X

എംഎം മണിക്കെതിരെ എകെ ബാലനും പികെ ശ്രീമതിയും: സിപിഎമ്മില്‍ പ്രതിഷേധം ശക്തം

സമരത്തിനിടയ്ക്ക് കാട്ടിലായിരുന്നു പലര്‍ക്കും പണിയെന്നായിരുന്നു അശ്ലീലച്ചുവയോടെ എംഎം മണിയുടെ പരാമര്‍ശം.

മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ സ്ത്രീ തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെ സിപിഎമ്മില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തം. സമരത്തിനിടയ്ക്ക് കാട്ടിലായിരുന്നു പലര്‍ക്കും പണിയെന്നും സകല വൃത്തികേടും നടന്നു എന്നുമൊക്കെ ആയിരുന്നു അശ്ലീലച്ചുവയോടെ എംഎം മണിയുടെ പരാമര്‍ശം. മണിയുടെ പരാമര്‍ശങ്ങളെ പരസ്യമായി വിമര്‍ശിച്ച് മന്ത്രിമാരായ എകെ ബാലന്‍, മേഴ്‌സിക്കുട്ടിയമ്മ, പികെ ശ്രീമതി എംപി, ടിഎന്‍ സീമ തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തി.

ഇത്തരം പ്രസ്താവനകള്‍ ഗൗരവമായി പരിശോധിക്കണം. ആര്‍ക്കും എന്തും വിളിച്ച് പറയാമെന്ന് കരുതുന്നത് ശരിയല്ലെന്ന് എകെ ബാലന്‍ പറഞ്ഞു. അതേസമയം സബ് കളക്ടറുടെ നടപടിയില്‍ ചില നിയമ പ്രശ്നങ്ങള്‍ ഉള്ളതായും ബാലന്‍ പറഞ്ഞു. മണിയുടെ പരാമര്‍ശത്തില്‍ ദുഖിക്കുന്നതായി പികെ ശ്രീമതി പറഞ്ഞു. തൊഴിലാളി സ്ത്രീകളെ കുറിച്ച് ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു. സമരത്തെ അനുകൂലിക്കാനായില്ലെങ്കില്‍ അപമാനിക്കുന്നത് ശരിയല്ലെന്നും ശ്രീമതി പറഞ്ഞു. മണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയി എന്ന് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. മണി പരാമര്‍ശം തിരുത്തണമെന്നും മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. മണിക്കെതിരെ വിമര്‍ശനവുമായി ടിഎന്‍ സീമയും രംഗത്തെത്തി. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞതെന്ന് ടിഎന്‍ സീമ തുറന്നടിച്ചു. മണി നേരിട്ട് വന്ന് മാപ്പ് പറയുന്നതുവരെ പഴയ മൂന്നാറില്‍ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തുമെന്നാണ് പൊമ്പിളൈ ഒരുമൈയുടെ നിലപാട്. ഇവര്‍ എംഎം മണിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

This post was last modified on April 23, 2017 4:22 pm

Related Post
Leave a Comment