X

‘ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് സുപ്രിം കോടതി കണ്ടെത്തി’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറഞ്ഞു

പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് രാഹുല്‍ പുതിയ സത്യവാങ്മൂലം നല്‍കി.

‘കാവല്‍ക്കാരന്‍ കള്ളനാണ്’ (ചൗക്കിദാര്‍ ചോര്‍ ഹേ) സുപ്രിം കോടതിയും കണ്ടെത്തി എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചായിരുന്നു ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന് കോണ്‍ഗ്രസും രാഹുലും പ്രചരണം നടത്തിയത്. അമേഥിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ‘ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന് സുപ്രിം കോടതിയും കണ്ടെത്തിയിരിക്കുന്നു എന്ന് രാഹുല്‍ പറഞ്ഞത്.

രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ എഴുതിയ ഭാഗത്തായിരുന്നു ഖേദപ്രകടനം. ഖേദ പ്രകടനമല്ല, മാപ്പു പറയുകയാണ് വേണ്ടതെന്നും അല്ലെങ്കില്‍ നടപടികളുമായി മുന്നോട്ട് പോകും എന്നും സുപ്രിം കോടതി സൂചന നല്‍കി.

‘ചൗകീദാര്‍ ചോര്‍ ഹേ’ എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം കോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുലിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വിയോട് നിര്‍ദേശിച്ചു.

ഇന്ന് സുപ്രീം കോടതി ‘കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് കോടതി കണ്ടെത്തി’ എന്ന പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് രാഹുല്‍ പുതിയ സത്യവാങ്മൂലം നല്‍കി.  മൂന്ന് പേജിലായി നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഹുല്‍ കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞത്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഷ്ട്രീയ മുദ്രാവാക്യം ഇനിയും ആവര്‍ത്തിക്കുമെന്ന രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

Read: ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്‍ ആര്‍ മാധവ മേനോന്‍ ഓര്‍മ്മയാകുമ്പോള്‍

This post was last modified on May 8, 2019 12:06 pm