മഴ കനത്തതിനെ തുടര്‍ന്ന് റൺവേയിലുൾപ്പെടെ വെള്ളം പൊങ്ങയതോടെ അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. മഴ കുറഞ്ഞതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ വിമാനമിറങ്ങി. വെള്ളമിറങ്ങിയതോടെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തേ അറിയിപ്പുണ്ടായിരുന്നത്. എന്നാൽ മഴ കുറഞ്ഞതിനാൽ രണ്ട് മണിക്കൂർ നേരത്തേ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
സർവീസുകൾ നടത്തുന്നതിനായി വിമാനത്താവളം പൂർണ്ണ സജ്ജമായെന്ന് സിയാൽ അറിയിച്ചതിന് പിന്നാലെയാണ് അബുദാബി-കൊച്ചി ഇൻഡിഗോ വിമാനം പറന്നിറങ്ങിയത്.
സർവീസുകൾ ക്രമീകരിക്കുന്നതിനായി വിവിധ എയർലൈൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റൺവേ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. മഴയെ തുടര്‍ന്ന് റൺവേയിൽ കുടുങ്ങി കിടന്ന എട്ടു വിമാനങ്ങളില്‍ ആറെണ്ണം ഇന്നലെ യാത്രക്കാരില്ലാതെ പുറപ്പെട്ടിരുന്നു.
കനത്ത മഴയെ തുടർന്ന് രണ്ട് ദിവസം മുൻപാണ് വിമാനത്താവളം അടച്ചിട്ടത്. കൊച്ചിയിലേക്കുള്ള വിമാനങ്ങൾ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. കൊച്ചിയിലെ നാവിക സേന വിമാനത്താവളം ഉൾപ്പെടെ യാത്രക്കായി സജ്ജമാക്കാനും നീക്കം നടന്നിരുന്നു.
This post was last modified on August 14, 2019 4:58 pm
Leave a Comment