X

നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ രണ്ട് ശതമാനം ഇടിവുവരുത്തി; ഗീത ഗോപിനാഥ് ഉള്‍പ്പെട്ട സംഘത്തിന്റെ പഠനം

അതേ സമയം ഉയര്‍ന്ന നികുതി വരുമാനവും ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റവും നോട്ടുനിരോധനത്തിന്റെ ദീര്‍ഘകാല ഗുണങ്ങളായേക്കാമെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.

നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥ് ഉള്‍പ്പെട്ട സംഘത്തിന്റെ പ്രബന്ധം. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഒരു പാദത്തില്‍ രണ്ടു ശതമാനം ഇടിവുവരുത്തിയതായിട്ടാണ് ഇവരുടെ കണ്ടെത്തല്‍. ഗബ്രിയേല്‍ ചോഡ്‌റോ റിച്ച്, ഗീതാ ഗോപിനാഥ്, പ്രാചി മിശ്ര, അഭിനവ് നാരായണന്‍ എന്നീ സാമ്പത്തിക വിദഗ്ധരാണ് പ്രബന്ധം അവതരിപ്പിച്ചത്. നോട്ടുനിരോധനം ഏല്‍പ്പിച്ച പ്രത്യാഘാതങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രബന്ധം.

‘ക്യാഷ് ആന്‍ഡ് ദി ഇക്കണോമി: എവിഡന്‍സ് ഫ്രം ഇന്ത്യാസ് ഡിമോണിറ്റൈസേഷന്‍’ എന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസേര്‍ച്ചില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പേര്. 2016 നവംബര്‍ 8ന് അപ്രതീക്ഷിതമായി നടപ്പിലാക്കിയ നോട്ടുനിരോധനം ഇന്ത്യയുടെ ഔപചാരികവും അനൗപചാരികവുമായ പ്രവര്‍ത്തനങ്ങളെ ഇതു കാര്യമായി ബാധിച്ചുവെന്നാണ് പഠനം വിലയിരുത്തുന്നത്.

2016-17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഏഴു ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്, നോട്ടുനിരോധനം നടപ്പിലാക്കിയ നാലാം പാദത്തില്‍ 6.1 ശതമാനമായി കുറഞ്ഞു. നോട്ടുനിരോധനത്തിന് മുമ്പ് 7.6 ശതമാനമായിരുന്ന ജിഡിപി നിരക്ക് അതിനുശേഷം 6.8 ശതമാനത്തിലേക്ക് കുറഞ്ഞു. കെട്ടിടനിര്‍മാണം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളെയും നിരോധനം ബാധിച്ചു.

അതേ സമയം ഉയര്‍ന്ന നികുതി വരുമാനവും ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റവും നോട്ടുനിരോധനത്തിന്റെ ദീര്‍ഘകാല ഗുണങ്ങളായേക്കാമെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്. പ്രാബല്യത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം നോട്ടുകളും നിരോധിക്കാനായതും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണകരമായേക്കാം. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷമേ കൃത്യമായി വിശദീകരണം ലഭിക്കൂ.

രാജ്യാന്തര നാണയ നിധിയിലെ മുഖ്യസാമ്പത്തിക വിദഗ്ധയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഗീത ഗോപിനാഥ്. ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ഗബ്രിയേല്‍ ചോഡ്‌റോ റിച്ച്. ഗ്ലോബല്‍ മാക്രോ റിസേര്‍ച്ച് മാനേജിങ് ഡയറക്ടറാണ് പ്രാചി മിശ്ര, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിസേര്‍ച്ച് മാനേജരാണ് അഭിനവ് നാരായണന്‍.

‘ക്യാഷ് ആന്‍ഡ് ദി ഇക്കണോമി: എവിഡന്‍സ് ഫ്രം ഇന്ത്യാസ് ഡിമോണിറ്റൈസേഷന്‍’ എന്ന പ്രബന്ധം വിശദമായി വായിക്കാം – https://www.nber.org/papers/w25370.pdf

 

This post was last modified on December 20, 2018 9:33 am

Related Post
Leave a Comment