്നും താന്‍ മരിച്ചാല്‍ മൃതദേഹം ആശുപത്രിക്കാര്‍ക്ക് കൊടുക്കണമെന്നും എഴുതിയ ചില കടലാസുകള്‍ ഉള്‍പ്പെടെയായിരുന്നു ഇയാളുടെ അന്നത്തെ പ്രകടനം.

എന്നാല്‍ താന്‍ മരിക്കാന്‍ പോകുകയാണെന്നും ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമല്‍രാജ് വിളിച്ചുപറഞ്ഞായിരുന്നു ശനിയാഴ്ച രാവിലെ പത്തുമണിയോടെ കേരള ഹൗസില്‍ വിമല്‍രാജ് കത്തിയുമായെത്തിയത്. കൊച്ചിന്‍ ഹൗസിന് മുന്നില്‍ വച്ച് ഇയാള്‍ കത്തി പുറത്തെടുത്തതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.

തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമല്‍രാജ് ആരോപിച്ചിരുന്നു.

43 വയസുള്ള വിമല്‍രാജ് 20 വര്‍ഷമായി ഡല്‍ഹിയിലാണ്. കേരള ഹൗസ് ഗസ്റ്റ്ഹൗസിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നിരുന്ന ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും കണ്ട് സംശയം തോന്നിയ പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായി വിമല്‍ രാജ് കത്തി പുറത്തെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറങ്ങുന്നതിന് മുക്കാല്‍ മണിക്കൂറോളം മുമ്പായിരുന്നു സംഭവം. പോലീസ് പിടികുടിയ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടെത്തിയതോടെ ചികില്‍സയ്ക്കായി മാറ്റുകയായിരുന്നു.

This post was last modified on August 5, 2018 8:28 am

Related Post
Leave a Comment