X

ചോദിച്ചത് മൂന്ന്, ലഭിച്ചത് ഒന്ന്; ആവശ്യപ്പെട്ട കേന്ദ്രമന്ത്രിപദങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍മാറി

തങ്ങള്‍ എന്‍ഡിഎക്കൊപ്പം തന്നെയാണ്, ഒന്നിച്ചാണ് നില്‍ക്കുന്നത്, ഇതില്‍ ആശയക്കുഴപ്പമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ആവശ്യപ്പെട്ട കേന്ദ്രമന്ത്രിപദങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍മാറി. മൂന്ന് കേന്ദ്രമന്ത്രിപദങ്ങളായിരുന്നു ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒറ്റ മന്ത്രിസ്ഥാനം മാത്രമാണ് ജെഡിയുവിന് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയത്.

അതേസമയം തങ്ങള്‍ എന്‍ഡിഎക്കൊപ്പം തന്നെയാണ്, ഒന്നിച്ചാണ് നില്‍ക്കുന്നത്, ഇതില്‍ ആശയക്കുഴപ്പമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ‘ജെഡിയുവില്‍ നിന്ന ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നാണ് അറിയിച്ചത്. അത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണ്. അതുകൊണ്ടാണ് മന്ത്രി പദം വേണ്ടന്ന് വച്ചത്. അത് വലിയ പ്രശ്‌നമല്ല’ എന്നാണ് നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തത്.

ബീഹാറില്‍ ആകെയുള്ള 40 സീറ്റുകളില്‍ 39 സീറ്റുകളും എന്‍ഡിഎ വിജയിച്ചിരുന്നു. ബിജെപിയും ജെഡിയുവും 17 സീറ്റുകളില്‍ വീതമാണ് മത്സരിച്ചത്. ബിജെപി എല്ലാ സീറ്റുകളിലും ജയിച്ചപ്പോള്‍ ജെഡിയു 16 സീറ്റുകളില്‍ വിജയം കണ്ടു. സഖ്യകക്ഷിയായ രാംവിലാസ് പസ്വാന്റെ എല്‍ജെപി 6 സീറ്റുകളിലും ജയിച്ചു.

സഖ്യകക്ഷികളെയെല്ലാം അപ്രസക്തമാക്കാവുന്ന തരത്തില്‍ 272 എന്ന കേവലഭൂരിപക്ഷവും കടന്ന് 303 സീറ്റുകളാണ് ബിജെപി ഒറ്റക്ക് നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഘടകകക്ഷികള്‍ക്ക് എത്ര മന്ത്രിമാരെ നല്‍കണമെന്നതടക്കം അന്തിമതീരുമാനം ബിജെപിയുടേത് തന്നെയാകും. ഒരു പരിധി വരെ ഘടകകക്ഷികളുടെ എതിര്‍പ്പ് ബിജെപിക്ക് വലിയ പ്രശ്‌നമാകില്ല.

This post was last modified on May 30, 2019 10:30 pm

Related Post
Leave a Comment