X

കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ സുല്‍ത്താന അറയ്ക്കല്‍ ബീവി അന്തരിച്ചു

2018 ജൂലൈയിലായിരുന്നു സുല്‍ത്താന ആദിരാജ ഫാത്തിമ മുത്തുബീവി അറയ്ക്കല്‍ രാജസ്വരൂപത്തിലെ മുപ്പത്തിയെട്ടാം അവകാശിയായി വെള്ളിവിളക്ക് ഏറ്റുവാങ്ങിയത്.

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂരിലെ അറയ്ക്കല്‍ രാജസ്വരൂപത്തിലെ മുപ്പത്തിയെട്ടാം അവകാശി അറയ്ക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്തുബീവി (86) ഓര്‍മ്മയായി. തലശ്ശേരി ചെറ്റംകുന്നിലെ ‘ഇശലില്‍’ ഇന്ന് രാവിലെ 11 മണിക്കായിരുന്നു അന്ത്യം.

തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ ഇന്നത്തെ മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമായിരിക്കും ഖബറടക്കം നടക്കുകയെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇത്യാസ് അഹമദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.

2018 ജൂലൈയിലായിരുന്നു സുല്‍ത്താന ആദിരാജ ഫാത്തിമ മുത്തുബീവി അറയ്ക്കല്‍ രാജസ്വരൂപത്തിലെ മുപ്പത്തിയെട്ടാം അവകാശിയായി വെള്ളിവിളക്ക് ഏറ്റുവാങ്ങിയത്. രാജാധികാരത്തിന്റെ പ്രതീകമാണ് വെള്ളിവിളക്ക്.

37ാം സുല്‍ത്താനയായ സുല്‍ത്താന്‍ അറയ്ക്കല്‍ ആദിരാജ സൈനബാ ആയിഷാബീവിയുടെ മരണത്തിന് ശേഷമായിരുന്നു ഫാത്തിമ മുത്തുബീവിയ്ക്ക് ഈ സ്ഥാനം ഏറ്റെടുത്തത്.

പല അധികാരങ്ങളും നഷ്ടപ്പെട്ടെങ്കിലും കണ്ണൂര്‍ പ്രദേശത്ത് മാസപ്പിറവി നിര്‍ണ്ണയിക്കുക പോലെയുള്ള ചില പ്രത്യേകാവകാശങ്ങളിലും ആചാരങ്ങളിലും ഇപ്പോഴും അവസാനവാക്ക് അറയ്ക്കല്‍ രാജവംശത്തിനാണ്.

This post was last modified on May 4, 2019 1:51 pm