X

മലയാളി ഉടമ മുങ്ങി; ദോഹയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ 348 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 തൊഴിലാളികള്‍

മലയാളി ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഹാംടണിലെ തൊഴിലാളികളാണിവര്‍

ദോഹയില്‍ 6 മാസമായി ശമ്പളം മുടങ്ങി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ 900 തൊഴിലാളികള്‍ ദുരിതത്തില്‍. ഇതില്‍ 348 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 88 മലയാളികളുമുണ്ട്. ജോലി ചെയ്യുന്ന കമ്പനി കരിമ്പട്ടികയിലായതിനാല്‍ വീസ റദ് ചെയ്ത് നാട്ടിലേക്കു മടങ്ങാനും തൊഴിലാളികള്‍ക്കാവുന്നില്ല. ബര്‍വ കൊമേഴ്‌സ്യല്‍ അവന്യുവിലെ മലയാളി ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഹാംടണിലെ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.

എസിയോ, വെള്ളമോ, വൈദ്യുതിയോ ഇല്ലാത്ത ലേബര്‍ ക്യാമ്പില്‍ കുടുങ്ങിക്കിടക്കുകയാണ് തൊഴിലാലികള്‍. തൊഴിലാളികള്‍ പരാതിയുമായി അധികൃതരെ സമീപിച്ചതോടെ ഉടമയായ മലയാളി സ്ഥലം വിട്ടുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മൂന്നുമാസം മുമ്പുവരെ ആഹാരം പാകം ചെയ്യാനുള്ള സാധനങ്ങള്‍ കമ്പനി എത്തിച്ചിരുന്നു. ഇപ്പോള്‍ അതും മുടങ്ങിയിരിക്കുന്നു. കമ്പനിയുടെ ഓഫീസും പൂട്ടിയിരിക്കുകയാണ്. ഇപ്പോള്‍ ദോഹയിലെ സന്നദ്ധസംഘടനകളാണ് ഇവര്‍ക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സഹായങ്ങളും എത്തിക്കുന്നത്.

തൃശൂര്‍ മണ്ണൂത്തി കാളത്തോട് സ്വദേശിയായ റഫീല്‍ കെഎം ആണ് കമ്പനി ഉടമ. ഇയാള്‍ കമ്പനി ഏറ്റെടുക്കുമ്പോള്‍ 1,400 തൊഴിലാളികളും 200 ഓഫിസ് ജീവനക്കാരുമടക്കം 1,600 പേരാണ് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജേക്കബ് വര്‍ഷങ്ങളോളം വിജയകരമായി നടത്തിയ കമ്പനിയായിരുന്നു ഇത്. കമ്പനി ഏറ്റെടുത്തു മൂന്നാം മാസം തന്നെ ശമ്പളം വൈകിത്തുടങ്ങി. പിന്നീട് ശമ്പളം കിട്ടാതായി. ഇതോടെ ജീവനക്കാര്‍ പരാതിയുമായി അധികൃതരെ സമീപിച്ചു.

കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് സഹായവുമായി എത്തുന്നു

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ച പരാതിയില്‍ തെളിവെടുപ്പിന് വിളിപ്പിച്ചപ്പോള്‍ കമ്പനി നഷ്ടത്തിലാണെന്നും ഘട്ടം ഘട്ടമായി ജീവനക്കാരുടെ ആനുകൂല്യം നല്‍കി നാട്ടിലേക്ക് അയയ്ക്കാമെന്നുമായിരുന്നു ഉടമ ഉറപ്പുനല്‍കിയത്. എന്നാല്‍ രണ്ടുമാസത്തെ പ്രോജക്റ്റ് വിസയിലെത്തിയ 22 തൊഴിലാളികളെ ശമ്പളം തീര്‍ത്തുനല്‍കി നാട്ടിലേക്കയച്ചശേഷം ഉടമ സ്ഥലം വിടുകയായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കമ്പനിക്കെതിരെ തൊഴിലാളികള്‍ നല്‍കിയ കേസ് ഇപ്പോള്‍ ലേബര്‍ കോടതിയുടെ പരിഗണനയിലാണ്.

ഇന്ത്യക്കാരെ കൂടാതെ ബംഗ്ലദേശ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുന്നത്. ദൂഖാനിലെ സ്‌കൂള്‍ നിര്‍മാണവും, ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ വില്ല നിര്‍മാണ പദ്ധതികളുമുള്ള കമ്പനി സാമ്പത്തിക നഷ്ടത്തിലാകാന്‍ യതൊരു സാധ്യതയുമില്ലെന്നാണ് കമ്പനിയിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും പറയുന്നത്.

This post was last modified on September 24, 2018 9:44 am

Related Post
Leave a Comment